Monday, September 03, 2007

ശവം

അളകാപുരി ബാറിലെ
ഒഴിഞ്ഞ കോണില്‍
വൃദ്ധന്റെ രൂപത്തില്‍...
തീവണ്ടിപാളത്തില്
ശിരസറ്റ പെണ്‍കുട്ടിയായി...
ശിഖരത്തില്
തൂങ്ങിയാടുന്ന വീട്ടമ്മയായി...
ലോഡ്ജ്മുറിയില്
വിഷം തിന്ന ഗൃഹനാഥനായി...
പുഴയിലൊഴുകിയ യുവതിയായി...
ഞരമ്പറുത്ത യുവാവായി...
വിശപ്പിന്റെ വിളിക്കൊടുവില്
ഓര്‍മ്മകള്‍ പണയം വെച്ചൊരു വൃദ്ധയായി...
അഗ്നി വിഴുങ്ങിയ ആണ്‍കുട്ടിയായി...
'ശവങ്ങള്‍'
ശവമാകാനുള്ള എന്റെ മോഹങ്ങളില്‍
രാത്രി സ്വപ്നമായി
കുറെ വേട്ടപക്ഷികള്‍...

Friday, August 17, 2007

ഇനിയെന്റെ സ്മൃതി നീ...

ഇനിയെന്റെ സ്മൃതി നീ...
ഉരുകിയൊലിച്ച്‌
എന്നിലലിഞ്ഞ്‌
നീ നിന്നിലൊരഗ്നി തിരഞ്ഞകന്നു പോയി...

സീനികാ വസ്ത്രം...
ഇതളുകളില്‍
ശലഭചിത്രം പതിഞ്ഞൊരോണക്കോടി...
ഒരു പാരിതോഷികത്തിന്‌
തിരിച്ചുനല്‍കിയ മറ്റൊന്ന്‌...

എന്റെ ചിറകിലെ
ചുവന്ന വര്‍ണങ്ങളിലൊന്ന്‌
നന്മകള്‍ നേര്‍ന്നകന്നു...
ഒരു സുക്ഷിരം മതി ആകാശയാത്രാഭംഗത്തിനെന്ന്‌
എന്തേ നീയിനിയുമറിഞ്ഞില്ല...

കടലെന്ന്‌ നിനച്ച്‌ കാത്തിരുന്നത്‌
തിരയായിരുന്നുവെന്നറിയാതെ...
ഉപ്പൊത്തിരി മിഴികള്‍ തന്നിരുന്നു
നീയെന്റെ അഞ്ജലിയില്‍
ചൊരിഞ്ഞിരുന്നുവെന്നറിയാതെ...

തുമ്പപൂവില്ലെങ്കിലും
പൂക്കളം നന്നായിരുന്നു...
എന്റെ കണ്ണുനീര്‍ വീണ്‌ നനഞ്ഞ്‌
ചുവന്നതായിരുന്നുവെന്ന്‌
പറയാതെ പോയത്‌ കാറ്റായിരുന്നില്ല...
നിന്റെ നിശ്വാസങ്ങള്‍

കണ്ടിട്ടില്ലാത്തതുകൊണ്ട്‌
പിരിയാനെളുപ്പമാണെന്ന്‌
പുസ്തകതാളിലൊരു വരിയുണ്ടായിരുന്നു...
മനസിലെ രൂപത്തിന്‌ വിഘ്നം വരുത്താതിരിക്കാന്‍...
കവി കാണിച്ച സൂത്രപണി...

Sunday, August 05, 2007

സൗഹൃദം നനയുമ്പോള്‍

ഋതുഭേദങ്ങള്‍ക്കൊടുവില്‍ കണ്ട
ഊര്‍വരത മാത്രമായിരുന്നു നീ...
സൗഹൃദമെന്ന്‌ പേരിട്ടത്‌
എന്റെ അധിനിവേശത്തെ ഭയന്ന്‌...
ഹൃദയത്തിന്‌ വാതില്‍ പണിയാന്‍ മറന്ന
ദൈവത്തെക്കാളും ഭീതിയായിരുന്നു
എന്റെ ആത്മാവിനെ...

ചോദിക്കാതെ കടന്നുവരില്ലെന്നറിഞ്ഞിട്ടും
നീ ഊഷരതയെ ഉള്ളിലൊളിപ്പിച്ചു....
കാണില്ലെന്നാശിച്ച്‌ നീ നട്ട മോഹങ്ങള്‍
മുളച്ചത്‌ നിന്നിലും
കൊഴിഞ്ഞത്‌ എന്റെ നീലഞ്ഞരമ്പുകളിലും

എന്റെ സ്വപ്നങ്ങള്‍ക്ക്‌
ഉപ്പില്ലെന്നറിഞ്ഞിട്ടും
നിന്റെ തുവാലയില്‍ നിന്നിറ്റു വീണ കണ്ണുനീര്‍
ഒളിപ്പിച്ചതെന്തിന്‌...?

എന്റെ നൊമ്പരങ്ങള്‍
മായ്ക്കാനാവില്ലെന്നറിഞ്ഞിട്ടും
സ്നേഹത്തിന്റെ മഷിത്തണ്ട്‌
മറച്ചുപിടിച്ചതെന്തിന്‌...?

പ്രണയത്തിന്റെ വറുതിയിലായിരുന്നോ..
നാം സുഹൃദ്ബന്ധത്തിന്റെ വിത്തുകള്‍ പാകിയത്‌...

Tuesday, July 10, 2007

പള്ളിക്കൂടം

ഒന്ന്‌

നിന്റെ
പുസ്തകതാളില്‍
‍പ്രണയത്തിന്റെ ആദ്യാക്ഷരം കുറിച്ചിട്ടത്‌...

സ്നിഗ്ധമായ
ഒരറിവ്‌ആലേഖനം ചെയ്ത നോട്ടുബുക്കില്‍
അതമര്‍ന്ന്‌ കിടന്നത്‌...

സൂത്രവാക്യങ്ങള്‍
‍സ്വപ്നങ്ങളെ വഴിതെറ്റിക്കുമെന്ന്‌
രസതന്ത്രം
അധ്യാപികയുടെ കുമ്പസാരം കേട്ട്‌ ചിരിച്ചത്‌...

പനിനീര്‍പ്പൂവിന്റെ രാസനാമം ചോദിച്ചത്‌
യൗവനതൃഷ്ണയിലും
റഫര്‍ ചെയ്യണമെന്ന്‌ പറഞ്ഞവര്‍ നടന്നത്‌...

ഫ്ലാറ്റിലൊരു പൂന്തോട്ടമായിരുന്നു
നഗരത്തിലെ ശിഷ്ടസ്വപ്നം...
അതില്‍ അവന്റെ ചുണ്ടുകളുടെ നിറമുള്ള പൂക്കളും...

ലാബിലെ ഏകാന്തതയില്‍
‍സള്‍ഫറും ഫോസ്ഫറസും
നൈട്രജനും കൂട്ടിക്കലടര്‍ത്തി...
പുതിയ സൂത്രവാക്യങ്ങള്‍ തേടി
പരാജിതയായി...

രണ്ട്‌
തുല്യമായി വീതിക്കണമെന്നാശിച്ച്‌
നല്‍കിയ പൂക്കളിലൊന്നിലും
വാതകത്തിന്റെ ഗന്ധമുണ്ടായിരുന്നില്ല...

