Wednesday, September 30, 2009

പ്രണയത്തിനൊടുവില്‍ സംഭവിച്ചേക്കാവുന്നത്‌

അടുത്തുവരുന്ന
തീവണ്ടിക്ക്‌ മുന്നിലേക്ക്‌
അവളുടെ ചുണ്ടുകളമര്‍ന്ന
മുഖം ചേര്‍ത്തുവെച്ച്‌
പാളത്തിന്റെ തണുപ്പിനെ
പുതക്കാനൊന്നുമില്ലാത്തതിനാല്‍
ശപിച്ചാണ്‌
ഞാന്‍
ആദ്യപ്രണയലേഖനം വായിച്ചത്‌...
പൊട്ടിച്ചിരിയുമായി
പാഞ്ഞുവരുന്ന
അവളുടെ സാന്നിധ്യമോര്‍മ്മിപ്പിച്ച്‌
എന്നിലൂടെ
കടന്നുപോയ
കുറെ ചക്രങ്ങള്‍
അത്‌ പൂര്‍ത്തിയാക്കാനനുവദിച്ചില്ല...

അല്ലെങ്കിലും
പ്രണയത്തിന്‌
പഴകിയ സ്വപ്‌നങ്ങളുടെ മണമാണ്‌.
കൊഴുത്ത ചോരയുടെ നിറമാണ്‌.

സ്വന്തമാക്കുക എന്നതല്ല
പ്രണയത്തിന്റെ ലക്ഷ്യമെന്ന്‌
നിര്‍വ്വികാരയായി പറയാറുള്ള
അവളിപ്പോള്‍
അത്‌ തിരുത്തിയിട്ടുണ്ടാവും..

Tuesday, September 22, 2009

ചൂണ്ട

മുന കൂര്‍ത്ത
ഇരുമ്പുദണ്ഡില്‍ നിന്നാണ്‌
ചതിയുടെ ആദ്യപാഠം
ഹൃദിസ്ഥമാക്കിയത്‌.
പുഴയുടെ ആഗാധതയില്‍
വിശപ്പിന്‌ സമാന്തരമായി
സഞ്ചരിച്ചുകൊണ്ടിരുന്നവനെ
വെളിച്ചത്തിലേക്കാനയിച്ചതായിരുന്നു
ആദ്യതെറ്റ്‌.
ശ്വാസത്തിനായി
പിടയുന്നതറിഞ്ഞിട്ടും
നിര്‍ത്താതെ ചിരിച്ചതായിരുന്നു
ആദ്യക്രൂരത.
പിടഞ്ഞ്‌,
വഴുതിമാറി
ജീവിതത്തിലേക്ക്‌
മടങ്ങാനൊരുങ്ങിയപ്പോള്‍
കണ്ണുകള്‍ ചൂഴ്‌ന്നെടുത്തതായിരുന്നു
ആദ്യ കുറ്റം.
മണിക്കൂറുകള്‍ കഴിഞ്ഞിട്ടും
മരിക്കാന്‍ മടിച്ചപ്പോള്‍
കത്തിമുനയാല്‍
കുത്തിക്കീറിയതായിരുന്നു
ആദ്യകൊലപാതകം.

Sunday, September 20, 2009

നാം മരങ്ങളായത്‌...

സ്വപ്‌നങ്ങളാല്‍ ബന്ധിക്കപ്പെട്ട
രണ്ടു വൃക്ഷങ്ങളായിരുന്നു ഞാനും നീയും.
എന്നില്‍ നിന്ന്‌ നിന്നിലേക്കും
തിരിച്ചും
പണിതുയര്‍ത്തിയ
ചിലന്തിവലകളിലൂടെയാണ്‌
നാം സംവദിച്ചത്‌.
വേനലില്‍ നീ ചുവന്നപ്പോള്‍
കരിഞ്ഞയിലകള്‍
എന്നെ പൊതിഞ്ഞിരുന്നു.
നീ പൊഴിഞ്ഞുതുടങ്ങിയപ്പോള്‍
ഞാന്‍ തളിര്‍ക്കുകയായിരുന്നു.

ഋതുക്കള്‍
എന്നും നമുക്ക്‌ നല്‍കിയത്‌
സമാന്തരരേഖകളുടെ
സഞ്ചാരപഥങ്ങള്‍...

നിനക്കോര്‍മ്മയുണ്ടോ
നാമെങ്ങനെ തരുക്കളായെന്ന്‌ ?
ചലനങ്ങള്‍ക്കപ്പുറം
നീങ്ങാനാവാതെ
ഉറച്ചുപോയതെങ്ങനെയെന്ന്‌ ?

നിസ്സഹായനായ
കാലം
പറത്തിയിട്ട വിത്തുകള്‍
മുളച്ചാണ്‌ നാം മരങ്ങളായത്‌.

അനുവാദം
ചോദിക്കാതെയാണെങ്കിലും
ശിഖരങ്ങളില്‍
കൂടുകൂട്ടിയ പക്ഷികള്‍
നിലംപതിക്കാതിരിക്കാനാണ്‌
സ്‌പര്‍ശിക്കാന്‍ കൊതിച്ചിട്ടും
കാറ്റിനെ വക വെക്കാതെ
ഇലകള്‍
വിപരീദദിശകളിലേക്ക്‌ സഞ്ചരിച്ചത്‌.

തായ്‌ത്തടിയുടെ മൗനം
മഴതുള്ളികളായി
പൊഴിഞ്ഞുചാടി
വേരുകളിലലിഞ്ഞത്‌
ആലിംഗനത്തിലമരാന്‍ മടിച്ച
ഓര്‍മ്മകളെ
ആര്‍ദ്രമാക്കാനാണ്‌.

പക്ഷേ,
അടര്‍ന്നുമാറാനാവാതെ
ഭൂമിയുടെ ആഴങ്ങളിലേക്ക്‌ പോയ
വേരുകളില്‍
നീയെന്റെയും
ഞാന്‍ നിന്റെയും
പേരുകള്‍ കുറിച്ചിട്ടത്‌
ആര്‍ക്കും മായ്‌ക്കാനാവില്ല...

Tuesday, August 11, 2009

നിശാഗന്ധി

നിശ്വാസങ്ങളുടെ നിര്‍വചനം
തേടിയാണ്‌
നിശാഗന്ധികള്‍
രാത്രിയെ കൂട്ടുവിളിക്കുന്നത്‌...

പിറന്നു കരയുമ്പോഴേ
ഗന്ധത്തിന്റെ
ഗണിതത്തില്‍പ്പെട്ട്‌,
മരജാലകങ്ങളുടെ
വിടവുകളില്‍ വെച്ച്‌
സ്വയം ഹരിക്കപ്പെട്ട്‌,
സങ്കലനങ്ങള്‍ക്കൊടുവില്‍
വിച്ഛേദിക്കപ്പെട്ട്‌
കൊഴിഞ്ഞുതീരുകയെന്നതാണ്‌
അതിന്റെ
വിധിയെങ്കിലും...

