Tuesday, September 14, 2010

മായുന്ന വഴികള്‍...

മൗനത്തെ കുറിച്ചു
പറയുമ്പോഴെല്ലാം നീ
വാചാലയായിരുന്നു.
നിദ്രയില്‍ സ്വപ്‌നങ്ങള്‍,
ഏകാന്തതയില്‍ ഓര്‍മ്മകള്‍
അവ ഉറക്കെ വിലപിച്ച്‌
നിശബ്‌ദതക്ക്‌ ഭംഗം വരുത്തുന്നു.
ഇനിയൊരിക്കലും
നിനക്ക്‌ എന്നിലേക്ക്‌ വരാനാവില്ല
ഞാന്‍ തീര്‍ത്ത വഴികളെല്ലാം
മിഴികളിലൂടെ
ഒലിച്ചിറങ്ങിയ മഴയില്‍
മാഞ്ഞുപോയിരിക്കുന്നു.

Monday, August 02, 2010

മഴക്കാലരാത്രികള്‍

(ഒന്ന്‌)
തോരാതെ പെയ്യുന്ന മഴയുടെ സംഗീതം,
ജാലകങ്ങളെ ചുംബിച്ച്‌
നിര്‍വൃതിയടഞ്ഞ്‌ മറയുന്ന കാറ്റിന്റെ ആരവം,
അന്ധകാരം നിറഞ്ഞ മുറിയിലേക്ക്‌
പറന്നിറങ്ങുന്ന മെഴുകുതിരിവെട്ടം,
കറുപ്പും വെളുപ്പും നിറഞ്ഞ
കളങ്ങള്‍ക്കിരുവശവുമിരുന്ന്‌
അവര്‍ കളിക്കുന്നു...
``ജീവിതവും മരണവും''
ഇതിലേതായിരുന്നു നീ...


(രണ്ട്‌)
കീറിമുറിച്ചു കടന്നുപോയ
സ്‌നേഹത്തിന്റെ ഒരു കനല്‍
ഓര്‍മ്മകളെ പൊളളിക്കുന്നു.
ചാമ്പലായിക്കൊണ്ടിരിക്കുന്ന സ്വപ്‌നങ്ങളുടെ
നിലക്കാത്ത നിലവിളികളിലേക്ക്‌
തണുത്ത നിശ്വാസങ്ങള്‍ പറന്നെത്തുന്നു.
തോരാതെ പെയ്യുന്ന മഴ
മുറിവിനെ ആര്‍ദ്രമാക്കുന്നു.

വേദനയുടെ മരമായിട്ടും
നിന്നിലെ ഫലങ്ങള്‍
വിഷമാണെന്നറിയാതെ
തിന്നുകയായിരുന്നു എന്നിലെ പ്രണയം.

(മൂന്ന്‌)
നീ തുറന്നുവെച്ചിരിക്കുന്ന പുസ്‌തകത്തിലെ
അവ്യക്തമായിക്കൊണ്ടിരിക്കുന്ന
അക്ഷരങ്ങളാണ്‌ ഞാന്‍.
മഴയെ കൂട്ടുപിടിച്ച്‌
മറക്കാന്‍ ശ്രമിച്ച്‌ നീ വിജയിക്കുമ്പോള്‍
ഞാന്‍ തോല്‍വിയിലും
നിന്നോടൊത്ത്‌ ചിരിക്കും.
മഴത്തുള്ളികളും കണ്ണുനീരും
വേര്‍തിരിച്ചെടുക്കാനാവാത്ത വിധം
കാഴ്‌ചകള്‍ കര്‍ക്കിടകമായി വന്ന്‌
നിന്നെ കബളിപ്പിക്കുന്ന
ആ പകല്‍
കാലത്തോട്‌ ഞാനിരന്നുവാങ്ങും.

Tuesday, July 13, 2010

ഒടുവില്‍...

അയാള്‍ പാളവും
അവള്‍ തീവണ്ടിയുമാണ്‌.
തുരുമ്പെടുത്ത ഇരുമ്പുകഷ്‌ണങ്ങളിലൂടെ
ജീവിതത്തിലേക്കും
ലക്ഷ്യങ്ങളിലേക്കും
അയാളിലൂടെ ഉരസിയുരസി
അവള്‍ സഞ്ചരിക്കുന്നു.

വെറുമൊരു ബോഗിയില്‍ നിന്നാണ്‌
`അവള്‍' തീവണ്ടിയായതെന്ന്‌ അയാള്‍ പറയും.
ദൂരങ്ങളാണ്‌ അയാളെ
ജീവിപ്പിക്കുന്നതെന്ന്‌ അവള്‍ തിരിച്ചും.

ഒടുവില്‍,
അവളിലേക്കിരച്ചുകയറിയവരെ
ഹൃദയത്തോട്‌ ചേര്‍ത്തുവെച്ച
ഒരു പകലില്‍
അയാള്‍ തകര്‍ന്നു.
ശിഥിലമായ അവളുടെ
അവയവങ്ങളില്‍ നിന്നുതിര്‍ന്നുവീണ
നിലവിളികളില്‍ തൊട്ട്‌
ആരോ എഴുതി...
``നീയില്ലെങ്കില്‍
ഞാനും, ഞാനില്ലെങ്കില്‍
നീയുമില്ലാതാകുന്നതാണ്‌ പ്രണയം.''

Monday, April 05, 2010

തെരുവിന്റെ ഈണങ്ങള്‍

ഒന്ന്‌
പുതിയ പുസ്‌തകത്തിന്റെ
മണമുള്ള പെണ്‍കുട്ടി
പഴയ പുസ്‌തകങ്ങള്‍ക്കിടയിലിരുന്ന്‌
ഗസല്‍ മൂളുന്നു.
മുന്നീബീഗ*ത്തിന്റെ
നിറമുള്ള,
ശബ്‌ദമുള്ള
അവളുടെ കണ്ണുകള്‍
അഗാധഗര്‍ത്തങ്ങളായി
രൂപാന്തരപ്പെട്ട്‌ മഴ ചൊരിയുന്നു.
വിശപ്പ്‌ വരച്ചിട്ട
എല്ലിന്‍ക്കൂടുകള്‍ക്കുള്ളില്‍
വിതുമ്പുന്ന ഹൃദയം
നിരാശയില്‍ മിടിക്കുന്നു.
ആ സൂക്ഷ്‌മതാളം
ബിഥോവന്റെ
തന്ത്രികള്‍ പോലെ
ഇമ്പമാര്‍ന്ന ഈണമാവുന്നു.
ഷെല്ലിയെയും കീറ്റ്‌സിനെയും
തേടിയെത്തുന്ന
വിഡ്ഡികള്‍
ആംഗലേയ ചിരി പകര്‍ന്ന്‌ മറയുന്നു.
പട്ടിണിയുടെ പക മാറ്റാന്‍
പുസ്‌തകങ്ങള്‍ വില്‍ക്കാനെത്തിയ വൃദ്ധന്‍
പഴമയുടെ കഥ പറഞ്ഞ്‌
അട്ടഹസിക്കുന്നു.
`തെരുവ്‌'
ഇനിയും കണ്ടെത്തിയിട്ടില്ലാത്ത
സംഗീതരാഗമാവുന്നു.