''LOVE''
മൂല്യച്യുതി സംഭവിച്ചിട്ടില്ലാത്ത
പുതിയൊരു സൂത്രവാക്യമായി
കറുത്ത ബോര്‍ഡില്‍ കിടന്ന്‌ പിടഞ്ഞു...

ഇതളുകളടര്‍ത്തി
താളുകളിലിട്ട്‌
സമയപ്രതീകത്തിന്‌ കാതോര്‍ത്തു...

മൂന്ന്‌
തിരുത്തുണ്ടായിരുന്നു...
വെളുത്ത അക്ഷരങ്ങള്‍ കൊണ്ടവര്‍ വീണ്ടും എഴുതി
''TEARS''
ഓക്സിജന്‍ പോലുമില്ലാത്തൊരു
സൂത്രവാക്യംകണ്ടപ്പോള്‍...
ഉണങ്ങിതുടങ്ങിയ ഇതളുകള്‍വലിച്ചെറിയേണ്ടി വന്നു...

Wednesday, July 04, 2007

വൈക്കം മുഹമ്മദ്‌ ബഷീര്‍-ഫാബിയുടെ ഓര്‍മ്മകള്‍


വേദനകളെല്ലാം അനുഭവിച്ചുകഴിഞ്ഞു ഇനിയെനിക്ക്‌ സ്വര്‍ഗം- മരണത്തിന്‌ മുമ്പുളള അദ്ദേഹത്തിന്റെ വാക്കുകള്‍. പതിറ്റാണ്ടുകളുടെ അനുഭവങ്ങളത്രയും സാഹിത്യലോകത്തിന്‌ സമ്മാനിച്ച്‌ നടന്നുമറഞ്ഞ മലയാളത്തിന്റെ സ്വന്തം വൈക്കം മുഹമ്മദ്‌ ബഷീര്‍ ഓര്‍മകളായായിട്ട്‌ പതിമൂന്ന്‌ വര്‍ഷം പൂര്‍ത്തിയാവുന്നു. ജീവിതയാഥാര്‍ഥ്യങ്ങള്‍ കൊണ്ട്‌ തനതായ സാഹിത്യശൈലി തീര്‍ത്ത എഴുത്തുകാരന്‍. ബേപ്പൂരിലെ വൈലാലില്‍ മാങ്കോസ്റ്റിന്‍ മരത്തിന്റെ ശിഖരങ്ങള്‍ പോലും ആ ഓര്‍മക്കു മുമ്പില്‍ നമിക്കുകയാണ്‌. ലളിതജീവിതം നയിച്ചിരുന്ന അദ്ദേഹത്തിന്റെ ഓര്‍മകളില്‍ ശിഷ്ടജീവിതം തള്ളിനീക്കുന്ന ഭാര്യ ഫാബി ബഷീര്‍ ഇപ്പോഴും വൈലാലിലെ ഉമ്മറത്തുണ്ട്‌. "വര്‍ഷം പന്ത്രണ്ടായിട്ടും അദ്ദേഹം പോയീന്ന്‌ തോന്നലില്ല, ഇവിടെയെവിയൊക്കെയോ ഉണ്ട്‌."- അവര്‍ പറയുന്നു.
ബഷീറിനെ കുറിച്ചു പറയുമ്പോള്‍ അവര്‍ക്ക്‌ മുന്നില്‍ നിശബ്ദതയില്ല.ഏതോ ഒരു സാഹിത്യസമിതിയുടെ ആഭിമുഖ്യത്തില്‍ ന്റുപ്പൂപ്പാക്കൊരാനണ്ടാര്‍ന്ന്‌ എന്ന നോവല്‍ നാടകമാക്കുന്നതുമായി ബന്ധപ്പെട്ട്‌ ബഷീറും സുഹൃത്തുക്കളും കോഴിക്കോട്ടെത്തിയ സമയത്താണ്‌ അദ്ദേഹത്തിന്റെ കല്യാണാലോചന വന്നത്‌. ബഷീറിന്റെ ഉമ്മ അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്ന കാലം. എം ടി, തിക്കോടിയന്‍, ഉറൂബ്‌, എം വി ദേവന്‍ തുടങ്ങിയ പ്രഗത്ഭരായ സാഹിത്യാകാരന്മാരായിരുന്നു അദ്ദേഹത്തിന്റെ കൂട്ടുകാര്‍.വല്ല്യാപ്പ മൊല്ലാക്കയായിരുന്നതിനാല്‍ ആചാരങ്ങള്‍ക്കനുസരിച്ചുള്ള ജീവിതമായിരുന്നു. പെണ്‍കുട്ടികളെ പഠിക്കാന്‍ വിടുന്നത്‌ പോലും തെറ്റാണെന്ന്‌ വിചാരിച്ചിരുന്ന കാലമായതിനാല്‍ തിരൂരായിരുന്നു പഠനം. പിന്നീട്‌ നാട്ടിലെത്തിയപ്പോള്‍ വീടിനടുത്തെ എല്‍ പി സ്കൂളിള്‍ അധ്യാപികയുടെ ഒരൊഴിവുണ്ടെന്നറിഞ്ഞു. അവിടെ നിന്നും യാദൃച്ഛികമായാണ്‌ സ്നേഹിതമാര്‍ക്കൊപ്പം ഒരു ഫോട്ടോയെടുത്തത്‌. അത്‌ സ്റ്റുഡിയോയില്‍ വെച്ചു കണ്ട ബാപ്പയുടെ സുഹൃത്ത്‌ എം അബ്ദുറഹ്മാന്‍ അതുമായി സാഹിത്യസമിതിയിലെത്തുകയും വിവാഹാലോചനയുടെ ഭാഗമായി ബഷീറിനെ കാണിക്കുകയും ചെയ്തു. രണ്ടു കാഫറിടങ്ങടെ എടേല്‌ ഒരു മസ്ലിംകുട്ടി അദ്ദേഹം പടം കണ്ട്‌ പറഞ്ഞതിങ്ങനെയാണ്‌.
കോഴിക്കോട്ട്‌ നിന്ന്‌ കല്യാണം കഴിച്ചാല്‍ അവരോടൊപ്പം ഉണ്ടാകുമെന്ന്‌ നിനച്ചിട്ടാവാം തിക്കോടിയനാണ്‌ അദ്ദേഹത്തെ വല്ലാതെ നിര്‍ബന്ധിച്ചത്‌. അബ്ദുറഹ്മാന്‍ സാഹിബ്‌ വിളിച്ചു ചോദിച്ചതിന്നും ഓര്‍മയുണ്ട്‌. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ വിവാഹാലോചന വന്നപ്പോള്‍ വല്ലാതെ അത്ഭുതപ്പെട്ടു. അദ്ദേഹം മരിച്ചില്ലേ? അങ്ങനെയാണ്‌ ആദ്യം ചോദിച്ചത്‌. ഓര്‍മ വെച്ച കാലം മുതല്‍ അദ്ദേഹത്തിന്റ നോവലുകള്‍ വായിക്കുന്നതുകൊണ്ടാവാം പ്രായമായ ആളാണെന്നാ വിചാരിച്ചത്‌. ഫാബി ബഷീര്‍ പറഞ്ഞു.പിന്നീട്‌ വോറൊരു വീട്ടില്‍ വെച്ചാണ്‌ ബഷീറിനെ ആദ്യമായി കാണുന്നത്‌. വിളിപ്പിച്ചത്‌ പ്രകാരം ബാപ്പയോടൊപ്പം പോയി. പ്രായം ഇത്തിരി അധികാണ്‌, എല്ലാത്തിലും യോജിച്ച്‌ പോകാന്‍ പറ്റുമെങ്കില്‍ വിവാഹം കഴിക്കാം. ആദ്യത്തെ ചോദ്യം. പേടിച്ച്‌ വിരണ്ട്‌ വെപ്രാളത്തോടെ നിന്നു. നിശബ്ദതക്ക്‌ വിരാമമിട്ട്‌ അദ്ദേഹം എം വി ദേവനെ വിളിച്ചു. ഞങ്ങടെ ഒരു പടം വരക്കാന്‍ പറഞ്ഞു. വിവാഹത്തിന്‌ മുമ്പ്‌ ബഷീര്‍ കൂട്ടുകാരനെ കൊണ്ട്‌ വരപ്പിച്ച ആ ചിത്രത്തിന്‌ മുന്നില്‍ നിന്ന്‌ ഫാബി ഓര്‍ക്കുന്നു.
ആദ്യമായി കണ്ട ശേഷം അദ്ദേഹം പറഞ്ഞതിങ്ങനെയാണ്‌ അബ്ദുറഹ്മാനേ, ഇതൊരു ഗോള്‍ഡന്‍ ഗേളാണല്ലോ! അതു പറയുമ്പോള്‍ അവര്‍ക്ക്‌ ചിരി വന്നു.1958 ഡിസംബര്‍ 18ന്‌ വിവാഹം. പിന്നീട്‌ 40 വര്‍ഷം അദ്ദേഹത്തോടൊത്തുള്ള ജീവിതം. വൈലാലില്‍ താമസിക്കാന്‍ അദ്ദേഹത്തിന്‌ വല്ലാത്ത ഇഷ്ടമായിരുന്നു. എപ്പോഴും വാതില്‍ അടച്ചിടാന്‍ പറയും. എന്തിനെന്ന്‌ ചോദിക്കുമ്പോള്‍ ഭവിഷത്തുണ്ടാകുമ്പോഴെന്നറിയാന്നു മറുപടി. അങ്ങനെയൊരു ദിവസമാണ്‌ മരുന്ന്‌ വെക്കുന്ന അലമാരയില്‍ പാമ്പ്‌ കയറിയത്‌. ഭൂമിയുടെ അവകാശികള്‍ എന്ന അദ്ദേഹത്തിന്റെ രചനയുടെ ഉത്ഭവം അങ്ങനെയാണ്‌. എഴുതാന്‍ തോന്നുമ്പോള്‍ കുറെ നേരം ചിന്തിച്ചിരിക്കും. എഴുതുമ്പോള്‍ ആരെങ്കിലുമൊക്കെ കാണാന്‍ വരും. പക്ഷേ ഒട്ടും വിദ്വേഷം കാണിക്കില്ല. എഴുതിതീരുമ്പോള്‍ വായിച്ചു കേള്‍പ്പിക്കും. രണ്ടുപേര്‍ക്ക്‌ എപ്പോഴും അധികം ഭക്ഷണം വെക്കണമെന്ന്‌ എപ്പോഴും പറയുമായിരുന്നു. മരുന്നും മറ്റും വാങ്ങാനായി പുറത്തുപോയി വന്നാല്‍ പടിക്കല്‍ വെച്ച്‌ തന്നെ എടിയേ...ന്ന്‌ വിളിക്കും. പിന്നെ പോയി കൂട്ടികൊണ്ടു വരണം. രാവിലെ ഒറ്റമുണ്ടും ധരിച്ച്‌ മാങ്കോസ്റ്റിന്‍ മരത്തിന്‌ ചുവട്ടില്‍ പോയിരിക്കും മഴ പെയ്താലാണ്‌ തിരിച്ചുവരുക. അവര്‍ പറഞ്ഞു.ഇടക്ക്‌ അദ്ദേഹത്തിന്റെ തറവാടായ തലയോലപറമ്പില്‍ പോകാറുണ്ട്‌. എല്ലാവരെയും കണ്ട്‌ തിരിച്ചുവരും. പകല്‍ സമയം മക്കളുടെ കുട്ടികളോടൊപ്പം തമാശയും കളികളും പിന്നെ അദ്ദേഹത്തിന്റെ ഓര്‍മ്മകളും. 70ാ‍ം വയസില്‍ ഫാബി പറയുന്നു.