Friday, July 31, 2009

നക്ഷത്രങ്ങള്‍ ജനിക്കുന്നത്‌...

മറവിയുടെ
ആഴങ്ങളില്‍ നിന്നാണ്‌
ശബ്ദം കൊണ്ട്‌ കുത്തിയിളക്കി
നിന്നെ ഓര്‍മ്മയിലേക്ക്‌ വലിച്ചിട്ടത്‌...

മൗനം കുടിച്ചുമരിച്ച കൂട്ടുകാരിയുടെ മുഖച്ഛായ,
ചിത്രശലഭങ്ങളില്ലാത്ത
ഭൂഖണ്ഡങ്ങളിലെ
പക്ഷികളെ ഭക്ഷിക്കുന്ന
സന്ന്യാസിമാരുടെ നിഷ്‌കളങ്കത,
അശുദ്ധമാക്കപ്പെട്ട പൂന്തോട്ടങ്ങളെ
വിഷമുക്തമാക്കാനാവാത്ത
മാതൃത്വത്തിന്റെ ദൈന്യത

നിന്റെ രൂപം
പഴയതിനേക്കാള്‍ സുന്ദരമായിരുന്നു...

പ്രണയത്തെ മാരിവില്ലിനോടും
സൗഹൃദത്തെ മേഘങ്ങളോടും
സാഹോദര്യത്തെ മഴയോടും
ഉപമിച്ച്‌ നീയെഴുതി തന്ന കുറിപ്പ്‌
ഹൃദയത്തില്‍ നിന്ന്‌
അടര്‍ത്തിയെടുത്ത്‌
ആരോ കടന്നുകളഞ്ഞു...
ഏകാന്തതയെ പൂപ്പാത്രങ്ങളിലടക്കം ചെയ്‌ത്‌
ആത്മാവില്‍ കുഴിച്ചുമൂടിയവനെന്ന
പേര്‌ വന്നതിനാലാവാം.
ഞാനത്‌ തിരഞ്ഞുപോയില്ല...

ഭോഗമുറിയിലെ കടലാസ്സില്‍
അവ്യക്തമായി തെളിഞ്ഞ
നിന്റെ ചുണ്ടുകളില്‍ നിന്നാണ്‌
ചോരയുടെ രുചിയറിഞ്ഞത്‌...
നീ ചൊരിഞ്ഞ വിയര്‍പ്പുതുള്ളികള്‍ കുടിച്ചാണ്‌
ദാഹമകറ്റിയത്‌...

സമയം കഴിഞ്ഞു.
നമുക്കിനി
ഓര്‍മ്മയുടെ അക്കരെയുള്ള
മറവിയുടെ ഉദ്യാനത്തിലേക്ക്‌ ഉള്‍വലിയാം...
അവിടെ ബന്ധനങ്ങളുടെ ഇടിമുഴക്കവും
ബന്ധങ്ങളുടെ ചുഴിയുമില്ല...
നിന്നില്‍ ഞാനും എന്നില്‍ നീയും ചേര്‍ന്ന്‌
താരകങ്ങളാവാം....

Thursday, May 21, 2009

ശമനം

``കണ്ണാ..
ഉരുകിയുറ്റിയ മിഴിനീരാല്‍
അവസാന തിരി തെളിക്കുന്നു ഞാന്‍..
കത്തുമീ ദീപ്‌തജ്വാലയില്‍
എന്റെ ജീവനെരിയുന്നുണ്ട്‌..
കണ്‍മഷി പടര്‍ന്ന മിഴികളില്‍
കലങ്ങിയ ചോരയില്‍
നീല ഞരമ്പുകളുടെ വിറയലില്‍
എന്റെ മരിച്ച മനസ്സുണ്ട്‌...

ശൂന്യമായ വൃന്ദാവനിയിലെ
ഉണങ്ങിയ ശിഖരത്തില്‍
ഒറ്റയാത്മാവായി
രണ്ടു ശരീരങ്ങള്‍ തൂങ്ങിയാടുമ്പോള്‍
നിയോഗമെന്നിനിയും
പുലമ്പരുത്‌ നീ...''

Friday, May 15, 2009

നോവുകളുടെ ഭൂമിയില്‍...

മേഘങ്ങള്‍ക്കിടയില്‍
നിന്റെ കണ്ണുകള്‍ കണ്ട്‌ ഭയന്നില്ല...
എന്റെ ശിരസ്സ്‌ മൂടുവാന്‍
മഴത്തുള്ളികള്‍ പൊഴിച്ചവ
മിഴി ചിമ്മിയപ്പോള്‍ കരഞ്ഞുമില്ല...
നിര്‍വചനങ്ങള്ളില്‍ നിന്ന്‌
പുറംചാടിയതിന്റെ
ആഹ്ലാദത്തിലായിരുന്നു ഞാന്‍...
പ്രളയത്തെക്കാള്‍ ഞാനറിഞ്ഞത്‌
പ്രണയമായിരുന്നു...
മരണശയ്യയിലേക്കമര്‍ത്തിയ
നിന്റെ കരലാളനങ്ങളില്‍
ഞാന്‍ കണ്ടതത്രയും
സാന്ത്വനമായിരുന്നു...

നിലാവിലിരിക്കുമ്പോള്‍
പൊഴിഞ്ഞുചാടിയ
നക്ഷത്രങ്ങളിലൊന്ന്‌
കണ്ണിലമര്‍ന്നുപോയി...
മഞ്ഞവെളിച്ചം പകര്‍ന്നത്‌
കാഴ്‌ചയെ മറച്ചു...
പഞ്ചകോണുകള്‍ തട്ടി
ഓര്‍മ്മകളെ മുറിവേല്‍പ്പിച്ച്‌
ചുവന്ന കണ്ണുനീരായി
ഇപ്പോള്‍ നിന്നിലേക്കവ
പടരാന്‍ കൊതിക്കുന്നു...

മഞ്ഞടര്‍ന്നുവീണത്‌
മരവിച്ച മനസ്സിലേക്കായിരുന്നു...
വിഹ്വലതകളും സ്വപ്‌നങ്ങളും
തണുത്തുറഞ്ഞ്‌ മരിക്കുമ്പോള്‍
ആര്‍ദ്രമായി തീര്‍ന്നൊരു
ആത്മബന്ധത്തിലെങ്കിലും
വെയില്‍ വീഴുമെന്നോര്‍ത്ത്‌
കാത്തുനിന്നതാവാം
ഹിമകണങ്ങളില്‍പ്പെട്ട്‌
ഞാനലിയാന്‍ കാരണം...
എന്നിട്ടും
ശരീരം പോലും രക്ഷിക്കാനനുവദിക്കാതെ
ഞരമ്പുകളിലൂടെ
മിന്നിമാഞ്ഞ ശൈത്യത്തോട്‌
മൗനത്തിന്റെ
കഥ പറഞ്ഞ്‌ ഞാന്‍ മോഹിപ്പിച്ചുകൊണ്ടിരുന്നു...