രണ്ട്‌
`കവിതകള്‍'
ആത്മാന്വേഷകന്റെ പകര്‍ത്തെഴുത്താണെന്ന്‌ അവള്‍.
മുറിഞ്ഞ ഹൃദയം
തുന്നിക്കെട്ടുമ്പോള്‍
ബാക്കിയാകുന്ന വേദനയെന്ന്‌ അയാള്‍.
അനുഭവങ്ങളെയും
നേരറിവിനെയും
അക്ഷരങ്ങളാല്‍ കോര്‍ക്കുന്നതാണെന്ന്‌ അവള്‍.
ചോര പൊടിയുന്ന
ഓര്‍മ്മകളുടെ സന്നിവേശമാണെന്ന്‌ അയാള്‍.
വാഗ്‌ദാനലംഘനങ്ങളുടെ ഇരകള്‍
പോരടിക്കുമ്പോള്‍
`തെരുവ്‌'
നിര്‍വചനങ്ങളുടെ
നിശബ്‌ദതീരമാകുന്നു.

മൂന്ന്‌
പുതിയ താളുകള്‍
മഞ്ഞ നിറം പടര്‍ന്ന്‌ പഴകുന്നു.
ഉറുമ്പരിക്കാതെ കിടക്കുന്ന വാക്കുകളില്‍
ഏകാന്തത പകര്‍ന്ന്‌
വികൃതമാവുന്നു.
മാഞ്ഞുതുടങ്ങിയതെല്ലാം
വായിച്ചെടുക്കാന്‍
ശ്രമിക്കുന്ന അവളില്‍
സഹതാപരശ്‌മികള്‍ പതിയുന്നു.
ശൂന്യതയില്‍ നിന്നാണ്‌
മഹാസാഗരം പോലും
പിറവികൊണ്ടതെന്ന്‌ മൊഴിഞ്ഞ്‌
അവള്‍ ചിരിക്കുന്നു.
രാത്രിയുടെ മാറിലേക്ക്‌
നടന്നുകയറുന്ന
നിയോണ്‍ വെളിച്ചവും
മദ്യശാലയിലെ തിരക്കിനിടയിലേക്ക്‌
ഊളിയിടുന്നവന്റെ പ്രതീക്ഷയും
കൂടിക്കലര്‍ന്ന്‌
പുസ്‌തകങ്ങളില്‍ നിഴല്‍പരത്തുന്നു.
വായന മരിച്ച കാലത്തെ
ഏകപുസ്‌തകസ്‌നേഹിയായി
അവള്‍
അറിവിനെ ഭോഗിക്കുന്നു.
`തെരുവ്‌'
അപരിചിതരുടെ
കൂടിച്ചേരലുകളിലേക്ക്‌
ചുരുങ്ങുന്നു.


*പാക്കിസ്ഥാനി ഗസല്‍ ഗായിക

Wednesday, March 31, 2010

അസാന്നിധ്യം

ചോരവാര്‍ന്നു കരയുന്ന
എന്റെ സായന്തനത്തില്‍
ആകാശത്തെ ചുവപ്പിച്ച
അസ്‌തമയത്തിലെ
അര്‍ത്ഥശൂന്യമായ
അസാന്നിധ്യമാണ്‌ നീ.
മുറിവുകള്‍ ഭൂപടം തീര്‍ത്ത
മനസ്സുമായി
ഏകാന്തതയെ പുണര്‍ന്നുറങ്ങുന്ന
ഒരപശകുനമാണ്‌
നിനക്ക്‌ ഞാന്‍.

കണ്ണാടിച്ചില്ലുകള്‍
പ്രതിബിംബങ്ങളെ
സ്‌നേഹിക്കുന്നത്‌ പോലെ,
മഴത്തുള്ളികളെ
ഭൂമി സ്വീകരിക്കുന്നത്‌ പോലെ,
ഞാന്‍ നിന്നിലും നീയെന്നിലും
അറിയാതമര്‍ന്നതാണ്‌.
ഓടിത്തളര്‍ന്നപ്പോള്‍
വീണുകിടന്ന
നിന്റെ ഉടലഴകില്‍
ചിതലുകള്‍ കൂടൊരുക്കിയത്‌
മുതലാണ്‌
അകല്‍ച്ചയുടെ താവളം ഹൃദയമായത്‌.
കാണാത്തവരെ വെറുത്തും
മിണ്ടാത്തവരെ പഴിപറഞ്ഞും
ഞാന്‍ നേടാന്‍ കൊതിച്ചത്‌
നിന്റെ ആത്മാവാണ്‌.
പക്ഷേ,
രതിയുടെ സീല്‍ക്കാരമായി
നാം കേട്ടതെല്ലാം
നഷ്‌ടപ്പെടലിന്റെ
കരച്ചിലായിരുന്നു.

ഇന്ന്‌,
മറവിയുടെ ഗ്രഹമാണ്‌ നീ.
നിശബ്‌ദമായി നിഗ്രഹിച്ച
സ്വപ്‌നങ്ങളുടെ ചിതയാണ്‌
നിനക്ക്‌ ഞാന്‍.
കിനാവുകള്‍ കൊരുത്തുണ്ടാക്കിയ
ഹാരമാണ്‌ നീ.
ഓര്‍മ്മകളെ തച്ചുടക്കാനെത്തുന്ന
ഉപഹാരമാണ്‌
നിനക്ക്‌ ഞാന്‍.

Monday, March 29, 2010

ഓര്‍മ്മയുടെ അസ്‌‌തമയം

നിന്റെ ശബ്ദം കേള്‍ക്കാത്ത പകലിരവുകള്‍...
ഓര്‍മ്മയുടെ താവളമാണെനിക്ക്‌...

അജ്ഞാതമായ ലോകമെന്നെ
മാടിവിളിക്കുന്നു...
മേഘങ്ങള്‍ക്കിടയിലൂടെ
ശരീരമില്ലാതെ പറന്നുപോവാന്‍
ആരോ പ്രചോദനമേകുന്നു...
ചുംബിച്ചുണങ്ങിപ്പോയ ചുണ്ടുകള്‍
വ്യര്‍ത്ഥത പുലമ്പുന്നു...
കണ്ണുകള്‍ വരണ്ടുണങ്ങി
ദാഹമകറ്റാന്‍ കേഴുന്നു...
നീയകന്ന നാള്‍ മുതല്‍
ഞാന്‍ മഴക്കായി കൊതിക്കുന്ന മരുഭൂമിയാണ്‌...

ഇലകള്‍ നഷ്ടപ്പെട്ട വൃക്ഷം
ഇതളുകളില്‍ സുക്ഷിരം വീണ പൂവ്‌
മുനയൊടിഞ്ഞ തൂലിക
മഷി പരന്ന കടലാസുകള്‍
അഴികള്‍ തുരുമ്പിച്ച ജാലകങ്ങള്‍
ചെളി പുരണ്ട തലയിണകള്‍
നിന്നെ നഷ്ടപ്പെടുത്തിയ എന്റെ സ്വര്‍ഗ്ഗം...