Sunday, June 24, 2007

മറവി




പറയാന്‍ മറന്നു...
പ്രകൃതി എഴുതിയ
വിലാപകാവ്യത്തിലെ
അവസാന ഈരടികളിലെ അലങ്കാരങ്ങളെ പറ്റി...

സാദൃശ്യമില്ലാത്തവ...
അഭേദമില്ലാത്തവ...
ആശങ്കയില്ലാത്തവ...

പെയ്തുതോരില്ലെന്നറിഞ്ഞിട്ടും
ശിരസൊഴിച്ചിട്ടു...
വഴി മാറില്ലെന്നറിഞ്ഞിട്ടും
പോകാനൊരുങ്ങി...
ഉപമകള്‍ തലയറുക്കപ്പെട്ട നിലയില്‍...
ചുവന്ന ചേരികളില്‍
ശയിക്കുന്നതറിഞ്ഞിട്ടും
സന്ദര്‍ശകനാവാനായില്ല...

ആദ്യപാഠം
പാട്ടുകേട്ടാല്‍ കരയരുതെന്നായിരുന്നു...
തൊട്ടിലിന്റെ താളത്തിനൊത്ത്‌
ഹൃദിസ്ഥമാക്കിയ ഒരറിവ്‌...

മിഴിതുമ്പ്‌ നനയാതിരിക്കാന്‍
അമ്മ താരാട്ടെഴുതിയും പാടിയും തളര്‍ന്നു...
ലംഘനങ്ങളുടെ ചുഴിയില്‍ പെട്ട്‌ ഞാനും...

പാഠങ്ങളെല്ലാം മറന്നതുകൊണ്ടാവാം...
അലങ്കാരങ്ങളും വൃത്തങ്ങളെയും
കാലം കശക്കിയെറിഞ്ഞത്‌....

Tuesday, May 29, 2007

മകള്‍


അവളുടെ എഴുത്തുണ്ടായിരുന്നു....
ഇപ്പോള്‍ കരയാറില്ലത്രെ...
നനഞ്ഞ്‌ നനഞ്ഞ്‌
ആ മിഴിയിതള്‍ ശുന്യമാകുമെന്ന്‌
കഴിഞ്ഞ വര്‍ഷം തന്നെ ഞാന്‍ ഡയറിയില്‍ എഴുതിയിരുന്നു...

സാഹിത്യത്തില്‍ ഡോക്ടറേറ്റ്‌ എടുത്ത അവളിന്ന്‌
പാചകകുറിപ്പുകള്‍ ഹൃദിസ്ഥമാക്കുകയാണത്രെ....
പെട്ടിയുടെ ഒഴിഞ്ഞ കോണില്‍ ഒറ്റക്കിരുന്ന്‌
അവള്‍ തര്‍ജിമ ചെയ്തു തന്ന കുറിപ്പുകള്‍
വീര്‍പ്പുമുട്ടുന്നത്‌ കണ്ടു....