Sunday, April 05, 2009

നിലാവില്‍ ഇഴയുന്ന നാഗങ്ങള്‍

കരിഞ്ഞുണങ്ങിയ
സ്വപ്നങ്ങളുടെ പലകയിലാണ്‌
ഉറങ്ങാന്‍ കിടന്നത്‌...

ദിശയറിയാതെ പോകുന്ന
മോഹങ്ങളിലൊന്ന്‌
ഇന്നലെയും
വഴി തെറ്റി വന്നിരുന്നു...
നിന്റെ മുഖത്ത്‌
ഉണങ്ങിപ്പിടിച്ചിരിക്കുന്ന
അശ്രുബിന്ദുക്കളുടെ കഥ പറഞ്ഞവ
പതിയെ ചിരിച്ചു...
പിന്നെ,
മയില്‍പ്പീലി വിശറി കൊണ്ട്‌
ഓര്‍മ്മകളെ തലോടിയുറക്കി
നഗ്നരാത്രികളുടെ
ഹൃദയത്തിലേക്കവ ഇഴഞ്ഞുപോയി...

നഗരത്തിലെ തടവറയില്‍,
കിളിവാതിലുകളടര്‍ന്നുവീണ
നിന്റെ ശയ്യാഗൃഹത്തില്‍
താരാട്ടുപാടാന്‍
പത്തിവിടര്‍ത്തിയവ
വരുന്നുണ്ട്‌...

നരകമുറിയുടെ നടുവില്‍
നീയുമായി ഇണചേര്‍ന്നത്‌
അന്ത്യനിദ്രയുടെ
അവസാനപടി കയറാനൊരുങ്ങുന്നുണ്ട്‌...

അഗ്നിനാമ്പുകള്‍ ചിതറിക്കിടക്കുന്ന
പൗര്‍ണ്ണമിയില്‍
വിലയിക്കാന്‍
നിനക്ക്‌ കൂട്ടിനി
വരണ്ട മനസ്സ്‌ മാത്രം...

നിന്നില്‍ നിന്നും
കരിനാഗങ്ങളില്‍ നിന്നും
ഞാനറിഞ്ഞതോ
പ്രണയത്തില്‍ നിന്നും
മരണത്തിലേക്കുള്ള
ദൂരവും...

Wednesday, March 25, 2009

നിദ്രയുടെ പര്യായങ്ങള്‍

നീ പറഞ്ഞതുകൊണ്ട്‌
`ജീവിതം'
ഇന്നലെ പുസ്‌തകസഞ്ചിയിലൊളിപ്പിച്ചു.
പഴമയുടെ മണമുള്ള
ഇരുട്ടില്‍
മഷിയില്ലാത്ത പേനകളൊടൊപ്പം
ശയിക്കുകയാണത്‌...

നമ്മുടെ പൂന്തോട്ടം
വേനലിന്റെ കരങ്ങളില്‍ ഭദ്രമാണ്‌.
നഷ്‌ടമായ ഇലകളിലെ പച്ചപ്പും
ഗന്ധശൂന്യമായി നില്‍ക്കുന്ന ഇതളുകളും
എന്റെ മോഹങ്ങളില്‍ ചിതറിക്കിടക്കുന്നു.
നീ നട്ട സ്വപ്‌നങ്ങളെല്ലാം
മറവിയായി മണ്ണിലമരുന്നു.

വര്‍ണ്ണങ്ങള്‍ നഷ്‌ടപ്പെട്ട ചിത്രശലഭം
കൊല്ലരുതേയെന്ന്‌ അപേക്ഷിക്കുന്നു...
ഇതളുകള്‍ നരച്ചവര്‍
ഭൂമിയിലെ നരകമുറികളില്‍ നിന്ന്‌
സ്വര്‍ഗത്തിലെ ഉദ്യാനനഗരത്തിലേക്ക്‌
ചേക്കേറണമെന്ന്‌ പറഞ്ഞ്‌ സമാധാനിപ്പിച്ച്‌
ഞാനതിനെ കൊന്നു.
ചിറകു തുളഞ്ഞുപോയൊരു തുമ്പി
പറക്കാനുള്ള വ്യാമോഹത്തോടെ ഉറ്റുനോക്കുന്നു...
തീനാളങ്ങള്‍ കൊണ്ട്‌
ഞാനവയെ ആകാശസീമകള്‍ക്കപ്പുറത്തേക്ക്‌
പറത്തിവിട്ടു.
കാഴ്‌ച നഷ്‌ടപ്പെട്ട കരിവണ്ടും
കൊക്കു മുറിഞ്ഞുപോയ പക്ഷിയും
എന്റെ കാല്‍പ്പാദങ്ങളേറ്റ്‌
നിലവിളിക്കുന്നു.
അവയുടെ പ്രതിധ്വനികള്‍ അലിഞ്ഞില്ലാതാകുന്നു...
ഇനി ഞാനും
നിന്റെ ഓര്‍മ്മകളും മാത്രം...

ചിതലരിച്ച താളുകള്‍ക്കുള്ളില്‍ നിന്നും
ഇന്നാണ്‌ ദ്രവിച്ചു തുടങ്ങിയ ജീവിതം പുറത്തെടുത്തത്‌...
അത്‌ മരവിച്ചിരുന്നു.
എന്നിട്ടും
മിടിപ്പുകള്‍ നഷ്‌ടപ്പെട്ടുതുടങ്ങിയ ഹൃദയം
മരണത്തിന്‌ മുമ്പുള്ള
വ്യര്‍ത്ഥസ്വപ്‌നങ്ങളുടെ ചുഴിയിലായിരുന്നു...

Thursday, January 01, 2009

സ്വപ്‌നങ്ങളിലൂടെ സഞ്ചരിക്കുന്ന തീവണ്ടിക്ക്‌

ഒന്ന്‌
ഹിമകണങ്ങള്‍ പൊഴിയുന്ന
പ്രഭാതത്തിന്റെ തുറന്നമാറില്‍
വെള്ളിപാദസരത്തിന്റെ
കിലുക്കവുമായി
ഒരു പെണ്‍കുട്ടി...
ഡിസംബറിനെ ഭയന്ന്‌
മഞ്ഞിന്റെയാര്‍ദ്രതയെ പേടിച്ച്‌
പുസ്‌തകങ്ങള്‍ക്കിടയില്‍
പ്രണയലേഖനവുമായി
കാത്തുനില്‍ക്കുന്ന
കൗമാര വി്‌ഹ്വലത...
ഓരോ ബോഗിയും കടന്നുപോവുന്നതു നോക്കി
മിഴികള്‍ പൂട്ടി
അനാഥമായൊരു സിമന്റെ ബെഞ്ചിനരുകില്‍
നിന്നവള്‍ വിതുമ്പി...