മണ്‍പാതക്കപ്പുറത്തെ
കുടിലാണ്‌ സ്വപ്‌നങ്ങള്‍ പണയം വെച്ചത്‌...
ഓലകള്‍ക്കിടയിലൂടെ
ഊതിര്‍ന്നുവീഴുന്ന നാണയത്തുട്ടുകള്‍ പോലെ
നിന്റെ മുഖം
ചുരുങ്ങിയില്ലാതാവുമ്പോള്‍
സൂര്യന്‍ ക്ഷമ പറയുന്നു...

മറവിയുടെ ദ്രവിച്ച പലകയാണ്‌ നിന്റെ ഹൃദയം
സൗഖ്യം നുകരുന്ന
ഒരു ചോദ്യമെങ്കിലുമുണ്ടായിരുന്ന നാള്‍
ഞാന്‍ അഹങ്കരിച്ചിരുന്നു.
അര്‍ത്ഥങ്ങള്‍ നഷ്ടപ്പെടാതെ
കിടന്ന മണലാരണ്യത്തില്‍
ഇടക്കിടെ തപസ്സിരിക്കാനെത്തുന്ന കാറ്റുപോലെ
തീജ്വാലകള്‍ക്കിടയില്‍ നീയുണ്ടെന്ന്‌...
പക്ഷേ,
മിഴികളടര്‍ത്തി ഇരുട്ടിനെ കാമിച്ച
നിന്റെ ശരീരത്തിന്റെ താപം
എന്നെ ദഹിപ്പിക്കുന്നു...

ഞാനെഴുതിയതെല്ലാം
എരിഞ്ഞുതീര്‍ന്ന ചിതയില്‍ കൈമുക്കിയാണ്‌...
കരിഞ്ഞമര്‍ന്ന മാംസത്തില്‍ നിന്നാണ്‌
നിന്റെ നെറ്റിയില്‍
പ്രണയത്തിന്റെ നീലഭസ്‌മമണിയാന്‍
ഞാന്‍ കൊതിച്ചത്‌...
ഒടുവില്‍
സ്‌പര്‍ശിക്കാനവശേഷിക്കാത്ത വിധം
ഞാനുമുരുകുകയാണ്‌...
നിനക്കായി എഴുതിയ
എന്റെ വിരലുകള്‍ കത്തുകയാണ്‌...
ചുട്ടുപഴുത്ത മനസ്സിനോട്‌ മാപ്പിരക്കുന്നു.
പുതിയ ലോകത്തിന്റെ
വരാനിരിക്കുന്ന ഊഷ്‌മളതയെ പഠിപ്പിക്കുന്നു...
''ശൂന്യത''
സ്‌നേഹത്തിന്റെ പര്യായമായി
എന്നില്‍ ലയിക്കുന്നു...

നിന്റെ സാന്ത്വനമേല്‍ക്കാത്ത ദിനങ്ങള്‍
എന്നെ ഹിമശിലയായി ഉറപ്പിക്കുന്നു...

Monday, March 22, 2010

അര്‍ത്ഥങ്ങള്‍ നഷ്‌ടമാവുമ്പോള്‍...

എന്റെ സ്വപ്‌നങ്ങളിലെ
മരം വളര്‍ന്നത്‌
നിന്നെ കുറിച്ചുള്ള
ഓര്‍മ്മകളുടെ നനവുകൊണ്ടായിരുന്നു.
നീയാകാശവും
ഞാന്‍ നക്ഷത്രവുമായ സ്വപ്‌നം മുതല്‍
തീവ്രാനുരാഗസൂര്യന്‍
നമുക്കിടയില്‍
മൗനത്തിന്റെ പാലം പണിതുതുടങ്ങിയിരുന്നു.
നിന്റെ വിരലുകളില്‍ സ്‌പര്‍ശിച്ച്‌
പൊള്ളിയമര്‍ന്ന പകലും
നിന്റെ ചുണ്ടുകളില്‍
കണ്ണുകളമര്‍ത്തി
ഞാന്‍ നേടിയ സ്വര്‍ഗ്ഗവും
വിസ്‌മൃതിയുടെ
പകയില്‍ ഹോമിക്കപ്പെടുന്നു...
എനിക്ക്‌ നീയില്ലാതായത്‌ പോലെ
നിനക്ക്‌ ഞാനുമില്ലാതാവുന്നു...

കത്തിയെരിയുന്ന
കിനാവുകള്‍ക്കിടയിലിരുന്ന്‌
മദ്യം തൂലികയില്‍ മുക്കിയെഴുതി
ഞാന്‍ നേടിയ വാക്കുകളെല്ലാം
നിന്റെ കാല്‍ക്കീഴിലമരുന്നു...
വീതിച്ചുനല്‍കിത്തീര്‍ന്ന
നിന്റെ സ്‌നേഹത്തിന്റെ
അവസാനതുള്ളികള്‍
എന്റെ ചുണ്ടുകളില്‍ വീണ്‌
ദാഹമകറ്റാനാവാതെ
വിതുമ്പുന്നു...

അകലുകയായിരുന്നില്ല...
ഞാനൊറ്റയാവുകയായിരുന്നു.
ബഹളങ്ങള്‍ക്കിടയിലിരുന്ന
നിന്റെ വിളറിയചിരി കാണാനാവാതെ
കണ്ണുപൊത്തി നടന്നുമറഞ്ഞത്‌
വെറുപ്പുകൊണ്ടായിരുന്നില്ല...
പിടക്കുന്ന എന്റെ ഹൃദയത്തെ
തച്ചുടക്കാനായിരുന്നു...
സൗഹൃദത്തിന്റെ കഥ പറഞ്ഞ്‌
പരിഹസിക്കുന്ന
നിന്റെ ചുണ്ടുകളുടെ വിറയല്‍
അറിയാതിരിക്കുകയായിരുന്നില്ല...
അതിജീവിക്കുകയായിരുന്നു..

നിന്നിലേക്ക്‌ പതിച്ചുകൊണ്ടിരിക്കുന്ന
നിലാമഴയെ ഭയന്നാണ്‌
ഇരുള്‍ മാത്രമുള്ളൊരു പേടകത്തില്‍
ഞാനിന്നഭയം തേടുന്നത്‌...

Thursday, January 21, 2010

ഒരു മുറിയും ഇരുട്ടിന്റെ നിര്‍വ്വചനവും

മറ്റുള്ളവരേക്കാള്‍
മനസാക്ഷിക്ക്‌ മുമ്പില്‍
അപഹാസ്യനാവുമ്പോഴാണ്‌
ഓര്‍മ്മകളുടെ ശിരോലിഖിതങ്ങളില്‍
ഉറുമ്പരിച്ചുതുടങ്ങുന്നത്‌.
പാതി മുറിഞ്ഞ അക്ഷരങ്ങള്‍
ഭ്രാന്തന്‍കിനാവുകളായി
ചുമരുകളിലൂടെ ഇഴയാന്‍ തുടങ്ങുമ്പോഴാണ്‌
ഹൃദയം ഇരുട്ടിനെ മാത്രമായി
കീഴടക്കാന്‍ ഒരുങ്ങുന്നത്‌.
രാത്രിയേക്കാള്‍ കട്ടിയുണ്ടാവും
മണ്ണിനടിയിലെ വിടവുകള്‍ക്കെന്ന്‌
ആരോ ആത്മാവിനുള്ളിലിരുന്ന്‌
പുലമ്പിത്തുടങ്ങുമ്പോഴാണ്‌
മാര്‍ഗബോധം തേടി
സ്വത്വം അലയാനാഗ്രഹിക്കുന്നത്‌.