മാനാഞ്ചിറയില്‍ മഴയുണ്ടോയെന്നൊരു ചോദ്യമുണ്ടായിരുന്നു...
അവിടെ നിറയെ കണ്ണുനീര്‍ കെട്ടികിടക്കുകയാണെന്ന്‌
പറയണമെന്ന്‌ തോന്നി....
പക്ഷേ,
പഴയ സിമന്റുബെഞ്ചിന്‌ പകരം
ഫൈബര്‍ കസേരകള്‍ സ്ഥാനം പിടിച്ചെന്ന്‌ മാത്രം
മറുപടിയില്‍ എഴുതി....

പേനയുടെ മഷി തീരും വരെ
എഴുതുകയണെന്നുണ്ടായിരുന്നു.....
വാക്കുകള്‍ക്ക്‌ പിശുക്ക്‌ കാട്ടി..
എഴുതാന്‍ മടിച്ചതൊക്കെ ഇന്നെഴുതേണ്ടി വരുന്നല്ലോയെന്നോര്‍ത്തപ്പോള്‍
ചിരിക്കേണ്ടി വന്നു....

സഹയാത്രികന്‍ അരസികനാണത്രെ...
കാഴ്ചയുടെ ഭംഗി നുകര്‍ന്ന്‌ ഓടിയൊളിച്ചിട്ട്‌
സ്വപ്നങ്ങള്‍ യാന്ത്രികമായി പോയതുകൊണ്ടുള്ള...
ജ്വല്‍പനങ്ങളായേ തോന്നിയുള്ളു....

അവള്‍ ഒരു എന്‍ജിന്‍ ഡ്രൈവറുടെ മകളും...
തീവണ്ടിയാത്രക്കാരന്റെ മകളുടെ മകളുമായിരുന്നു...

കിടപ്പുമുറിയില്‍ നിശബ്ദതയാണെന്നും...
ചില്ലുകൂട്ടിനുള്ളില്‍ മത്സ്യങ്ങള്‍ ശ്വാസം കിട്ടാതെ മരിച്ചിട്ടും...
എടുത്തുകളഞ്ഞില്ലെന്നുമായിരുന്നു...
അവസാന വാചകങ്ങള്‍....

കാണണമെന്ന്‌ കരുതിയാണ്‌ വണ്ടി കയറിയത്‌...
മുറ്റത്തെത്തുമ്പോള്‍ കാഴ്ചക്കാര്‍ മാത്രമെ ഉണ്ടായിരുന്നുള്ളു...
കാഴ്ചവസ്തുവെന്തായിരുന്നുവെന്നറിയാന്‍ തിടുക്കമായിരുന്നു....
അവള്‍...

കണ്ണുനീര്‍ വറ്റി...
പാചകകുറിപ്പുകളോട്‌ പടപൊരുതി...
എഴുതി മടുത്ത്‌..
മോഹങ്ങളോട്‌ തോറ്റ്‌....അവള്‍....

ഒന്നറിഞ്ഞു....
അവള്‍ അച്ഛന്റെ മകളായിരുന്നു......

Wednesday, February 21, 2007

നിശബ്ദതക്കൊടുവിലെ ആരവം



പഴി കേട്ട്‌ മുനയൊടിയാന്‍
എന്റെ തൂലിക നിര്‍മ്മിച്ചത്‌....നിന്റെ അസ്ഥികൊണ്ടല്ല...
ഇറ്റുവീഴുന്ന ചോരയില്‍ മുക്കി...
മനസിലെ അസ്ത്രം കൊണ്ട്‌ എഴുതുന്നത്‌...
കാലത്തിന്‌ മായ്ക്കാനുമാവില്ല....


നീ ചിന്തിച്ചു....
വേദനകള്‍ അത്‌ നിന്റെയുള്ളിലൊതുങ്ങുന്നുവെന്ന്‌....
പകുത്തെടുക്കാന്‍ വന്നപ്പോള്‍
പഴികള്‍ കൊണ്ടെന്ന വേദനിപ്പിച്ച്‌...
ഒരിറ്റ്‌ മദജലമായി മണ്ണിലലിയുമ്പോഴും...
സഹതപിക്കാന്‍ ഒരു കടലോളം കണ്ണുനീര്‍...
ഇന്നെന്റെ മിഴികളില്‍ ബാക്കിയുണ്ടെന്നറിയുക...

മരണത്തെ സുതാര്യമായി പൊതിഞ്ഞ്‌
കവിതകള്‍ ഭാണ്ഡമായി സൂക്ഷിച്ച
എന്റെ അധ്യാപികയോട്‌ കടപാട്‌ പോലും
ബാക്കിയില്ല...
എന്റെ ആദ്യവരികളില്‍ അഭിനന്ദനപ്രവാഹം ചൊരിഞ്ഞ്‌
അവര്‍ നടന്നുപോയ പകല്‍ മാത്രം ആത്മാവില്‍ അവശേഷിക്കുന്നു....
കോളറിഡ്ജിന്റെ നിരാശക്കപ്പുറം
അധികമായൊന്നും ചൊരിഞ്ഞതുമില്ല...
ഷെല്ലിയുടെ കാറ്റിലെത്തുമ്പോഴേക്കും
പ്രണയം അവരെ മരണമായി മടക്കിയിരുന്നു...


വേശ്യാതെരുവിലെ തൊലിവെളുപ്പ്‌ നോക്കി
ഇമ പൂട്ടാതിരിക്കുന്ന കൂട്ടുകാരാ....
എന്റെ മാംസത്തിനായി ഇനിയും കാത്തിരിക്കുക
രക്തത്തില്‍ കുളിച്ച്‌
നിലവിളികളില്‍ തല തോര്‍ത്തി ഞാന്‍ വരാം...
നിന്റെ വികാരതിമര്‍പ്പുകളുടെ അഗ്നിയില്‍
വെന്തു വിഭൂതിയാകാന്‍....

Friday, February 16, 2007

സീമന്തം

രക്തം കൊണ്ട്‌ നീ തീര്‍ത്ത ആദ്യത്തെ ക്ഷതം...
ചങ്ങലക്കെട്ടിലേക്ക്‌ ഞാന്‍ മടങ്ങിപോയ പകലില്‍
നീ തന്നെ ആദ്യത്തെ സമ്മാനവും...

റോസില്‍ നിന്നും ചുവപ്പിലേക്കുള്ള എന്റെ പ്രവേശനം...
ആദ്യം സമ്മാനിച്ചത്‌...നിന്റെ ഹസ്തങ്ങളുടെ കരുത്തിനെ...
നിന്നിലെ നിന്നെ എന്നിലേക്ക്‌ സന്നിവേശിച്ച രാത്രിയെ..

ആര്‍ത്തവം ബാധിച്ച സന്ധ്യയില്‍
നിന്റെ വിയര്‍പ്പുഗന്ധമില്ലാതെ ഉറങ്ങാന്‍ ശ്രമിക്കുമ്പോള്‍...
തെരുവ്‌ വേശ്യകളുടെ രക്തകറ പിടിച്ച നെറ്റിയില്‍
‍നീ അമര്‍ത്തി ചുംബിക്കുകയായിരുന്നു...