രണ്ട്‌
ഗ്രീഷ്‌മത്തിന്റെ ദാരുണമായ വരവേല്‍പ്പിനിടയില്‍
വെള്ളയില്‍ കറുത്ത പുള്ളികളുള്ള
വസ്‌ത്രമണിഞ്ഞ്‌ അവള്‍...
ആരെയോ സ്വീകരിക്കാനെന്നവണ്ണം
ദൂരേക്ക്‌ മിഴികളൂന്നി...
ഗുല്‍മോഹര്‍ മരത്തിന്‌ കീഴെയുള്ള
സിമന്റെ ബെഞ്ചില്‍
ഏപ്രിലിന്റെ അവശിഷ്ടങ്ങള്‍
വീണുകിടന്നിരുന്നു...
ധൃതിയില്‍ പോകുന്നൊരു കാറ്റ്‌
പാവാടതുമ്പ്‌ പിടിച്ചിളക്കിയതവള്‍ അറിഞ്ഞില്ല...
അലറിവന്ന വണ്ടിയുടെ
അവസാനബോഗിയിലായിരുന്നു കണ്ണ്‌...
തുറന്നമിഴികളില്‍ നിന്ന്‌
സ്‌ഫടികമൊലിച്ചിറങ്ങി
വസ്‌ത്രങ്ങളെ നനയിച്ചപ്രത്യക്ഷമായി...

മൂന്ന്‌
ശിശിരത്തിന്റെ അവസാന നാഴികയില്‍
ഇലകള്‍ പൊഴിഞ്ഞുകിടന്ന പാളത്തിലേക്ക്‌
ആര്‍ത്തിയോടെ മിഴികളൂന്നി അവള്‍...
നോട്ടുബുക്കുകള്‍ക്കിടയില്‍
ഹൃദയം കൊണ്ട്‌ കുറിച്ചിട്ട
വാക്കുകളുടെ ചങ്ങലകള്‍ കണ്ടു...
ഭേദിച്ച്‌ പുറത്തുചാടാന്‍ കൊതിച്ചവ
കൈപിടിയില്‍ നിന്ന്‌
വഴുതിമാറാന്‍ കൊതിക്കുന്നു..
അതിഭീകരമായ ശബ്ദത്തോടെ
അന്നും തീവണ്ടി കടന്നുപോയി...
മിഴികള്‍ തുറക്കാതെ നിന്ന
അവളുടെ മുന്നിലേക്ക്‌
ആരോ വലിച്ചെറിഞ്ഞ മദ്യകുപ്പി
പൊട്ടി ചിതറി....

നാല്‌
വര്‍ഷകാലപ്രഭാതത്തില്‍
വീണ്ടുമൊരിക്കല്‍ കൂടി
അതേ സ്വപ്‌നപാളത്തിനരുകില്‍ അവള്‍...
മരത്തുള്ളികളില്‍ നിന്നിറ്റുവീഴുന്ന
ജലകണങ്ങളിക്കിളിപ്പെടുത്തിയിട്ടും
മുരള്‍ച്ചക്ക്‌ കാതോര്‍ത്ത്‌...
മഴയൊലിച്ചിറങ്ങിയ
മുഖത്ത്‌ ആദ്യമായി തിളക്കം കണ്ടു..
കണ്ണുകളില്‍
കുടിയേറിപ്പാര്‍ത്തിരിക്കുന്ന മൗനത്തിന്റെ
മൂടുപടമഴിഞ്ഞ്‌ ചിതറും പോലെ...
വര്‍ണങ്ങള്‍ നിറഞ്ഞ മുഖചിത്രമുള്ള
പുസ്‌തകത്തില്‍
മഴയെ നോക്കിയന്ന്‌ ആ ഹൃദയാക്ഷരങ്ങള്‍...
വണ്ടിയതിവേഗം കടന്നുപോയിട്ടും
അവളനങ്ങിയതേയില്ല...

അഞ്ച്‌
വസന്തത്തിന്റെ വര്‍ണാഭമായ
മേച്ചില്‍ പുറത്ത്‌ നില്‍ക്കുന്നത്‌ കൊണ്ടാവാം..
മുടിയില്‍ പൂക്കളുണ്ടായിരുന്നു..
കൈക്കുമ്പിളില്‍
റോസാദലങ്ങള്‍ അമര്‍ത്തിപിടിച്ചിരുന്നു...
സിമന്റ്‌ബെഞ്ചില്‍
പൂക്കാരി ചൊരിഞ്ഞിട്ട
ബന്ധിപൂക്കളുടെ ഇതളുകള്‍
മുല്ലയുടെ അവശേഷിപ്പുകള്‍
വണ്ടിയുടെ മുരള്‍ച്ച കേട്ടവള്‍ മിഴികള്‍പൂട്ടി...
അക്ഷമയുടെ കരിമ്പടം പുതച്ച
അവളുടെ നിശ്വാസങ്ങള്‍ ഞാന്‍ മാത്രമറിഞ്ഞു...
തീവണ്ടിയുടെ കിതപ്പുകളകന്ന്‌ പോയി....
പാളത്തിന്റെ നിശബ്ദതയില്‍
രക്തപൂക്കള്‍ ചിതറിക്കിടന്നു....

പുസ്‌തകത്തില്‍ നിന്ന്‌ പുറത്തേക്ക്‌ തെറിച്ച്‌ വീണ
പ്രണയലേഖനത്തിന്റെ ആദ്യവരി മാത്രം
ചോര പുരളാതെ കിടന്നിരുന്നു...
" എന്റെ സ്വപ്‌നങ്ങളിലൂടെ സഞ്ചരിക്കുന്ന തീവണ്ടിക്ക്‌...''

Wednesday, November 26, 2008

നിനക്ക്‌ നിന്നെയറിയാന്‍...

മനസില്ലാത്ത ശരീരവും
മഴവില്ലു തെളിയാത്ത ആകാശവും
ശ്‌മശാനത്തിന്റെ അകവും പുറവുമാണ്‌...

തിമര്‍ത്തുപെയ്യുന്ന മഴയില്‍
നിന്റെ കരളു പറിച്ചെടുത്ത്‌
ഞാന്‍ സ്‌നേഹമളക്കും...
വേനലിന്റെ കാഠിന്യത്തില്‍
നിന്റെ ഹൃദയം പിളര്‍ന്നെടുത്ത്‌
എന്നോടുള്ള പ്രണയത്തിന്റെ മിടിപ്പ്‌ നോക്കും...

