Wednesday, November 26, 2008

നിനക്ക്‌ നിന്നെയറിയാന്‍...

മനസില്ലാത്ത ശരീരവും
മഴവില്ലു തെളിയാത്ത ആകാശവും
ശ്‌മശാനത്തിന്റെ അകവും പുറവുമാണ്‌...

തിമര്‍ത്തുപെയ്യുന്ന മഴയില്‍
നിന്റെ കരളു പറിച്ചെടുത്ത്‌
ഞാന്‍ സ്‌നേഹമളക്കും...
വേനലിന്റെ കാഠിന്യത്തില്‍
നിന്റെ ഹൃദയം പിളര്‍ന്നെടുത്ത്‌
എന്നോടുള്ള പ്രണയത്തിന്റെ മിടിപ്പ്‌ നോക്കും...

ശൂന്യതയാണുത്തരമെങ്കില്‍
എന്റെ മുനയുള്ള സ്വപ്‌നങ്ങള്‍ക്കിരയായി
മണ്ണിലലിയേണ്ടി വരും നിനക്ക്‌...

നിന്റെ കണ്ണുകളില്‍

ഞാന്‍ കാഴ്‌ചയായില്ലെങ്കില്‍
നിന്റെ ചുണ്ടുകളില്‍ നിന്നുതിരുന്നത്‌
എന്നെ കുറിച്ചുള്ള വാക്കുകളല്ലെങ്കില്‍
ആ മിഴികള്‍ ഞാന്‍ പറിച്ചെടുക്കും
അധരങ്ങള്‍ ഞാന്‍ മുറിച്ചുമാറ്റും...

ഗര്‍ത്തങ്ങളായ ആ കുഴിയില്‍
നിന്നെ മാത്രം കാണുന്ന

എന്റെ കണ്ണുകള്‍ പ്രതിഷ്‌ഠിക്കും
നിന്നെ ചുംബിക്കാന്‍ കൊതിച്ചിരുന്ന
എന്റെ ചുണ്ടുകള്‍ ചേര്‍ത്തുവെക്കും...

നിന്റെ കൈകള്‍ എന്നെ ലാളിച്ചില്ലെങ്കില്‍
കാലുകള്‍ എനിക്ക്‌ നേരെ ചലിച്ചില്ലെങ്കില്‍
എന്റെ കഠാരകള്‍

നൊമ്പരത്തിന്റെ കഥ പറഞ്ഞടുത്തുവരും...
നിന്നിലൊരു ദുഖ പുഴയൊഴുക്കി
മാംസത്തോടത്‌ സല്ലപിക്കും...

എന്റെ വിരലുകള്‍ മുറിച്ച്‌

നിന്നില്‍ തുന്നിച്ചേര്‍ക്കും
എന്റെ കാല്‍പാദങ്ങള്‍

നിനക്ക്‌ വഴി കാണിക്കും...

നിന്റെ ചെവി എന്റെ നിശ്വാസങ്ങളെ

തിരിച്ചറിഞ്ഞില്ലെങ്കില്‍
നിന്റെ നാസിക എന്റെ

ഗന്ധമേറ്റുവാങ്ങിയില്ലെങ്കില്‍
ഞാനവയരിഞ്ഞെടുക്കും...

നിന്നെ മാത്രം കേള്‍ക്കുന്ന ചെവിയും
നിന്റെ ഗന്ധമറിയുന്ന മൂക്കും പകരം നല്‍കും...

തിളച്ചുമറിയുന്ന മോഹങ്ങളുടെ അറവ്‌ശാലയില്‍
നില്‍ക്കുമ്പോഴാണറിഞ്ഞത്‌...
നീ നിന്നെയറിഞ്ഞില്ലെന്ന്‌...
നിനക്ക്‌ നിന്നെയറിയാന്‍
എനിക്കെന്നെ നഷ്ടപ്പെടുമെന്ന്‌

Saturday, November 08, 2008

വികസനം

1.
വീടിന്‌ പുറകിലെ
പച്ച വിരിച്ചുകിടന്ന മല
വണ്ടിയില്‍ കയറിപ്പോയത്‌
ഇന്നലെയായിരുന്നു...
കരിങ്കല്ലുകള്‍ പാകിയ തറയുയര്‍ന്നതും
ആകാശം മുട്ടിയത്‌ വളര്‍ന്നതും
ആളുകള്‍ ചേക്കേറിയതും
ഇന്നായിരുന്നു...
നാളയെ എനിക്ക്‌ ഭയമാണ്‌...
വാ പിളര്‍ത്തി വരുന്നൊരിരുമ്പ്‌ കൂട്‌
എന്റെ മേല്‍ക്കൂരയും തകര്‍ത്തേക്കാം...

2.
മരങ്ങളെല്ലാം മുറിച്ച്‌ മാറ്റി
കാത്തിരിപ്പ്‌കേന്ദ്രങ്ങള്‍ തീര്‍ത്തവര്‍
കാറ്റിനെ പ്രതീക്ഷിക്കുന്നുണ്ട്‌....
വണ്ടി നിശ്ചലമാവും മുമ്പുള്ള
ക്ഷണികമായ ഇടവേളകളില്‍ പോലും
ഭൂമിയുടെ തുറന്ന മാറില്‍
നില്‍ക്കാനോ ഇരിക്കാനോ
കഴിയില്ലെന്ന്‌
വാശിപിടിക്കുന്നവര്‍...

3.
പുഴയെ തടഞ്ഞുനിര്‍ത്തി
യന്ത്രനൗകകളോടിക്കുന്നു
പ്രതിമകള്‍ പണിത്‌
കരയില്‍ നിര്‍ത്തുന്നു
സിമന്റുബെഞ്ചുകളുയരുന്നു...
ഇന്ധനമൊഴുകി
ചരമമടഞ്ഞ മീനുകളെ പെറുക്കിമാറ്റാന്‍
ഇന്നും പരസ്യമുണ്ടായിരുന്നു...

4.
കത്തി നില്‍ക്കുന്ന വിളക്കുകള്‍
നഗരരാത്രിയെ പകലാക്കുന്നു...
സൂര്യനെത്തിയാലുമത്‌ കെടാതെ നില്‍ക്കുന്നു
അന്ധതയുടെയളവ്‌ കൂട്ടുമെന്ന്‌
ആവര്‍ത്തിക്കുന്നവര്‍
പരസ്യബോര്‍ഡിലെ
മെര്‍ക്കുറികളെ
കാണുന്നുണ്ടാവുമോ...

5.
ഞാറ്റുപാട്ടകന്ന പാടത്തെ
കോണ്‍ക്രീറ്റ്‌ സൗധങ്ങള്‍ക്ക്‌ മുമ്പില്‍
വീട്‌ നഷ്‌ടപ്പെട്ട തവളകള്‍ കരയുന്നുണ്ട്‌
ചെറുമീനുകളുടെ ശവകൂടീരങ്ങളില്‍
ഉറുമ്പരിക്കുന്നുണ്ട്‌
ചോറുനഷ്‌ടപ്പെട്ട ചെറുമികള്‍ വിതുമ്പുന്നുണ്ട്‌...
വെയില്‍ മഴയാകുന്നതും നോക്കി
ഇന്നുമാ മണ്ണ്‌ ആരെയോ കാത്തിരിക്കുന്നു...

നാട്‌ വികസിക്കുകയാണ്‌
എന്റെ ദുഖവും...