ഒരു വഴിക്കും കുറേ
നിഴലുകള്‍ക്കുമിടയില്‍ രാജലക്ഷ്‌മി,
കണ്ണാ ദാഹിക്കുന്നുവെന്ന്‌ വിതുമ്പി നന്ദിത,
`ഹെല്‍പ്പ്‌ മീ` എന്നുരുവിട്ട്‌ സില്‍വിയ,
ശ്വാസം മുട്ടലുകള്‍ക്കിടയിലും
ചുണ്ടില്‍ ചിരി പടര്‍ത്തി വെര്‍ജീനിയ,
ഒടുവില്‍ എന്റെ പ്രതിരൂപവും
കാര്യമില്ലാ കാരണങ്ങള്‍ക്കിടയിലെ അന്ധതതേടി
ആകാശസീമകളെ ചുംബിക്കാന്‍
അവര്‍ക്കൊപ്പം.

സൂര്യന്‍ മറഞ്ഞ പകല്‍
നിലാവ്‌ മാറിനിന്ന രാത്രി
പാനപാത്രത്തില്‍ നിറഞ്ഞുതുളുമ്പിയ വിഷം
ചുണ്ടില്‍ നൂപുരധ്വനികള്‍ തീര്‍ത്ത്‌
അന്നനാളത്തില്‍ നിറം പടര്‍ത്തി
ഒഴുകി മറിഞ്ഞ പ്രണയം.
സ്‌നേഹരക്തമൊഴുകിയ ധമനികളില്‍
സര്‍പ്പദംശനമേറ്റ്‌
പിടഞ്ഞ ജനുവരിയുടെ മുഖത്തെ ആഴമുള്ള ക്ഷതം
മരണതുല്യമാം വിരഹം.

നീയിനിയുമറിയുന്നില്ല...
കണ്ടുമുട്ടില്ലെന്നുറപ്പിച്ച്‌
അകന്നുപോയ ഓരോളമാണ്‌
പുഴയുടെ ഹൃദയം തകര്‍ത്തതെന്ന്‌...

Tuesday, January 19, 2010

ഓര്‍മ്മയുടെ അവശിഷ്‌ടങ്ങള്‍

നീ വന്നത്‌
ഉഷ്‌ണശിഖരങ്ങളില്‍ നിന്ന്‌ നിലം പതിച്ച
കിളിയുടെ മോഹഭംഗങ്ങള്‍ക്ക്‌
കൂട്ടിരിക്കാനായിരുന്നു.

നീ ചിന്തിച്ചത്‌
തമോഗര്‍ത്തങ്ങളായി കൊണ്ടിരിക്കുന്ന
ആത്മാക്കളെ കുറിച്ചും
എല്ലോറയിലെ ഗുഹാഭിത്തികളില്‍ കുറിച്ചിട്ട
വായിച്ചെടുക്കാനാവാത്ത
പേരുകളെ കുറിച്ചും മാത്രമായിരുന്നു.

നീ ചിരിച്ചത്‌
ഏകാകിയുടെ തടവറയിലെ
വിലങ്ങണിഞ്ഞ സ്വപ്‌നങ്ങളുടെ
വിളര്‍ച്ച കണ്ടായിരുന്നു.

നീ പറഞ്ഞത്‌
വരി നില്‍ക്കുന്ന മൂന്ന്‌ നക്ഷത്രങ്ങളുടെ
നിയോഗങ്ങളെ പറ്റിയും
അവയിലൂടെ ആശയങ്ങള്‍ കൈമാറുന്നവരുടെ
അടങ്ങാത്ത ആഗ്രഹങ്ങളെ കുറിച്ചുമായിരുന്നു.

നീ കരഞ്ഞത്‌
ഇരുമ്പഴിക്കുള്ളിലായ മോഹങ്ങളുടെ നിസ്സഹായതയും
ബന്ധനങ്ങളിലകപ്പെട്ടുപോയ
വേഴാമ്പലിന്റെ വിഹ്വലതകളുമോര്‍ത്തായിരുന്നു...

നീ കണ്ടത്‌
അസ്‌തമയത്തിന്‌ തൊട്ടുമുമ്പ്‌
ചോരവാര്‍ന്ന്‌ കരയുന്ന ആകാശവും
മുങ്ങിച്ചാകാനൊരുങ്ങും മുമ്പുള്ള
സൂര്യന്റെ വിലാപവുമായിരുന്നു.

നീ അറിഞ്ഞത്‌
ധര്‍മ്മസങ്കടങ്ങളുടെ ശബ്‌ദഘോഷങ്ങളും
ഉത്സവരാത്രികളിലെ നിരത്തുകളും
അരങ്ങില്‍ വീണ
അവശനായ പ്രണയിയുടെ
ആത്മവേദനയുമായിരുന്നു.


കാതങ്ങള്‍ക്കകലെ നിന്നും
നീ വരുമ്പോള്‍
മധ്യാഹ്നസൂര്യന്റെ ചെങ്കിരണങ്ങളേറ്റ്‌
തളര്‍ന്നുനില്‍ക്കുകയായിരുന്നു ഞാന്‍.
വേച്ചുവീഴാറായ ശരീരത്തെ
ആത്മാവ്‌ കൊണ്ട്‌ താങ്ങിനിര്‍ത്തി
നിന്നെ കാണുകയായിരുന്നു.
തൊട്ടരുകില്‍ നില്‍ക്കുമ്പോള്‍
മുഖച്ഛായയില്‍ കാലത്തിന്റെ
സ്‌പന്ദനങ്ങള്‍ തേടുകയായിരുന്നു.

ഒടുവില്‍,
നിന്റെ കണ്ണുകളില്‍ എന്റെ മുഖം നോക്കി.
മുടിയിലെ നരയും
മിഴികളിലെ ദൈന്യതയും
ചുണ്ടുകളിലെ വരള്‍ച്ചയും
കവിളിലെ മുറിപ്പാടുകളും
അപ്പോഴുണ്ടായിരുന്നില്ല.

എന്റെ രൂപം
ചേതോഹരമായൊരു പൂവ്‌ പോലെ സുന്ദരവും
പുഴയിലൂടെ ഒഴുകിനീങ്ങുന്ന
അരയന്നങ്ങളുടെ നിഷ്‌കളങ്കതയുമായി
പരിണമിക്കുകയായിരുന്നു.

കെട്ടടങ്ങും മുമ്പെ കത്തിയാളുന്ന
തിരിയുടെ നെടുവീര്‍പ്പുകള്‍ പോലെ
മൃതിക്ക്‌ മുമ്പുള്ള വന്യത പോലെ
വീഴാനൊരുങ്ങി നില്‍ക്കുന്ന
മരത്തിന്റെ പ്രതീക്ഷകള്‍ പോലെ
ഞാനിന്നും വരണ്ട ഭൂമിയുടെ
തുറന്ന ഹൃദയത്തില്‍ നിന്റെ കണ്ണുകള്‍ പരതുന്നു.