ശൂന്യതയാണുത്തരമെങ്കില്‍
എന്റെ മുനയുള്ള സ്വപ്‌നങ്ങള്‍ക്കിരയായി
മണ്ണിലലിയേണ്ടി വരും നിനക്ക്‌...

നിന്റെ കണ്ണുകളില്‍

ഞാന്‍ കാഴ്‌ചയായില്ലെങ്കില്‍
നിന്റെ ചുണ്ടുകളില്‍ നിന്നുതിരുന്നത്‌
എന്നെ കുറിച്ചുള്ള വാക്കുകളല്ലെങ്കില്‍
ആ മിഴികള്‍ ഞാന്‍ പറിച്ചെടുക്കും
അധരങ്ങള്‍ ഞാന്‍ മുറിച്ചുമാറ്റും...

ഗര്‍ത്തങ്ങളായ ആ കുഴിയില്‍
നിന്നെ മാത്രം കാണുന്ന

എന്റെ കണ്ണുകള്‍ പ്രതിഷ്‌ഠിക്കും
നിന്നെ ചുംബിക്കാന്‍ കൊതിച്ചിരുന്ന
എന്റെ ചുണ്ടുകള്‍ ചേര്‍ത്തുവെക്കും...

നിന്റെ കൈകള്‍ എന്നെ ലാളിച്ചില്ലെങ്കില്‍
കാലുകള്‍ എനിക്ക്‌ നേരെ ചലിച്ചില്ലെങ്കില്‍
എന്റെ കഠാരകള്‍

നൊമ്പരത്തിന്റെ കഥ പറഞ്ഞടുത്തുവരും...
നിന്നിലൊരു ദുഖ പുഴയൊഴുക്കി
മാംസത്തോടത്‌ സല്ലപിക്കും...

എന്റെ വിരലുകള്‍ മുറിച്ച്‌

നിന്നില്‍ തുന്നിച്ചേര്‍ക്കും
എന്റെ കാല്‍പാദങ്ങള്‍

നിനക്ക്‌ വഴി കാണിക്കും...

നിന്റെ ചെവി എന്റെ നിശ്വാസങ്ങളെ

തിരിച്ചറിഞ്ഞില്ലെങ്കില്‍
നിന്റെ നാസിക എന്റെ

ഗന്ധമേറ്റുവാങ്ങിയില്ലെങ്കില്‍
ഞാനവയരിഞ്ഞെടുക്കും...

നിന്നെ മാത്രം കേള്‍ക്കുന്ന ചെവിയും
നിന്റെ ഗന്ധമറിയുന്ന മൂക്കും പകരം നല്‍കും...

തിളച്ചുമറിയുന്ന മോഹങ്ങളുടെ അറവ്‌ശാലയില്‍
നില്‍ക്കുമ്പോഴാണറിഞ്ഞത്‌...
നീ നിന്നെയറിഞ്ഞില്ലെന്ന്‌...
നിനക്ക്‌ നിന്നെയറിയാന്‍
എനിക്കെന്നെ നഷ്ടപ്പെടുമെന്ന്‌

Saturday, November 08, 2008

വികസനം

1.
വീടിന്‌ പുറകിലെ
പച്ച വിരിച്ചുകിടന്ന മല
വണ്ടിയില്‍ കയറിപ്പോയത്‌
ഇന്നലെയായിരുന്നു...
കരിങ്കല്ലുകള്‍ പാകിയ തറയുയര്‍ന്നതും
ആകാശം മുട്ടിയത്‌ വളര്‍ന്നതും
ആളുകള്‍ ചേക്കേറിയതും
ഇന്നായിരുന്നു...
നാളയെ എനിക്ക്‌ ഭയമാണ്‌...
വാ പിളര്‍ത്തി വരുന്നൊരിരുമ്പ്‌ കൂട്‌
എന്റെ മേല്‍ക്കൂരയും തകര്‍ത്തേക്കാം...

2.
മരങ്ങളെല്ലാം മുറിച്ച്‌ മാറ്റി
കാത്തിരിപ്പ്‌കേന്ദ്രങ്ങള്‍ തീര്‍ത്തവര്‍
കാറ്റിനെ പ്രതീക്ഷിക്കുന്നുണ്ട്‌....
വണ്ടി നിശ്ചലമാവും മുമ്പുള്ള
ക്ഷണികമായ ഇടവേളകളില്‍ പോലും
ഭൂമിയുടെ തുറന്ന മാറില്‍
നില്‍ക്കാനോ ഇരിക്കാനോ
കഴിയില്ലെന്ന്‌
വാശിപിടിക്കുന്നവര്‍...

3.
പുഴയെ തടഞ്ഞുനിര്‍ത്തി
യന്ത്രനൗകകളോടിക്കുന്നു
പ്രതിമകള്‍ പണിത്‌
കരയില്‍ നിര്‍ത്തുന്നു
സിമന്റുബെഞ്ചുകളുയരുന്നു...
ഇന്ധനമൊഴുകി
ചരമമടഞ്ഞ മീനുകളെ പെറുക്കിമാറ്റാന്‍
ഇന്നും പരസ്യമുണ്ടായിരുന്നു...

4.
കത്തി നില്‍ക്കുന്ന വിളക്കുകള്‍
നഗരരാത്രിയെ പകലാക്കുന്നു...
സൂര്യനെത്തിയാലുമത്‌ കെടാതെ നില്‍ക്കുന്നു
അന്ധതയുടെയളവ്‌ കൂട്ടുമെന്ന്‌
ആവര്‍ത്തിക്കുന്നവര്‍
പരസ്യബോര്‍ഡിലെ
മെര്‍ക്കുറികളെ
കാണുന്നുണ്ടാവുമോ...

5.
ഞാറ്റുപാട്ടകന്ന പാടത്തെ
കോണ്‍ക്രീറ്റ്‌ സൗധങ്ങള്‍ക്ക്‌ മുമ്പില്‍
വീട്‌ നഷ്‌ടപ്പെട്ട തവളകള്‍ കരയുന്നുണ്ട്‌
ചെറുമീനുകളുടെ ശവകൂടീരങ്ങളില്‍
ഉറുമ്പരിക്കുന്നുണ്ട്‌
ചോറുനഷ്‌ടപ്പെട്ട ചെറുമികള്‍ വിതുമ്പുന്നുണ്ട്‌...
വെയില്‍ മഴയാകുന്നതും നോക്കി
ഇന്നുമാ മണ്ണ്‌ ആരെയോ കാത്തിരിക്കുന്നു...

നാട്‌ വികസിക്കുകയാണ്‌
എന്റെ ദുഖവും...