ഓരോ അടയാളങ്ങളും എന്നെ കൊന്നുകൊണ്ടിരുന്നു...
ഒടുവില്‍ ഒരു നാള്‍.....
എന്റെ അവയവങ്ങളിലെ വെളുപ്പിനെയും...

നനഞ്ഞ കണ്‍പീലികള്‍...
നീര്‍കണങ്ങളിറങ്ങി പോയ കവിള്‍ത്തടങ്ങള്‍...
ചിരിക്കാന്‍ മറന്ന പകലിന്റെ പൗരുഷത്തോട്‌.....
നീയെവിടെയെന്നൊരു ചോദ്യം ചോദിച്ച്‌ മടങ്ങി...

ദൂരെ...മോചിക്കപ്പെട്ട അസ്ഥിമാടങ്ങളിലെ..
അവസാനതിരിയായി നീ കത്തിതീരുമ്പോഴും......
എന്നിലെ വിഹ്വലതകള്‍...നിന്നെ തിരഞ്ഞുകൊണ്ടിരുന്നു....

മാറിടത്തിലെ മുറിവുണങ്ങി....
നെറ്റിയിലെ മുറിപാട്‌ കാലം മായ്ക്കുകയും ചെയ്തു....
സ്വപ്നങ്ങളിലെ ആശ്ചര്യചിഹ്നങ്ങള്‍ മാത്രം...
വിരാമമില്ലാതെ കാത്തുകിടന്നു.....
ഇനിയെന്ത്‌...? എന്ന ചോദ്യത്തിനുത്തരം തേടി..............


Wednesday, February 07, 2007

ജലം


നിനക്ക്‌ മുഖം നോക്കാനുള്ള
വെറുമൊരു ദര്‍പ്പണമായിരുന്നു ഞാന്‍...
വിഹ്വലതകളിലൂടെ
നിളയായ്‌ പരിണമിക്കുമ്പോള്
അസ്തമയത്തിനപ്പുറത്തെ ശോണിമയില്‍
മുങ്ങി മരിച്ചു പോയതെന്‍ സ്വപ്നങ്ങളും....

പിന്നീട്‌...
അരുവിയുടെ ആത്മസ്പന്ദനമായി മാറി..
ആദ്യമായി നീയെന്ന സ്പര്‍ശിച്ചതും...
ഞാന്‍ കടലിന്‌ വഴി മാറാന്‍
വിസമ്മതിച്ചതും...
ആ പകലിലായിരുന്നു....

പുഴയായി നിന്ന സമയത്തായിരുന്നു...
എന്റെ ഉള്ളറകളില്‍ ഉറഞ്ഞുകൂടിയ
സ്നേഹം...പാഴ്‌വാക്കുകളായി വാരിയെടുത്ത്‌...
നീ പോയ്‌ മറഞ്ഞത്‌....


നദിയായി...
അതിരുശിലകള്‍ ഛേദിച്ച്‌
ഞാന്‍ നിന്നരുകിലൂടെ വന്നു...
രാത്രിയുടെ അവസാന നാഴികയില്‍
നീയെന്നെ വഴി തിരിച്ചുവിടുകയും ചെയ്തു...
എന്റെ ഉപമകളില്‍ വീര്‍പ്പുമുട്ടിയ നിമിഷങ്ങള്‍...
നീ വിതുമ്പുന്നതറിഞ്ഞ്‌ ഞാന്‍ തിരിച്ചുവാങ്ങി...

കടലായിരുന്നു
ഞാനെന്നറിഞ്ഞത്‌ മഴ മോഹിച്ച വേനലില്‍...
വെറുക്കാന്‍ ആയിരം കാരണങ്ങളുണ്ടായിട്ടും...
ചിരിക്കുന്നതെന്തേയെന്ന്‌ സ്വയം ചോദിച്ചു....
തിരയോളം വന്നു നീ മടങ്ങിപോയി...
എന്റെയുള്ളില്‍ മുത്തും പവിഴവുമുണ്ടെന്നറിയാതെ....

ഒടുവിലിപ്പോള്‍...
ഒരിറ്റു കണ്ണുനീരായി...
വരണ്ട മണ്ണില്‍ വീണു പിടക്കുമ്പോഴും...
ഞാന്‍ തിരിച്ചറിയുന്നില്ല....
മുറിവുകളില്‍ നിന്നും ഞാന്‍ തൊട്ടെടുത്ത
സൂര്യരശ്മിയായിരുന്നു...നീയെന്ന്‌....

Thursday, December 28, 2006

സീസണ്‍

കാറ്റിന്‌ മരണത്തിന്റെ ഗന്ധമായിരുന്നു
സീസണ്‍ ആത്മഹത്യയുടെതായതു കൊണ്ടാവാം.
അവളും ഇന്നലെ കാശിക്കുപോയി
പ്രേതങ്ങള്‍ രാത്രിയില്‍ വഴിനിരത്തുകളില്‍
അവശേഷിച്ച ജീവനെ തിരയുന്ന കാഴ്ച
കീറിയ സല്‍വാറില്‍ ഒളിച്ചിരിക്കുന്ന ബീജം
മുറിവുകളില്‍ സിഗരറ്റ്‌ ചാരങ്ങള്‍
നീ നിദ്രക്ക്‌ മുമ്പ്‌ കാലത്തോട്‌ കരഞ്ഞു
നിന്റെ ഉടഞ്ഞ കുപ്പിവളകള്‍ക്കായി...

Wednesday, December 06, 2006

ആര്‍ദ്രം


ആതുരാലയം അവളെ മാടി വിളിച്ചു...
മൗനം പേറിയ ഗുളികകള്‍ അവളില്‍ തേരോട്ടം തുടങ്ങി...
വലതുകണ്ണിലെ കറുത്തപാടില്‍ നിസഹായത പടര്‍ത്തുന്ന നൊമ്പരം...

ആ പനി..
മനസില്‍ ആഞ്ഞടിക്കുന്ന ചോദ്യങ്ങളായിരുന്നു...
ഒഴിഞ്ഞു മാറലായിരുന്നു ഇപ്പോള്‍ നാം കാണുന്ന ഈ മരുന്നുകുപ്പികള്‍...
ഈ നഗരം വിടാന്‍ അവള്‍ക്കാവില്ല..
അതാവാം മാലാഖമാരുടെ മരുന്നുനിറച്ച സിറിഞ്ചുകള്‍
അവളെ കുത്തി നോവിച്ചിട്ടും കരായാതിരുന്നത്‌....

നീ സങ്കടപെടാതിരിക്കുക..
കാലം കരയിച്ചാല്‍ മുഖം തിരിച്ച്‌ കരയുക
നിന്റെ കണ്ണുനീര്‍ തുള്ളികള്‍
എന്റെ കണ്ണുകള്‍ക്ക്‌ തിമിരം ബാധിക്കുമ്പോള്‍ മാത്രം ഉതിര്‍ന്നുവീഴട്ടെ..

Tuesday, November 28, 2006

റിഹേഴ്സല്‍


‍വിവാഹത്തിന്‌ മുമ്പ്‌ റിഹേഴ്സലുകള്‍ വേണമെന്ന്‌
പറഞ്ഞത്‌ നീ തന്നെയാണ്‌...
ആദ്യം പുടവ തന്നു...
മുടിയില്‍ പൂ ചൂടിച്ചു...
പിന്നെയൊരു മഞ്ഞചരട്‌ കഴുത്തിലിട്ടു തന്നു..
സീമന്തത്തില്‍ സിന്ദൂരവും ചാര്‍ത്തി...