Monday, October 12, 2009

നിന്നോട്‌ മാത്രമായി ചില ചോദ്യങ്ങള്‍

നിന്റെ കണ്ണുകളില്‍
ഞാന്‍ നട്ട നക്ഷത്രമെവിടെ ?
കണ്ണുനീരിന്റെ പ്രളയത്തില്‍
അവ ഒലിച്ചുപോയോ ?

ഞാന്‍ മുഖം നോക്കാറുള്ള
കൃഷ്‌ണമണികളിലെ തെളിച്ചമെവിടെ ?
കാഴ്‌ചകളുടെ കരട്‌ വീണ്‌
മുറിഞ്ഞുവോ അത്‌ ?

നിന്റെ വിടര്‍ന്നുനില്‍ക്കുന്ന കണ്‍പ്പീലികള്‍
എന്നിലേക്ക്‌ പൊഴിഞ്ഞുചാടാനൊരുങ്ങുന്നു
വെള്ളയിലെ ഹൃദയരേഖകളുടെ ചിത്രങ്ങള്‍
മാഞ്ഞുപോവുന്നു.

നീയറിയുന്നുണ്ടോ
നിന്റെ കണ്ണുകള്‍ പോലെയാണ്‌ എന്റെ ഹൃദയവും
വിഹ്വലതകള്‍ മാത്രം ഒപ്പിയെടുക്കുന്നു
അസ്വസ്ഥതകള്‍ മാത്രം തിരിച്ചറിയുന്നു.


നിന്റെ ചുണ്ടുകളില്‍
ഞാന്‍ കുടിയിരുത്തിയ മേഘങ്ങളെവിടെ ?
നനയാന്‍ വെമ്പിനില്‍ക്കുന്ന എന്നിലേക്ക്‌ പെയ്യിക്കാതെ
ആ ബാഷ്‌പങ്ങള്‍ നീയെന്തുചെയ്‌തു ?

ഞാന്‍ തിരിച്ചറിയാറുള്ള
നിശ്വാസങ്ങളുടെ തണുപ്പെവിടെ ?
മൗനത്തിന്റെ ചങ്ങലക്കെട്ടുകളില്‍
തളച്ചുവോ നീയവയെ.

ചുവന്ന അധരങ്ങളില്‍
വരള്‍ച്ച ചോദിക്കാതെ കടന്നുവരുന്നു
ശബ്‌ദങ്ങള്‍ പടിയിറങ്ങി
കനത്ത നിശബ്‌ദത ചേക്കേറിയതറിയുന്നു.

നീ തിരിച്ചറിയുന്നുണ്ടോ
നിന്റെ ചുണ്ടുകള്‍ പോലെയാണ്‌ എന്റെ മനസ്സും
ഗ്രീഷ്‌മത്തിന്‌ കീഴടങ്ങുന്നു
സങ്കടങ്ങളെ മാത്രം സ്വീകരിക്കുന്നു.

Wednesday, September 30, 2009

പ്രണയത്തിനൊടുവില്‍ സംഭവിച്ചേക്കാവുന്നത്‌

അടുത്തുവരുന്ന
തീവണ്ടിക്ക്‌ മുന്നിലേക്ക്‌
അവളുടെ ചുണ്ടുകളമര്‍ന്ന
മുഖം ചേര്‍ത്തുവെച്ച്‌
പാളത്തിന്റെ തണുപ്പിനെ
പുതക്കാനൊന്നുമില്ലാത്തതിനാല്‍
ശപിച്ചാണ്‌
ഞാന്‍
ആദ്യപ്രണയലേഖനം വായിച്ചത്‌...
പൊട്ടിച്ചിരിയുമായി
പാഞ്ഞുവരുന്ന
അവളുടെ സാന്നിധ്യമോര്‍മ്മിപ്പിച്ച്‌
എന്നിലൂടെ
കടന്നുപോയ
കുറെ ചക്രങ്ങള്‍
അത്‌ പൂര്‍ത്തിയാക്കാനനുവദിച്ചില്ല...

അല്ലെങ്കിലും
പ്രണയത്തിന്‌
പഴകിയ സ്വപ്‌നങ്ങളുടെ മണമാണ്‌.
കൊഴുത്ത ചോരയുടെ നിറമാണ്‌.

സ്വന്തമാക്കുക എന്നതല്ല
പ്രണയത്തിന്റെ ലക്ഷ്യമെന്ന്‌
നിര്‍വ്വികാരയായി പറയാറുള്ള
അവളിപ്പോള്‍
അത്‌ തിരുത്തിയിട്ടുണ്ടാവും..

Tuesday, September 22, 2009

ചൂണ്ട

മുന കൂര്‍ത്ത
ഇരുമ്പുദണ്ഡില്‍ നിന്നാണ്‌
ചതിയുടെ ആദ്യപാഠം
ഹൃദിസ്ഥമാക്കിയത്‌.
പുഴയുടെ ആഗാധതയില്‍
വിശപ്പിന്‌ സമാന്തരമായി
സഞ്ചരിച്ചുകൊണ്ടിരുന്നവനെ
വെളിച്ചത്തിലേക്കാനയിച്ചതായിരുന്നു
ആദ്യതെറ്റ്‌.
ശ്വാസത്തിനായി
പിടയുന്നതറിഞ്ഞിട്ടും
നിര്‍ത്താതെ ചിരിച്ചതായിരുന്നു
ആദ്യക്രൂരത.
പിടഞ്ഞ്‌,
വഴുതിമാറി
ജീവിതത്തിലേക്ക്‌
മടങ്ങാനൊരുങ്ങിയപ്പോള്‍
കണ്ണുകള്‍ ചൂഴ്‌ന്നെടുത്തതായിരുന്നു
ആദ്യ കുറ്റം.
മണിക്കൂറുകള്‍ കഴിഞ്ഞിട്ടും
മരിക്കാന്‍ മടിച്ചപ്പോള്‍
കത്തിമുനയാല്‍
കുത്തിക്കീറിയതായിരുന്നു
ആദ്യകൊലപാതകം.

Sunday, September 20, 2009

നാം മരങ്ങളായത്‌...

സ്വപ്‌നങ്ങളാല്‍ ബന്ധിക്കപ്പെട്ട
രണ്ടു വൃക്ഷങ്ങളായിരുന്നു ഞാനും നീയും.
എന്നില്‍ നിന്ന്‌ നിന്നിലേക്കും
തിരിച്ചും
പണിതുയര്‍ത്തിയ
ചിലന്തിവലകളിലൂടെയാണ്‌
നാം സംവദിച്ചത്‌.
വേനലില്‍ നീ ചുവന്നപ്പോള്‍
കരിഞ്ഞയിലകള്‍
എന്നെ പൊതിഞ്ഞിരുന്നു.
നീ പൊഴിഞ്ഞുതുടങ്ങിയപ്പോള്‍
ഞാന്‍ തളിര്‍ക്കുകയായിരുന്നു.

ഋതുക്കള്‍
എന്നും നമുക്ക്‌ നല്‍കിയത്‌
സമാന്തരരേഖകളുടെ
സഞ്ചാരപഥങ്ങള്‍...

നിനക്കോര്‍മ്മയുണ്ടോ
നാമെങ്ങനെ തരുക്കളായെന്ന്‌ ?
ചലനങ്ങള്‍ക്കപ്പുറം
നീങ്ങാനാവാതെ
ഉറച്ചുപോയതെങ്ങനെയെന്ന്‌ ?