Friday, September 26, 2008

ചോര

എന്നെയോ നിന്നെയോ
കീറിമുറിച്ചാല്‍
അവശേഷിക്കുന്ന
ഒരേയൊരു നിറം
ചുവപ്പാണ്‌...
വേദനയാല്‍ വരണ്ടമുഖം
ഭീതി കൊണ്ടു നടുങ്ങുമ്പോള്‍
അവ്യക്തമായി
ഒഴുകി നീങ്ങുന്നതും
കടുംനിറത്തിന്റെ
അവര്‍ണനീയപാടകള്‍ തന്നെ...

ആദ്യമായി കുറിച്ചിട്ട
സ്‌നേഹാക്ഷരങ്ങളില്‍
കലര്‍പ്പില്ലാതെ കലര്‍ത്തിയ
രക്തത്തിന്റെ ഗന്ധം
സ്വപ്‌നങ്ങളില്‍ പതിഞ്ഞ്‌ കിടന്നതും...
മറവിയുടെ കിരാതവേട്ടയില്‍
ഹൃദയഭിത്തിയില്‍
തൂങ്ങികിടന്ന
പ്രണയലേഖനത്തില്‍
വാക്കുകള്‍ ചലിച്ചതും
അതിന്റെ നിര്‍വൃതിയുടെ
ആഘാതത്തില്‍
മരണം പതിയെ ചിരിച്ചതും
രേഖപ്പെടുത്താത്ത പകലിന്റെ
കൗതുകങ്ങളിലൊന്ന്‌...

അരണ്ട വെളിച്ചമുള്ള തടവറയില്‍
നിശ്വാസങ്ങളുടെ തീക്കാറ്റില്‍
നഗ്നരായതും
അടരാനാവാതെയടുത്തതും
ഒടുവിലൊരിറ്റ്‌ ചോര
നിന്നിലേക്ക്‌ പകര്‍ന്നതും
ആരുമറിയാത്ത രാത്രിയുടെ
വിധിന്യായങ്ങളിലൊന്ന്‌...

പ്രേമത്തിന്റെ നിറം
രതിയുടെ അന്ത്യവിധിയാണ്‌...
വിരഹത്തിന്റെ അനിയന്ത്രിതയാത്രയില്‍
നൊമ്പരത്തിന്റെ കനല്‍ക്കട്ട
അവശേഷിപ്പിച്ച്‌ പോയ അഴുക്ക്‌രക്തം
നഷ്‌ടമാവുന്നത്‌ കൊണ്ടാവാം..
നീ ചോര കണ്ട്‌ തളരാറില്ല...
ഞാനോ
ഭയന്ന്‌ അലറികരഞ്ഞ്‌
നിന്നില്‍ വീണ്‌ പിടയുന്നു...

Saturday, August 02, 2008

നമുക്കിടയില്‍

കാഴ്‌ചക്കും അന്ധതക്കുമിടയില്‍
ഓര്‍മ്മക്കും മറവിക്കുമിടയില്‍
ഉണര്‍വിനും ഉറക്കത്തിനുമിടയില്‍
പ്രണയത്തിനും വിരഹത്തിനുമിടയില്‍
ജനനത്തിനും മരണത്തിനുമിടയില്‍
മൗനത്തിന്റെ നേര്‍ത്തൊരു പാലമുണ്ട്‌...
ക്ഷയിച്ചു തുടങ്ങിയ
വികാരങ്ങളുടെ
പ്രതിസ്‌ഫുരണങ്ങള്‍ക്ക്‌
പോകാന്‍ നിര്‍മ്മിച്ചത്‌...

വെളിച്ചത്തില്‍ നിന്നും
ഇരുട്ടിലേക്ക്‌ പറിച്ചുനടും മുമ്പെ
അവ്യക്തമായൊരു
സായന്തനത്തിന്റെ മറയുണ്ട്‌...
ഇന്ദ്രിയങ്ങളിലൂടെ
മിന്നിമായുന്ന മുഖങ്ങളില്‍
വിളറിയ പ്രതിഛായകള്‍
വിതുമ്പുന്നുണ്ട്‌...
നിശബ്‌ദതയുടെ തടവറയില്‍
നിറം മങ്ങിയ
സ്വപ്‌നക്കൂട്ടുകളുണ്ട്‌...
സ്‌നേഹത്തിന്റെ തണുപ്പില്‍
വികാരത്തിന്റെ കനല്‍
വഴി തെറ്റി വീഴാറുണ്ട്‌...

`ജീവിതം'
സുഖവും ദുഖവും
ഇണചേര്‍ന്ന്‌
സ്വപ്‌നങ്ങളെ പ്രസവിച്ച്‌
ആഗ്രഹങ്ങളുടെ തീയില്‍ വെന്ത്‌
അഹങ്കാരത്തിന്റെ ചാരമായി
അന്ധകാരത്തിന്റെ
നദിയിലൊഴുകി
ശാന്തിയില്ലാതലയുന്ന
ആത്മാവിന്റെ രോദനം മാത്രം....

Tuesday, July 01, 2008

പരിണാമം

കാലം
കാറ്റിന്റെ മുഖം തിരയുമ്പോള്‍
മഴയുടെ മിഴി പരതുമ്പോള്‍
വേനലിന്റെ നെറ്റിയില്‍
വേര്‍പാടെന്നെഴുതി മടങ്ങുമ്പോള്‍
നാം നമ്മുടെ ശരീരം തിരയുകയാവും...

നിന്റെ വഴിയിലവശേഷിക്കുന്നത്‌;
നനഞ്ഞ കണ്ണുകള്‍
വരണ്ട മുഖഛായകള്‍
വിളറിയ ചിരി
വിണ്ടുകീറിയ ചുണ്ടുകള്‍
എന്നെയൂതി പെരുപ്പിച്ച സ്ത്രൈണമോഹങ്ങള്‍...

എന്റെ വഴിയിലവശേഷിക്കുന്നത്‌;
പതിവ്രതമാരുടെ ചതഞ്ഞമുഖങ്ങള്‍
ഉപ്പുനീരില്‍ തൃഷ്ണ തിരയുന്ന
ഭോഗികള്‍
നിതാന്തനിദ്രാ കുടീരങ്ങള്‍
നിന്നെ വീതിച്ചെടുത്ത
പ്രണയത്തിന്റെ പേക്കൂത്തുകള്‍...

ഞാറ്റുവേളയിലെ കാളമേഘങ്ങളില്‍
വിഹ്വലസന്ധ്യകളുടെ
മങ്ങിയ ദീപപ്രഭയില്‍
മച്ചിലെ നേര്‍ത്ത മുരള്‍ച്ചയില്‍
തൈലഗന്ധത്തിന്റെ ചായ്പില്‍
മരണത്തിന്റെ മുഖം തെളിയുമ്പോള്‍
നാം നമ്മുടെ മനസ്‌ തിരയുകയാവും...

