Monday, March 17, 2008

നിന്നില്‍ വീണലിയുമ്പോള്‍....

ഒന്ന്‌
കുയിലുകളില്ലാത്ത വൃന്ദാവനത്തിലേക്ക്‌
നിനക്കിനി
പാട്ടുമായി വരാം...
ചുവന്ന പഴങ്ങള്‍
കൊത്തിയെടുത്ത്‌
വിശപ്പടക്കാം...
മൗനത്തെ കീറി മുറിച്ച്‌
പെയ്തു തോരാം...
വേനലിന്റെ ശിഖരങ്ങളില്‍
വ്യര്‍ത്ഥസ്വപ്നങ്ങളായി
തൂങ്ങിയാടാം...
തളിര്‍ത്തുനില്‍ക്കുന്ന
സുഖശീതളമിയില്‍
ഗൃഹാതുരതയുടെ കൂടുവെക്കാം...
മൗനത്തിന്റെ
നിര്‍വചനങ്ങള്‍ തേടിയലയാം...
പിന്നെ
എന്നെ വേദനിപ്പിക്കാനായി മാത്രം
നിനക്ക്‌ മടങ്ങാം...

രണ്ട്‌
ത്രിസന്ധ്യയായി..
എന്റെ ഉമ്മറത്തെ കരിന്തിരികത്തിയ
നിലവിളക്ക്‌ നീ കണ്ടുവോ...
പിടഞ്ഞൊടുങ്ങിയ മനസ്‌
തൂശനിലയില്‍ നീണ്ടുനിവര്‍ന്ന്‌
കിടക്കുന്നത്‌ കണ്ടുവോ...
നിന്റെ കാഴ്ചയുടെ അവസാനബിന്ദുവും
തീര്‍ന്നെന്നോ..

നെറ്റിയിലുരുണ്ടുകൂടിയ വിയര്‍പ്പുമണികളില്‍
പ്രണയത്തിന്റെ തേര്‍വാഴ്ച...
കവിളിലെ മുറിപ്പാടില്‍
നഷ്ടത്തിന്റെ സീല്‍ക്കാരം...
ചുണ്ടുകളിലെ ആര്‍ദ്രതക്ക്‌
വേര്‍പാടിന്റെ സുഗന്ധം...
നിന്നിലലിയാന്‍ കൊതിച്ച,
നിന്റെ മുടിയിഴയില്‍ മുഖം പൂഴ്ത്തിയ
എന്റെ സ്വപ്നങ്ങളെവിടെ...
നിലവിളികള്‍ക്കിടയില്‍പെട്ട്‌
ഞെരിഞ്ഞമര്‍ന്നുപോയ
എന്റെ ഹൃദയമെവിടെ...
നിന്റെ മിഴികളില്‍ മുഖം ചേര്‍ത്ത്‌
വിതുമ്പിയില്ലാതാവുന്നു...
എന്റെ സ്നേഹത്തിന്റെ നിറങ്ങള്‍...

മൂന്ന്‌
നന്ദിയുണ്ട്‌...
മറക്കണമെന്ന്‌ പറയാതിരുന്നതിന്‌...
വെറുക്കുന്നുവെന്ന്‌ പറയാത്തതിന്‌...
കത്തിയാളിയ തൂലികയുടെ
കെട്ടുപോയ അഗ്രത്തിലിനി

വാക്കുകളുടെ മനോഹാരിതയില്ല...
ചിന്തകളുടെ തടവറയില്‍
വിഹ്വലതകളുടെ
സമ്മേളനങ്ങളില്ല...
ഏകാന്തതയുടെ തന്ത്രികളില്‍
ശൂന്യതയെന്നെഴുതിയിട്ട്‌
പാടാന്‍ മറന്നുപോയ
വയലിനോട്‌
നിര്‍വികാരികമായി
പറയേണ്ടി വരുന്നു...
ചൊരിഞ്ഞിട്ട സംഗീതത്തോടുള്ള
കൃതജ്ഞത...

Sunday, March 02, 2008

കത്ത്‌

മൂര്‍ദ്ധാവില്‍ ചുംബിക്കാതെ
ഒരു വാക്ക്‌ പോലും നിനക്കായി
കോറിയിട്ടിരുന്നില്ല...

ഉരുകി തീര്‍ന്ന മനസിനെ
നിര്‍വൃതിയുടെ
ജാലകത്തിലൂടെ
നഖം കൊണ്ട്‌ പുറത്തേക്കെറിഞ്ഞിട്ടെ
വര്‍ണങ്ങള്‍ നിറഞ്ഞ
കത്തില്‍ ഞാന്‍
പശ തേക്കുമായിരുന്നുള്ളു...

ഒട്ടും മുമ്പ്‌
ഒരു പിടി നിശ്വാസങ്ങള്‍
അതിലൊളിപ്പിച്ചിട്ടെ
ഇരുട്ടിന്റെ
തടവറയിലേക്ക്‌
പറത്തി വിടുമായിരുന്നുള്ളു...

എന്റെ നാടിന്റെ
പേര്‌ പതിയുമ്പോഴാവും
ആദ്യമായി വാക്കുകള്‍ക്ക്‌
വേദനിച്ചിട്ടുണ്ടാവുക...
നിന്റെ പേര്‌ വായിക്കുമ്പോഴാവും
ആദ്യമായി അക്ഷരങ്ങള്‍
വിലപിച്ചിട്ടുണ്ടാവുക...
സ്വകാര്യതകളില്‍
വേട്ടപക്ഷിയായി വരുന്ന
നീയുമായി
ഒരു മുഖാമുഖത്തിനൊരുങ്ങും
മുമ്പുള്ള
വിളര്‍ത്ത ഭയമാവും അവക്ക്‌...
അല്ലെങ്കില്‍...
നൊമ്പരമോ ദേഷ്യമോ
നിന്നില്‍ നിന്നടരുകയെന്നുള്ള
ആശങ്കയാവാം...

രക്തം തേച്ച്‌ പിടിപ്പിച്ച
പെട്ടിയില്‍ നിന്ന്‌...
വെളിച്ചത്തിന്റെ
അധിനിവേശത്തിലേക്ക്‌
എടുത്തെറിയപ്പെട്ടതിന്റെ
ആഘോഷമാണ്‌
നിന്റെ ശബ്ദം
എനിക്ക്‌ സമ്മാനിച്ചുകൊണ്ടിരിക്കുന്നത്‌...

മരണമില്ലാത്ത
വാക്കുകള്‍...
നമ്മുടെ പ്രണയകൂടീരത്തില്‍
കവിതയായി കോറിയിടാന്‍....
ഇനിയും വരാതിരിക്കാനാവില്ല...
എന്റെ സ്വപ്നങ്ങള്‍ക്ക്‌....