നിസ്സഹായനായ
കാലം
പറത്തിയിട്ട വിത്തുകള്‍
മുളച്ചാണ്‌ നാം മരങ്ങളായത്‌.

അനുവാദം
ചോദിക്കാതെയാണെങ്കിലും
ശിഖരങ്ങളില്‍
കൂടുകൂട്ടിയ പക്ഷികള്‍
നിലംപതിക്കാതിരിക്കാനാണ്‌
സ്‌പര്‍ശിക്കാന്‍ കൊതിച്ചിട്ടും
കാറ്റിനെ വക വെക്കാതെ
ഇലകള്‍
വിപരീദദിശകളിലേക്ക്‌ സഞ്ചരിച്ചത്‌.

തായ്‌ത്തടിയുടെ മൗനം
മഴതുള്ളികളായി
പൊഴിഞ്ഞുചാടി
വേരുകളിലലിഞ്ഞത്‌
ആലിംഗനത്തിലമരാന്‍ മടിച്ച
ഓര്‍മ്മകളെ
ആര്‍ദ്രമാക്കാനാണ്‌.

പക്ഷേ,
അടര്‍ന്നുമാറാനാവാതെ
ഭൂമിയുടെ ആഴങ്ങളിലേക്ക്‌ പോയ
വേരുകളില്‍
നീയെന്റെയും
ഞാന്‍ നിന്റെയും
പേരുകള്‍ കുറിച്ചിട്ടത്‌
ആര്‍ക്കും മായ്‌ക്കാനാവില്ല...

Tuesday, August 11, 2009

നിശാഗന്ധി

നിശ്വാസങ്ങളുടെ നിര്‍വചനം
തേടിയാണ്‌
നിശാഗന്ധികള്‍
രാത്രിയെ കൂട്ടുവിളിക്കുന്നത്‌...

പിറന്നു കരയുമ്പോഴേ
ഗന്ധത്തിന്റെ
ഗണിതത്തില്‍പ്പെട്ട്‌,
മരജാലകങ്ങളുടെ
വിടവുകളില്‍ വെച്ച്‌
സ്വയം ഹരിക്കപ്പെട്ട്‌,
സങ്കലനങ്ങള്‍ക്കൊടുവില്‍
വിച്ഛേദിക്കപ്പെട്ട്‌
കൊഴിഞ്ഞുതീരുകയെന്നതാണ്‌
അതിന്റെ
വിധിയെങ്കിലും...

Friday, July 31, 2009

നക്ഷത്രങ്ങള്‍ ജനിക്കുന്നത്‌...

മറവിയുടെ
ആഴങ്ങളില്‍ നിന്നാണ്‌
ശബ്ദം കൊണ്ട്‌ കുത്തിയിളക്കി
നിന്നെ ഓര്‍മ്മയിലേക്ക്‌ വലിച്ചിട്ടത്‌...

മൗനം കുടിച്ചുമരിച്ച കൂട്ടുകാരിയുടെ മുഖച്ഛായ,
ചിത്രശലഭങ്ങളില്ലാത്ത
ഭൂഖണ്ഡങ്ങളിലെ
പക്ഷികളെ ഭക്ഷിക്കുന്ന
സന്ന്യാസിമാരുടെ നിഷ്‌കളങ്കത,
അശുദ്ധമാക്കപ്പെട്ട പൂന്തോട്ടങ്ങളെ
വിഷമുക്തമാക്കാനാവാത്ത
മാതൃത്വത്തിന്റെ ദൈന്യത

നിന്റെ രൂപം
പഴയതിനേക്കാള്‍ സുന്ദരമായിരുന്നു...

പ്രണയത്തെ മാരിവില്ലിനോടും
സൗഹൃദത്തെ മേഘങ്ങളോടും
സാഹോദര്യത്തെ മഴയോടും
ഉപമിച്ച്‌ നീയെഴുതി തന്ന കുറിപ്പ്‌
ഹൃദയത്തില്‍ നിന്ന്‌
അടര്‍ത്തിയെടുത്ത്‌
ആരോ കടന്നുകളഞ്ഞു...
ഏകാന്തതയെ പൂപ്പാത്രങ്ങളിലടക്കം ചെയ്‌ത്‌
ആത്മാവില്‍ കുഴിച്ചുമൂടിയവനെന്ന
പേര്‌ വന്നതിനാലാവാം.
ഞാനത്‌ തിരഞ്ഞുപോയില്ല...

ഭോഗമുറിയിലെ കടലാസ്സില്‍
അവ്യക്തമായി തെളിഞ്ഞ
നിന്റെ ചുണ്ടുകളില്‍ നിന്നാണ്‌
ചോരയുടെ രുചിയറിഞ്ഞത്‌...
നീ ചൊരിഞ്ഞ വിയര്‍പ്പുതുള്ളികള്‍ കുടിച്ചാണ്‌
ദാഹമകറ്റിയത്‌...

സമയം കഴിഞ്ഞു.
നമുക്കിനി
ഓര്‍മ്മയുടെ അക്കരെയുള്ള
മറവിയുടെ ഉദ്യാനത്തിലേക്ക്‌ ഉള്‍വലിയാം...
അവിടെ ബന്ധനങ്ങളുടെ ഇടിമുഴക്കവും
ബന്ധങ്ങളുടെ ചുഴിയുമില്ല...
നിന്നില്‍ ഞാനും എന്നില്‍ നീയും ചേര്‍ന്ന്‌
താരകങ്ങളാവാം....

Thursday, May 21, 2009

ശമനം

``കണ്ണാ..
ഉരുകിയുറ്റിയ മിഴിനീരാല്‍
അവസാന തിരി തെളിക്കുന്നു ഞാന്‍..
കത്തുമീ ദീപ്‌തജ്വാലയില്‍
എന്റെ ജീവനെരിയുന്നുണ്ട്‌..
കണ്‍മഷി പടര്‍ന്ന മിഴികളില്‍
കലങ്ങിയ ചോരയില്‍
നീല ഞരമ്പുകളുടെ വിറയലില്‍
എന്റെ മരിച്ച മനസ്സുണ്ട്‌...

ശൂന്യമായ വൃന്ദാവനിയിലെ
ഉണങ്ങിയ ശിഖരത്തില്‍
ഒറ്റയാത്മാവായി
രണ്ടു ശരീരങ്ങള്‍ തൂങ്ങിയാടുമ്പോള്‍
നിയോഗമെന്നിനിയും
പുലമ്പരുത്‌ നീ...''

Friday, May 15, 2009

നോവുകളുടെ ഭൂമിയില്‍...

മേഘങ്ങള്‍ക്കിടയില്‍
നിന്റെ കണ്ണുകള്‍ കണ്ട്‌ ഭയന്നില്ല...
എന്റെ ശിരസ്സ്‌ മൂടുവാന്‍
മഴത്തുള്ളികള്‍ പൊഴിച്ചവ
മിഴി ചിമ്മിയപ്പോള്‍ കരഞ്ഞുമില്ല...
നിര്‍വചനങ്ങള്ളില്‍ നിന്ന്‌
പുറംചാടിയതിന്റെ
ആഹ്ലാദത്തിലായിരുന്നു ഞാന്‍...
പ്രളയത്തെക്കാള്‍ ഞാനറിഞ്ഞത്‌
പ്രണയമായിരുന്നു...
മരണശയ്യയിലേക്കമര്‍ത്തിയ
നിന്റെ കരലാളനങ്ങളില്‍
ഞാന്‍ കണ്ടതത്രയും
സാന്ത്വനമായിരുന്നു...