Wednesday, April 30, 2008

വിരഹം

പറിച്ചെടുക്കുന്നു ഞാനീ ഹൃദയം
നിന്‍ പാതിയടര്‍ന്നൊരാത്മാവില്‍
നിന്നിനിയെങ്കിലും...
ശോണിമ കലര്‍ന്ന നിന്‍
കവിള്‍ത്തടങ്ങളില്‍ നിന്നെന്‍
ആദ്യചുംബനം
ആറിതണുത്തുപോയി...
തേന്‍ കിനിഞ്ഞ നിന്‍ചുണ്ടില്‍
മറുവാക്ക്‌ തേടിയലഞ്ഞൊരെന്‍
സ്വപ്നനൗക പാടെ തകര്‍ന്നുപോയി...
വീണുമയങ്ങിയ നെഞ്ചില്‍
വിരഹ കലാപകൊടി നാട്ടികാലം...
തൃഷ്ണതന്‍ മൃത്യു തിരഞ്ഞുപോയി.

എവിടെ നീ
ചാരെ നില്‍ക്കാമെന്നോതി
യരികില്‍ വന്നൊരുവേള
ശങ്കിച്ചു നിന്നതും
വ്യര്‍ത്ഥമോഹങ്ങള്‍ ചൊരിഞ്ഞതും
ഒടുവിലിടറി വീണതും
യാത്ര പറഞ്ഞതും
എന്തുവേഗം...

കണ്ണുകളടര്‍ന്ന്‌ വേച്ചുവീഴും മുമ്പ്‌
തണലിന്റെ തണുപ്പിലേക്കലിയട്ടെ ഞാന്‍..
വഴിയേറെയുണ്ട്‌ പക്ഷേ,
തളര്‍ന്നുപോയി കാലുകള്‍
ചലനമറ്റൊരീ കൈകളും
താങ്ങിയിനിയേത്‌ പര്‍വതം താണ്ടാന്‍...

വരികയൊരിക്കല്‍ കൂടി
സാമീപ്യത്തിന്‍ മരുന്നുമായി
വഴിയിലുടനീളമെന്‍
വ്യര്‍ത്ഥസ്വപ്നമായി
പ്രണയരൂപമായി...

അരികില്‍ വരാതെയേതു ദിക്കിലേക്ക
ന്യയായി യാത്ര തുടരുന്നു നീ...
വിതുമ്പരുതൊരിക്കലും ചുണ്ടുകള്‍
സ്നേഹരാഗമായി
വിലസട്ടെയിനിയീ ഭൂവില്‍...

Tuesday, April 22, 2008

വലകള്‍

വിശപ്പിനെ മറക്കാന്‍
ഒരു ചിലന്തിക്കുമാവില്ല...
അതാവാം..
നൂലുകള്‍ കോര്‍ത്ത്‌
വലയുണ്ടാക്കി..
അവ..
ചതിച്ചുകൊണ്ടേയിരിക്കുന്നത്‌...
കാരുണ്യത്തിന്റെ
കണിക...
അവയില്‍ പ്രതീക്ഷിക്കുന്നതാണ്‌ തെറ്റ്‌...

പുകച്ചുകൊല്ലാനറിയാഞ്ഞല്ല...
നേര്‍ത്ത നെയിലോണ്‍
കണ്ണികള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടി കഴിയുന്നത്‌...
മൂളിപാട്ടുമായി
വന്ന്‌ ഡ്രാക്കുളയായി
മാറും മുമ്പെ...
സ്വപ്നങ്ങളെ തടയിടാന്‍
ഒരു വഞ്ചന തിരിച്ചുമാവാം...

ജലാശയങ്ങള്‍ക്കുള്ളിലേക്ക്‌
കാപട്യത്തിന്റെ കനത്ത പ്രഹരമായി
വീശിയെറിയുമ്പോള്‍
ആരും ദുഖിക്കാറില്ല...
കരയില്‍
ശ്വാസത്തിനായി
പിടക്കുന്നത്‌ കാണുമ്പോള്‍
ആരും കരയാറുമില്ല...
ചില മരണങ്ങള്‍
ചിരിയുടെ
പ്രതീകങ്ങളാണ്‌...

Wednesday, April 09, 2008

ഉദ്യാനം

ഇടറി നില്‍ക്കാതെന്‍
അരുകില്‍ വരിക..
ഇടമുറിയാതെ
മൊഴിഞ്ഞുകൊണ്ടിരിക്കുക...

മൗനമെഴുതിയ കണ്ണില്‍
ആഹ്ലാദത്തിന്‍ നെയ്ത്തിരിനാളമായി
ഒരു കുല കൊന്നപൂക്കള്‍..
വസന്തത്തിന്റെ കൊമ്പില്‍
തൂങ്ങിയാടുന്ന പ്രണയത്തിന്റെ മഞ്ഞ...

നാമൊന്നായി നില്‍ക്കുമ്പോള്‍
ഒരു മിടിപ്പാണ്‌
ഒറ്റ കാഴ്ചയാണ്‌
ശബ്ദമാണ്‌...നിശ്വാസമാണ്‌...

അടരാനാവാതെ നമ്മെ
ഊട്ടിയുറപ്പിച്ച
സ്നേഹത്തിന്റെ പശ...
ആശകളുടെ വാടിയിലെ
തേന്‍ നുകരുന്ന വണ്ടുകളുടെ
നിസ്വനങ്ങള്‍ കേട്ട്‌..
നിന്റെ പൂന്തോട്ടം ഞാനേറ്റുവാങ്ങുകയാണ്‌...

തല്‍പത്തില്‍
വീണുടയുന്ന മുല്ലതന്‍ രോദനം...
നെഞ്ചിലെ മുരള്‍ച്ച
ചുണ്ടുകളുടെ വിഹാരഭൂമിയില്‍
രതിയുടെ ചക്ഷകം..
വീഞ്ഞൊഴുകും നദിയില്‍
ലഹരിയുടെ നൗകകള്‍...
നഗ്നതയുടെ തടവറയിലായ
അനുരാഗത്തിന്‍ ചിത്രശലഭങ്ങള്‍...

ഗുല്‍മോഹറുകള്‍ തീര്‍ത്ത
ചുവന്ന ഉദ്യാനത്തില്‍..
പക്ഷിതൂവലുകള്‍ക്ക്‌ മുകളില്‍...
ഹൃദയങ്ങള്‍ ബന്ധിച്ചിരിക്കുമ്പോള്‍
തിരിച്ചറിയുകയാണ്‌...
ആലസ്യത്തിലമര്‍ന്നുപോയ
ഭൂതകാലത്തിന്റെ
വൃര്‍ത്ഥസ്മരണകള്‍...