സ്വപ്നങ്ങളിലൂടെ മേഞ്ഞു നടക്കാന്‍അന്ധകാരത്തിലേക്ക്‌
നീയെന്നെ കൊണ്ടുപോയി...
വിയര്‍പ്പ്‌ നദിയായി ഒഴുകി നടക്കുമ്പോള്‍...
ഞാന്‍ ചോദിച്ചു...


എന്നാ നമ്മുടെ കല്ല്യാണം...
ഈ വേനലില്‍....നീ പറഞ്ഞു...


വെയിലും മഴയുമെത്ര വന്നു പോയി...
ചുവന്ന തെരുവിലെ ഒഴിവുവേളയില്‍
‍നീ വരുന്നതും കാത്ത്‌ ഞാനിപ്പോഴും കാത്തിരിപ്പുണ്ട്‌...

മരണത്തിന്റെ റിഹേഴ്സലിന്‌...

Tuesday, November 21, 2006

മരണം ആഗ്രഹിക്കുന്നവള്‍...


ഞാന്‍ ഉറങ്ങുകയായിരുന്നു
നിന്റെ സ്വപനങ്ങളുടെ തടവറയില്
‍ഇടക്ക്‌ കീറിമുറിച്ച്‌ കടന്നുപോകുന്ന മഞ്ഞുപാളികളില്‍
തങ്ങിനില്‍ക്കുന്ന മരണത്തിന്റെ ഗന്ധം...
ഒലീവിലകള്‍ക്കിനി കൊഴിയാതിരിക്കാനാവില്ലെന്ന്‌
ശിശിരത്തിന്റെ നിലവിളികള്‍...


അവളിപ്പോള്‍ ചരമപേജിന്റ അവസാന കോളത്തില്‍
ചിത്രങ്ങളൊതുക്കുന്നതിന്റെ തിരക്കിലാവും...
വാക്കുകളും അക്ഷരങ്ങളും ചിന്തയുടെ അന്ധകാരത്തില്‍ നിന്നും
ചലനാത്മകത കൊതിച്ച്‌ പറക്കാന്‍ വ്യാമോഹിക്കുന്നുണ്ടാവും..
എന്നാലും വരികള്‍ക്കും വാക്കുകള്‍ക്കും ഇടയില്‍ നിന്നും
വിലപിച്ച്‌ എഴുന്നേറ്റുപായാന്‍ മരിച്ചവര്‍ക്കാവില്ലല്ലോ....
അതാണ്‌ അവളുടെ സാന്ത്വനം.


ഇന്നലെ കണ്ടവരൊക്കെ നരച്ച മുടിയുള്ളവരായിരുന്നു
സ്കാനറിന്റെ ഇടയില്‍ നിന്നും മിന്നിമായുന്ന പ്രകാശത്തില്‍
എഴുന്നേറ്റിരിക്കാന്‍ മോഹിക്കുന്നവര്‍...
അവള്‍ക്കറിയാം കൈകള്‍ കൊണ്ട്‌ ഓരോരുത്തരെയുംപിടിച്ചിരുത്തുമ്പോള്‍
അക്ഷരക്കൂട്ടങ്ങള്‍ അവരെ പൊതിയുമെന്നും
മഷി പുരളും മുമ്പ്‌ ചിത്രങ്ങള്‍ വിലപിക്കുമെന്നും....


യൂണിവേഴ്സിറ്റിയില്‍ നിന്നും
മരണത്തിന്റെ ബിരുദമെടുത്ത്‌സഞ്ചയനവും കഴിഞ്ഞ്‌
യാത്രയായ കിനാവുകള്‍..
കോളങ്ങള്‍ക്കുള്ളില്‍ പണത്തിന്റെ അതിര്‍വരമ്പുകള്‍ തീര്‍ത്ത്‌
ഒതുങ്ങി ജീവിക്കാന്‍ വിധിക്കപ്പെട്ട പരേതാത്മാക്കള്‍....
അര്‍ദ്ധരാത്രിക്ക്‌ കളഞ്ഞുപോയ നാണയങ്ങളുടെ വിലമാത്രം

തെരുവിന്റെ അഴുകിയ ചാലില്‍ നിന്നിലേക്കുളള വഴിയും...
പേരില്ലാത്ത കവലയുടെ സ്നിഗ്ധമായ അറിവുകളും...
ഇന്നും അവള്‍ക്ക്‌ വഴക്ക്‌ കേട്ടു....
എനിക്കറിയാം മരിച്ചവരുടെ മുഖഛായ നോക്കി വീര്‍പ്പുമുട്ടി....
വേഗത നഷ്ടപ്പെടുമ്പോള് ‍പരാദീനതകള്‍ കൊരുത്തുവെക്കാന്‍
അവള്‍ക്ക്‌ വശമില്ലായിരുന്നു.


നാളെ അവള്‍ക്ക്‌ വേണ്ടി മരിക്കാന്‍ ഊഴം കാത്തിരിക്കുന്നവര്‍...
അക്ഷരങ്ങള്‍ക്കപ്പുറം ചിത്രങ്ങള്‍ മോഹിക്കുന്നവര്‍...
ശരിയാണ്‌ ശ്രാദ്ധവും...വാര്‍ഷികവും വന്നാലെ പേജ്‌ നിറയൂ...
നനുത്ത കാല്‍പാദങ്ങള്‍ കൊണ്ട്‌ അവള്‍ സ്വപ്നങ്ങള്‍ കാണുന്നുണ്ടാവാം
ഒരു കൂട്ടമാളുകള്‍ നേരത്തെ മരിച്ചിരുന്നെങ്കില്‍.......


ഒരു ജേര്‍ണലിസ്റ്റിന്റെ ഓര്‍മ്മയ്ക്ക്‌........മാര്‍ച്ച്‌ 20 (രാത്രി 11.14)

Wednesday, November 08, 2006

കടുത്ത നൊമ്പരങ്ങളുടെ തീച്ചുളയില്‍ ബാഷ്പമായി പോയെന്നറിയുക ഇനിയെങ്കിലും


(എന്റെ ചോര പൊടിഞ്ഞ ആദ്യത്തെ മുറിവ്‌ നിന്റെ കൈകൊണ്ടായിരുന്നു..
എന്റെ ഹൃദയം തകര്‍ത്ത ആദ്യത്തെ നൊമ്പരം നിന്റെ വാക്കുകളായിരുന്നു...
രക്തമൊഴുകി പടര്‍ന്ന ആത്മാവിലൂടെ
ഇനിയും യാത്ര....
നോവുകളുടെ ഉള്ളടക്കങ്ങള്‍ തേടി...)

ദൂരെയാണവന്‍...
നക്ഷത്രങ്ങള്‍ക്കുമപ്പുറത്തെ ഗ്രഹങ്ങളിലെ ശേഷിപ്പുകളായി...
തണുത്ത രാത്രികളിലെ വീര്‍പ്പുമുട്ടിക്കുന്ന ഏകാന്തതകളില്
‍അവനെന്റെ പേന തുമ്പില്‍ വീണുറങ്ങുന്നുണ്ടെന്ന്‌ ഞാന്‍ മാത്രമറിയുന്നു...
ഗൗതമന്‍... എന്റെ രക്തത്തില്‍ ഞാനൊളിപ്പിച്ച ലഹരിയായിരുന്നു..