നിലാവിലിരിക്കുമ്പോള്‍
പൊഴിഞ്ഞുചാടിയ
നക്ഷത്രങ്ങളിലൊന്ന്‌
കണ്ണിലമര്‍ന്നുപോയി...
മഞ്ഞവെളിച്ചം പകര്‍ന്നത്‌
കാഴ്‌ചയെ മറച്ചു...
പഞ്ചകോണുകള്‍ തട്ടി
ഓര്‍മ്മകളെ മുറിവേല്‍പ്പിച്ച്‌
ചുവന്ന കണ്ണുനീരായി
ഇപ്പോള്‍ നിന്നിലേക്കവ
പടരാന്‍ കൊതിക്കുന്നു...

മഞ്ഞടര്‍ന്നുവീണത്‌
മരവിച്ച മനസ്സിലേക്കായിരുന്നു...
വിഹ്വലതകളും സ്വപ്‌നങ്ങളും
തണുത്തുറഞ്ഞ്‌ മരിക്കുമ്പോള്‍
ആര്‍ദ്രമായി തീര്‍ന്നൊരു
ആത്മബന്ധത്തിലെങ്കിലും
വെയില്‍ വീഴുമെന്നോര്‍ത്ത്‌
കാത്തുനിന്നതാവാം
ഹിമകണങ്ങളില്‍പ്പെട്ട്‌
ഞാനലിയാന്‍ കാരണം...
എന്നിട്ടും
ശരീരം പോലും രക്ഷിക്കാനനുവദിക്കാതെ
ഞരമ്പുകളിലൂടെ
മിന്നിമാഞ്ഞ ശൈത്യത്തോട്‌
മൗനത്തിന്റെ
കഥ പറഞ്ഞ്‌ ഞാന്‍ മോഹിപ്പിച്ചുകൊണ്ടിരുന്നു...

Sunday, April 05, 2009

നിലാവില്‍ ഇഴയുന്ന നാഗങ്ങള്‍

കരിഞ്ഞുണങ്ങിയ
സ്വപ്നങ്ങളുടെ പലകയിലാണ്‌
ഉറങ്ങാന്‍ കിടന്നത്‌...

ദിശയറിയാതെ പോകുന്ന
മോഹങ്ങളിലൊന്ന്‌
ഇന്നലെയും
വഴി തെറ്റി വന്നിരുന്നു...
നിന്റെ മുഖത്ത്‌
ഉണങ്ങിപ്പിടിച്ചിരിക്കുന്ന
അശ്രുബിന്ദുക്കളുടെ കഥ പറഞ്ഞവ
പതിയെ ചിരിച്ചു...
പിന്നെ,
മയില്‍പ്പീലി വിശറി കൊണ്ട്‌
ഓര്‍മ്മകളെ തലോടിയുറക്കി
നഗ്നരാത്രികളുടെ
ഹൃദയത്തിലേക്കവ ഇഴഞ്ഞുപോയി...

നഗരത്തിലെ തടവറയില്‍,
കിളിവാതിലുകളടര്‍ന്നുവീണ
നിന്റെ ശയ്യാഗൃഹത്തില്‍
താരാട്ടുപാടാന്‍
പത്തിവിടര്‍ത്തിയവ
വരുന്നുണ്ട്‌...

നരകമുറിയുടെ നടുവില്‍
നീയുമായി ഇണചേര്‍ന്നത്‌
അന്ത്യനിദ്രയുടെ
അവസാനപടി കയറാനൊരുങ്ങുന്നുണ്ട്‌...

അഗ്നിനാമ്പുകള്‍ ചിതറിക്കിടക്കുന്ന
പൗര്‍ണ്ണമിയില്‍
വിലയിക്കാന്‍
നിനക്ക്‌ കൂട്ടിനി
വരണ്ട മനസ്സ്‌ മാത്രം...

നിന്നില്‍ നിന്നും
കരിനാഗങ്ങളില്‍ നിന്നും
ഞാനറിഞ്ഞതോ
പ്രണയത്തില്‍ നിന്നും
മരണത്തിലേക്കുള്ള
ദൂരവും...

Wednesday, March 25, 2009

നിദ്രയുടെ പര്യായങ്ങള്‍

നീ പറഞ്ഞതുകൊണ്ട്‌
`ജീവിതം'
ഇന്നലെ പുസ്‌തകസഞ്ചിയിലൊളിപ്പിച്ചു.
പഴമയുടെ മണമുള്ള
ഇരുട്ടില്‍
മഷിയില്ലാത്ത പേനകളൊടൊപ്പം
ശയിക്കുകയാണത്‌...

നമ്മുടെ പൂന്തോട്ടം
വേനലിന്റെ കരങ്ങളില്‍ ഭദ്രമാണ്‌.
നഷ്‌ടമായ ഇലകളിലെ പച്ചപ്പും
ഗന്ധശൂന്യമായി നില്‍ക്കുന്ന ഇതളുകളും
എന്റെ മോഹങ്ങളില്‍ ചിതറിക്കിടക്കുന്നു.
നീ നട്ട സ്വപ്‌നങ്ങളെല്ലാം
മറവിയായി മണ്ണിലമരുന്നു.

വര്‍ണ്ണങ്ങള്‍ നഷ്‌ടപ്പെട്ട ചിത്രശലഭം
കൊല്ലരുതേയെന്ന്‌ അപേക്ഷിക്കുന്നു...
ഇതളുകള്‍ നരച്ചവര്‍
ഭൂമിയിലെ നരകമുറികളില്‍ നിന്ന്‌
സ്വര്‍ഗത്തിലെ ഉദ്യാനനഗരത്തിലേക്ക്‌
ചേക്കേറണമെന്ന്‌ പറഞ്ഞ്‌ സമാധാനിപ്പിച്ച്‌
ഞാനതിനെ കൊന്നു.
ചിറകു തുളഞ്ഞുപോയൊരു തുമ്പി
പറക്കാനുള്ള വ്യാമോഹത്തോടെ ഉറ്റുനോക്കുന്നു...
തീനാളങ്ങള്‍ കൊണ്ട്‌
ഞാനവയെ ആകാശസീമകള്‍ക്കപ്പുറത്തേക്ക്‌
പറത്തിവിട്ടു.
കാഴ്‌ച നഷ്‌ടപ്പെട്ട കരിവണ്ടും
കൊക്കു മുറിഞ്ഞുപോയ പക്ഷിയും
എന്റെ കാല്‍പ്പാദങ്ങളേറ്റ്‌
നിലവിളിക്കുന്നു.
അവയുടെ പ്രതിധ്വനികള്‍ അലിഞ്ഞില്ലാതാകുന്നു...
ഇനി ഞാനും
നിന്റെ ഓര്‍മ്മകളും മാത്രം...