Monday, March 17, 2008

നിന്നില്‍ വീണലിയുമ്പോള്‍....

ഒന്ന്‌
കുയിലുകളില്ലാത്ത വൃന്ദാവനത്തിലേക്ക്‌
നിനക്കിനി
പാട്ടുമായി വരാം...
ചുവന്ന പഴങ്ങള്‍
കൊത്തിയെടുത്ത്‌
വിശപ്പടക്കാം...
മൗനത്തെ കീറി മുറിച്ച്‌
പെയ്തു തോരാം...
വേനലിന്റെ ശിഖരങ്ങളില്‍
വ്യര്‍ത്ഥസ്വപ്നങ്ങളായി
തൂങ്ങിയാടാം...
തളിര്‍ത്തുനില്‍ക്കുന്ന
സുഖശീതളമിയില്‍
ഗൃഹാതുരതയുടെ കൂടുവെക്കാം...
മൗനത്തിന്റെ
നിര്‍വചനങ്ങള്‍ തേടിയലയാം...
പിന്നെ
എന്നെ വേദനിപ്പിക്കാനായി മാത്രം
നിനക്ക്‌ മടങ്ങാം...

രണ്ട്‌
ത്രിസന്ധ്യയായി..
എന്റെ ഉമ്മറത്തെ കരിന്തിരികത്തിയ
നിലവിളക്ക്‌ നീ കണ്ടുവോ...
പിടഞ്ഞൊടുങ്ങിയ മനസ്‌
തൂശനിലയില്‍ നീണ്ടുനിവര്‍ന്ന്‌
കിടക്കുന്നത്‌ കണ്ടുവോ...
നിന്റെ കാഴ്ചയുടെ അവസാനബിന്ദുവും
തീര്‍ന്നെന്നോ..

നെറ്റിയിലുരുണ്ടുകൂടിയ വിയര്‍പ്പുമണികളില്‍
പ്രണയത്തിന്റെ തേര്‍വാഴ്ച...
കവിളിലെ മുറിപ്പാടില്‍
നഷ്ടത്തിന്റെ സീല്‍ക്കാരം...
ചുണ്ടുകളിലെ ആര്‍ദ്രതക്ക്‌
വേര്‍പാടിന്റെ സുഗന്ധം...
നിന്നിലലിയാന്‍ കൊതിച്ച,
നിന്റെ മുടിയിഴയില്‍ മുഖം പൂഴ്ത്തിയ
എന്റെ സ്വപ്നങ്ങളെവിടെ...
നിലവിളികള്‍ക്കിടയില്‍പെട്ട്‌
ഞെരിഞ്ഞമര്‍ന്നുപോയ
എന്റെ ഹൃദയമെവിടെ...
നിന്റെ മിഴികളില്‍ മുഖം ചേര്‍ത്ത്‌
വിതുമ്പിയില്ലാതാവുന്നു...
എന്റെ സ്നേഹത്തിന്റെ നിറങ്ങള്‍...

മൂന്ന്‌
നന്ദിയുണ്ട്‌...
മറക്കണമെന്ന്‌ പറയാതിരുന്നതിന്‌...
വെറുക്കുന്നുവെന്ന്‌ പറയാത്തതിന്‌...
കത്തിയാളിയ തൂലികയുടെ
കെട്ടുപോയ അഗ്രത്തിലിനി

വാക്കുകളുടെ മനോഹാരിതയില്ല...
ചിന്തകളുടെ തടവറയില്‍
വിഹ്വലതകളുടെ
സമ്മേളനങ്ങളില്ല...
ഏകാന്തതയുടെ തന്ത്രികളില്‍
ശൂന്യതയെന്നെഴുതിയിട്ട്‌
പാടാന്‍ മറന്നുപോയ
വയലിനോട്‌
നിര്‍വികാരികമായി
പറയേണ്ടി വരുന്നു...
ചൊരിഞ്ഞിട്ട സംഗീതത്തോടുള്ള
കൃതജ്ഞത...

Sunday, March 02, 2008

കത്ത്‌

മൂര്‍ദ്ധാവില്‍ ചുംബിക്കാതെ
ഒരു വാക്ക്‌ പോലും നിനക്കായി
കോറിയിട്ടിരുന്നില്ല...

ഉരുകി തീര്‍ന്ന മനസിനെ
നിര്‍വൃതിയുടെ
ജാലകത്തിലൂടെ
നഖം കൊണ്ട്‌ പുറത്തേക്കെറിഞ്ഞിട്ടെ
വര്‍ണങ്ങള്‍ നിറഞ്ഞ
കത്തില്‍ ഞാന്‍
പശ തേക്കുമായിരുന്നുള്ളു...

ഒട്ടും മുമ്പ്‌
ഒരു പിടി നിശ്വാസങ്ങള്‍
അതിലൊളിപ്പിച്ചിട്ടെ
ഇരുട്ടിന്റെ
തടവറയിലേക്ക്‌
പറത്തി വിടുമായിരുന്നുള്ളു...

എന്റെ നാടിന്റെ
പേര്‌ പതിയുമ്പോഴാവും
ആദ്യമായി വാക്കുകള്‍ക്ക്‌
വേദനിച്ചിട്ടുണ്ടാവുക...
നിന്റെ പേര്‌ വായിക്കുമ്പോഴാവും
ആദ്യമായി അക്ഷരങ്ങള്‍
വിലപിച്ചിട്ടുണ്ടാവുക...
സ്വകാര്യതകളില്‍
വേട്ടപക്ഷിയായി വരുന്ന
നീയുമായി
ഒരു മുഖാമുഖത്തിനൊരുങ്ങും
മുമ്പുള്ള
വിളര്‍ത്ത ഭയമാവും അവക്ക്‌...
അല്ലെങ്കില്‍...
നൊമ്പരമോ ദേഷ്യമോ
നിന്നില്‍ നിന്നടരുകയെന്നുള്ള
ആശങ്കയാവാം...

രക്തം തേച്ച്‌ പിടിപ്പിച്ച
പെട്ടിയില്‍ നിന്ന്‌...
വെളിച്ചത്തിന്റെ
അധിനിവേശത്തിലേക്ക്‌
എടുത്തെറിയപ്പെട്ടതിന്റെ
ആഘോഷമാണ്‌
നിന്റെ ശബ്ദം
എനിക്ക്‌ സമ്മാനിച്ചുകൊണ്ടിരിക്കുന്നത്‌...

മരണമില്ലാത്ത
വാക്കുകള്‍...
നമ്മുടെ പ്രണയകൂടീരത്തില്‍
കവിതയായി കോറിയിടാന്‍....
ഇനിയും വരാതിരിക്കാനാവില്ല...
എന്റെ സ്വപ്നങ്ങള്‍ക്ക്‌....