മധുരമില്ലാതായെന്‍ അധരത്തിനെങ്കിലും...
മധു കിനിയുന്നുവെന്‍ മോഹങ്ങളില്‍..
പറയാതടര്‍ന്നൊരീ പഴമതന്‍ ചാര്‍ത്തിലെ...
പൊഴിയാത്ത മഴയായി...
ഘനീഭവിച്ചു കിടക്കുന്നതെന്‍ ദുഖവും ഭ്രാന്തമാം സ്വപ്നവും...

വേദന...അവന്റെ മുറിയാന്‍ മടിച്ച നഖമുനകള്
‍ഹൃദയത്തില്‍ ആഴ്‌ന്നിങ്ങുന്നതറിയുന്നു ഞാന്‍...
എനിക്ക്‌ നല്‍കാന്‍ ഒരു രാത്രി കൊണ്ടിത്രയും നൊമ്പരം
ഏതു സാഗരത്തില്‍ നിന്നവന്‍ സ്വരുക്കൂട്ടി...?

ഇരുട്ടില്‍ കാഴ്ചകള്‍ക്കപ്പുറത്തു നിന്നും...
വെളിച്ചത്തില്‍ മോഹാന്ധതയില്‍ നിന്നും
നിരന്തരമായി സ്നേഹം പൊഴിയുന്നുണ്ടായിരുന്നു...
വിഹ്വലതകളുടെ പിന്നാമ്പുറത്തു നിന്നും
ഞാനോടിയെത്തുമ്പോഴേക്കും...
അവന്‍ അഗ്നിയില്‍ വെന്തുരുകിയിരുന്നു...

സ്മൃതി...
ഊഷരതകള്‍ക്കപ്പുറം..
ആര്‍ദ്രതയുള്ള നോവുകളെ കിനാവ്‌ കാണാന്‍....
യൗവനം പടിവാതിലിറങ്ങുന്നതറിയുന്നു...
ഇനി നിന്നെയോര്‍ത്ത്‌ നീറി നീറി...
എന്റെ മൃതി...

അസ്തമയത്തിന്‌ മുമ്പ്


നിനക്കു നല്‍കാനിനിയൊന്നുമില്ല,
എങ്കിലും നിഷ്കളങ്കതയില്ലാത്ത
ഈ പുഞ്ചിരി സമ്മാനമായി സ്വീകരിക്കുക!

വരുന്ന വേനലില്‍
കരിയിലകള്‍ക്കടിയില്‍ ഞാനുറങ്ങുമ്പോള്‍...
മുളച്ചുപൊന്തുന്ന എത്രയോ വാകതൈകള്‍...
അതിലൊന്ന്‌ നിനക്കെടുക്കാം...

പിന്നീട്‌...
കടുത്ത ചൂടില്‍ നിന്റെ ശിഖരങ്ങള്‍ മാത്രം പൂവണിയും...
അന്നു മറ്റു ചെടികളുടെ നാശത്തിന്റെ വിതുമ്പല്‍
കാതോര്‍ത്താല്‍ നിനക്കു കേള്‍ക്കാം...

ഇല കൊഴിയുന്ന ശിശിരകാലസന്ധ്യയില്‍ പോലും
നിന്റെ പൂമരം തേടി പക്ഷികളെത്തും
അന്നെങ്കിലും നീയെന്നെ ഓര്‍ത്താല്‍
എന്റെ ആത്മാവ്‌ കൃതാര്‍ത്ഥനാകും

Tuesday, November 07, 2006

കൃഷ്ണകാമുകി


കണ്ണാ...
നിന്റെ മയില്‍പീലിയില്‍ നിന്ന്‌ ഒന്നടര്‍ത്തുന്നു
അവന്‌ സമ്മാനിക്കാന്‍...
എന്റെ നനഞ്ഞ ദേഹത്ത്‌ മുഖം ചേര്‍ത്തുമയങ്ങാ
ന്‍വര്‍ണ്ണങ്ങള്‍ നഷ്ടപ്പെട്ടിട്ടും അവന്‍ കാത്തിരിക്കുന്നുണ്ടാവും..
ചുണ്ടുകളില്‍ ചുംബനമൊളിപ്പിച്ച്‌ ഞാനും...

തിരിയണഞ്ഞുപോയെന്‍ ഹൃദയത്തിലെ
പാതി മുറിഞ്ഞു പോയതെന്‍ കരളും മനസാക്ഷിയും...
അന്തിതിരി മുടങ്ങി...കല്‍വിളക്കുകല്‍ തോറ്റുമടങ്ങി...
ചലനം നഷ്ടപ്പെട്ട നിന്‍ രൂപം മാത്രം
ഇന്നുമെന്‍ കോവിലില്‍ തെളിയുന്നതറിയുന്നു ഞാന്‍...

അടരുന്നു ഞാനീ വൃന്ദാവനത്തിലെ...
അവസാന സൗഗന്ധികമായി...
ഇനിയില്ല വസന്തം...പരിണമിക്കുന്നു ഇതളുകളറ്റു
നിന്‍ കുമ്പിളില്‍ വീണൊരുവെറും പുഷ്പാജ്ഞലിയായി...
ഒടുവിലൊരു ഭക്തിഭ്രാന്തന്റെ ചെവിയിലലങ്കാരമായി...

ഇനിയീ എണ്ണ വറ്റിയ നിലവിളക്കിലെ
അല്‍പ്പമെരിയുന്ന തിരിയില്‍ ഞാനെന്റെ കണ്ണുനീരുരുക്കിയൊഴിക്കട്ടെ...
പകര്‍ന്നാട്ടങ്ങളുടെ അറുതിയില്‍
പകലും രാത്രിയുമറിയാത്ത അന്ധതയില്
‍തീര്‍ന്നു തുടങ്ങിയ മെഴുകുതിരികളില്‍
ഞാനെന്റെ സ്വപ്നങ്ങള്‍ ചേര്‍ത്തുവെക്കട്ടെ...


കണ്ണാ....
അസ്തമയത്തിന്റെ മുമ്പുള്ള പകല്‍കാഴ്ചകള്‍ തേടി..
നിന്റെ സ്വപ്നങ്ങളിലൂടെ...
പൊഴിഞ്ഞുവീണ കൊന്നപൂക്കളിലൂടെ...
ആദ്യത്തെ പ്രണയവും തേടി...
ശബ്ദം...
നിന്റെ ഹൃദയമിടിപ്പിന്റെ...വിഹ്വലതകളുടെ...
അറിയാതെ പോയ സ്നേഹത്തിന്റെ...

തണുപ്പിന്റെ ആത്മാവിനോട്‌ മടുപ്പുതോന്നുന്നു
സമയം തീര്‍ന്നു. ഇന്നിനി യാത്ര ചോദിക്കുന്നില്ല...
ഇരുട്ടിനെ കീറി മുറിച്ച്‌ പുഴ കടക്കുമ്പോള്
‍പകല്‍പേമാരി തീര്‍ത്ത പ്രളയം
എന്നെ ആഴക്കടലിലൊളിപ്പിക്കും...