ചിതലരിച്ച താളുകള്‍ക്കുള്ളില്‍ നിന്നും
ഇന്നാണ്‌ ദ്രവിച്ചു തുടങ്ങിയ ജീവിതം പുറത്തെടുത്തത്‌...
അത്‌ മരവിച്ചിരുന്നു.
എന്നിട്ടും
മിടിപ്പുകള്‍ നഷ്‌ടപ്പെട്ടുതുടങ്ങിയ ഹൃദയം
മരണത്തിന്‌ മുമ്പുള്ള
വ്യര്‍ത്ഥസ്വപ്‌നങ്ങളുടെ ചുഴിയിലായിരുന്നു...

Thursday, January 01, 2009

സ്വപ്‌നങ്ങളിലൂടെ സഞ്ചരിക്കുന്ന തീവണ്ടിക്ക്‌

ഒന്ന്‌
ഹിമകണങ്ങള്‍ പൊഴിയുന്ന
പ്രഭാതത്തിന്റെ തുറന്നമാറില്‍
വെള്ളിപാദസരത്തിന്റെ
കിലുക്കവുമായി
ഒരു പെണ്‍കുട്ടി...
ഡിസംബറിനെ ഭയന്ന്‌
മഞ്ഞിന്റെയാര്‍ദ്രതയെ പേടിച്ച്‌
പുസ്‌തകങ്ങള്‍ക്കിടയില്‍
പ്രണയലേഖനവുമായി
കാത്തുനില്‍ക്കുന്ന
കൗമാര വി്‌ഹ്വലത...
ഓരോ ബോഗിയും കടന്നുപോവുന്നതു നോക്കി
മിഴികള്‍ പൂട്ടി
അനാഥമായൊരു സിമന്റെ ബെഞ്ചിനരുകില്‍
നിന്നവള്‍ വിതുമ്പി...

രണ്ട്‌
ഗ്രീഷ്‌മത്തിന്റെ ദാരുണമായ വരവേല്‍പ്പിനിടയില്‍
വെള്ളയില്‍ കറുത്ത പുള്ളികളുള്ള
വസ്‌ത്രമണിഞ്ഞ്‌ അവള്‍...
ആരെയോ സ്വീകരിക്കാനെന്നവണ്ണം
ദൂരേക്ക്‌ മിഴികളൂന്നി...
ഗുല്‍മോഹര്‍ മരത്തിന്‌ കീഴെയുള്ള
സിമന്റെ ബെഞ്ചില്‍
ഏപ്രിലിന്റെ അവശിഷ്ടങ്ങള്‍
വീണുകിടന്നിരുന്നു...
ധൃതിയില്‍ പോകുന്നൊരു കാറ്റ്‌
പാവാടതുമ്പ്‌ പിടിച്ചിളക്കിയതവള്‍ അറിഞ്ഞില്ല...
അലറിവന്ന വണ്ടിയുടെ
അവസാനബോഗിയിലായിരുന്നു കണ്ണ്‌...
തുറന്നമിഴികളില്‍ നിന്ന്‌
സ്‌ഫടികമൊലിച്ചിറങ്ങി
വസ്‌ത്രങ്ങളെ നനയിച്ചപ്രത്യക്ഷമായി...

മൂന്ന്‌
ശിശിരത്തിന്റെ അവസാന നാഴികയില്‍
ഇലകള്‍ പൊഴിഞ്ഞുകിടന്ന പാളത്തിലേക്ക്‌
ആര്‍ത്തിയോടെ മിഴികളൂന്നി അവള്‍...
നോട്ടുബുക്കുകള്‍ക്കിടയില്‍
ഹൃദയം കൊണ്ട്‌ കുറിച്ചിട്ട
വാക്കുകളുടെ ചങ്ങലകള്‍ കണ്ടു...
ഭേദിച്ച്‌ പുറത്തുചാടാന്‍ കൊതിച്ചവ
കൈപിടിയില്‍ നിന്ന്‌
വഴുതിമാറാന്‍ കൊതിക്കുന്നു..
അതിഭീകരമായ ശബ്ദത്തോടെ
അന്നും തീവണ്ടി കടന്നുപോയി...
മിഴികള്‍ തുറക്കാതെ നിന്ന
അവളുടെ മുന്നിലേക്ക്‌
ആരോ വലിച്ചെറിഞ്ഞ മദ്യകുപ്പി
പൊട്ടി ചിതറി....

നാല്‌
വര്‍ഷകാലപ്രഭാതത്തില്‍
വീണ്ടുമൊരിക്കല്‍ കൂടി
അതേ സ്വപ്‌നപാളത്തിനരുകില്‍ അവള്‍...
മരത്തുള്ളികളില്‍ നിന്നിറ്റുവീഴുന്ന
ജലകണങ്ങളിക്കിളിപ്പെടുത്തിയിട്ടും
മുരള്‍ച്ചക്ക്‌ കാതോര്‍ത്ത്‌...
മഴയൊലിച്ചിറങ്ങിയ
മുഖത്ത്‌ ആദ്യമായി തിളക്കം കണ്ടു..
കണ്ണുകളില്‍
കുടിയേറിപ്പാര്‍ത്തിരിക്കുന്ന മൗനത്തിന്റെ
മൂടുപടമഴിഞ്ഞ്‌ ചിതറും പോലെ...
വര്‍ണങ്ങള്‍ നിറഞ്ഞ മുഖചിത്രമുള്ള
പുസ്‌തകത്തില്‍
മഴയെ നോക്കിയന്ന്‌ ആ ഹൃദയാക്ഷരങ്ങള്‍...
വണ്ടിയതിവേഗം കടന്നുപോയിട്ടും
അവളനങ്ങിയതേയില്ല...

അഞ്ച്‌
വസന്തത്തിന്റെ വര്‍ണാഭമായ
മേച്ചില്‍ പുറത്ത്‌ നില്‍ക്കുന്നത്‌ കൊണ്ടാവാം..
മുടിയില്‍ പൂക്കളുണ്ടായിരുന്നു..
കൈക്കുമ്പിളില്‍
റോസാദലങ്ങള്‍ അമര്‍ത്തിപിടിച്ചിരുന്നു...
സിമന്റ്‌ബെഞ്ചില്‍
പൂക്കാരി ചൊരിഞ്ഞിട്ട
ബന്ധിപൂക്കളുടെ ഇതളുകള്‍
മുല്ലയുടെ അവശേഷിപ്പുകള്‍
വണ്ടിയുടെ മുരള്‍ച്ച കേട്ടവള്‍ മിഴികള്‍പൂട്ടി...
അക്ഷമയുടെ കരിമ്പടം പുതച്ച
അവളുടെ നിശ്വാസങ്ങള്‍ ഞാന്‍ മാത്രമറിഞ്ഞു...
തീവണ്ടിയുടെ കിതപ്പുകളകന്ന്‌ പോയി....
പാളത്തിന്റെ നിശബ്ദതയില്‍
രക്തപൂക്കള്‍ ചിതറിക്കിടന്നു....

പുസ്‌തകത്തില്‍ നിന്ന്‌ പുറത്തേക്ക്‌ തെറിച്ച്‌ വീണ
പ്രണയലേഖനത്തിന്റെ ആദ്യവരി മാത്രം
ചോര പുരളാതെ കിടന്നിരുന്നു...
" എന്റെ സ്വപ്‌നങ്ങളിലൂടെ സഞ്ചരിക്കുന്ന തീവണ്ടിക്ക്‌...''