ഇനിയൊടുക്കം...
അടിയൊഴുക്കുകളുടെ ആത്മാവിലേക്ക്‌...അവനോടൊപ്പം...
ഹൃദയത്തിലെ മുള്‍പടര്‍പ്പുകള്‍ക്കിടയില്‍ നിന്നും
ശരീരത്തെ മോചിപ്പിക്കാന്‍
ഇനിയൊരു ജന്മം തരരുത്‌ നീ കൃഷ്ണാ..

നൊമ്പരം ആത്മാവിലേക്ക്‌ പടരാതിരിക്കാന്
‍ഞാനെന്റെ ശരീരം ഉപേക്ഷിക്കുന്നു...
പാരിജാതത്തിന്റെ പൂക്കളിറുത്ത്‌
നിനക്കിനി മാല കോര്‍ക്കാന്‍ ഞാനുണ്ടാവില്ല
മറക്കുക...
എന്റെ അത്മാവില്‍ നിന്നു നീ മോചിതനാവുക

Saturday, November 04, 2006

ആത്മഹത്യ


ഒന്ന്‌
നീയൊരു നെരിപ്പോടു പോലെ എരിയുന്നതറിഞ്ഞാവാം...
ഞാനൊരു മെഴുകുതിരിയായി ഉരുകിതീരുകയാണ്‌...

ഇറുകെ പുണര്‍ന്ന നഷ്ടങ്ങളില്‍ നിന്നും
ആത്മാര്‍ത്ഥത കത്തി നശിച്ചത്‌ ഞാനറിഞ്ഞില്ല..
വരികള്‍ക്കിടയില്‍ പാകിയ വിത്തുകള്
‍സ്നേഹമായി പൊട്ടിമുളക്കുമെന്ന്‌ കാലം പോലും തിരിച്ചറിഞ്ഞുമില്ല...

പ്രണയം ജ്വാലയായി...
പിന്നീട്‌ ലഹരിയായിരക്തത്തില്‍ അലിഞ്ഞു ചേരുമ്പോഴും
അത്‌ മരണമായിരുന്നുവെന്നറിഞ്ഞില്ല...

ശിഖരങ്ങളില്‍ കൂടു കൂട്ടിയ പഴയ പക്ഷികള്
‍സ്വപ്നങ്ങളെ കൊത്തിപറിക്കാന്‍ പറന്നെത്തുമെന്ന്‌
കാറ്റ്‌ മുത്തശിക്കഥയായി ചൊല്ലി മടങ്ങിപോയി...

രണ്ട്‌
നീ പറഞ്ഞു...മൃത്യു നിന്റെ സ്വന്തമാണെന്ന്‌...
ഞാന്‍ പറഞ്ഞു നിനക്കുള്ളതെന്തോ അതെനിക്കുള്ളതാണെന്ന്‌...

നീല വിരിപ്പുള്ള മെത്തയില്‍ നീ മരിച്ചുകിടക്കുമ്പോഴും
ഞാന്‍ കാവലാളായിരുന്നു...
മരണശേഷ സ്നേഹികള്‍ നിന്നെ അലോസരപ്പെടുത്താതെ...

മരിക്കും മുമ്പ്‌ നീ...പറഞ്ഞു
ജീവന്റെ കണികകള്‍ പറന്നുയരും മുമ്പ്‌
നീ ആത്മഹത്യ ചെയ്യുന്നത്‌ എനിക്ക്‌ കാണണമെന്ന്‌...

നിന്റെ കണ്ണിലേക്കുറ്റു നോക്കി...
നീയെനിക്കായി ഉണ്ടാക്കിയ പാനീയത്തില്
‍ഞാന്‍ മരണമിട്ടു കലക്കി...ചുണ്ടോടു ചേര്‍ത്തു...
നിന്റെ ദാഹം തീര്‍ന്നപ്പോള് ‍എന്റെ തൊണ്ട വരളുന്നതറിഞ്ഞു...

അറ്റു വീഴും മുമ്പ്‌ നിന്നെ കരിമ്പടം കൊണ്ടു പുതപ്പിച്ചു...
കണ്ണുകള്‍ അടപ്പിച്ചു...
നെറ്റിയില്‍ ചുണ്ടുകള്‍ ചേര്‍ത്തു...

നാമിപ്പോള്‍ പറന്നുയരുകയാണ്‌...
ആകാശത്തിന്റെ നീലിമക്കപ്പുറത്തെ മഷിയൊപ്പിയെടുക്കാന്‍

Friday, November 03, 2006

സ്പന്ദനങ്ങള്‍


കാത്തിരിക്കുന്നു..
അസ്തമയത്തിന്റെ ചുവന്ന കണ്‍കളിലേക്ക്‌
ആഗ്രഹങ്ങളുടെ അധിനിവേശവുമേറ്റി...

ദൂരെ സ്നേഹം പകുത്തെടുക്കാന്‍ കാത്തിരിക്കുന്ന
പകലിന്റെ പൗരുഷമുണ്ട്‌....
അയനം കൊതിച്ച്‌ കാത്തിരിക്കുന്ന
ചിറകറ്റ വേഴാമ്പലിന്റെ ആത്മരോക്ഷമുണ്ട്‌...

നീയും മരണത്തിന്റെ കയങ്ങളില്‍ ചിപ്പി തിരയാനിറങ്ങി...
ഒപ്പു ശേഖരണത്തിലേക്ക്‌ ആദ്യത്തെ ഒപ്പുമായി അമ്മ വന്നു
അച്ഛന്‍ എഴുതാന്‍ മടിച്ചകന്നു
ഏച്ചിയുടെ മഷിയില്‍ എതിര്‍പ്പുകള്‍ പുരണ്ടു...
ഭൂരിപക്ഷമില്ലാതെ ആദ്യത്തെ തോല്‍വി

അനന്തപുരിയിലെ ശ്മശാനങ്ങളില്‍
ഏകാന്തത തിരയുന്ന ശലഭങ്ങള്‍...
അവക്കിടയില്‍ അവന്‍...
നിന്റെ താരാട്ടിന്റെ അസ്ഥിത്തങ്ങളില്‍
കാലയാനത്തിന്റെ സ്പന്ദനങ്ങള്‍ തേടുമ്പോള്‍...
നിന്നിലെ കാണാകാഴ്ചകളുടെ ഉള്ളറകളിലേക്ക്‌
സ്വപ്നങ്ങളിലൂടെ യാത്ര പോകാന്‍പുനര്‍ജന്മം തേടേണ്ടി വന്നവന്‍...

നീയിപ്പോള്‍ സന്ധ്യാദീപം കൊളുത്താ
ന്‍നിലവിളക്കില്‍ കണ്ണുനീരുരുക്കി ഒഴിക്കുകയാവും...
വൃന്ദാവനത്തിന്റെ ഒഴിഞ്ഞ കോണില്
‍കണ്ണനിപ്പോഴും നിന്റെ പാദനിസ്വനത്തിന്‌ കാതോര്‍ക്കുന്നുണ്ടെന്നറിയാതെ...

Thursday, November 02, 2006

വിശപ്പ്‌

കാതങ്ങള്‍ക്കപ്പുറത്ത്‌
നിന്നെ തേടിയലയുമ്പോള്‍..
കമ്പോളങ്ങളിലെ ചില്ലുസൗധങ്ങളില്‍
നീ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു
എന്റെ കീശയിലെ നാണയങ്ങള്‍ സ്വപ്നം കണ്ട്‌...

ഏറെ നേരമിരുന്നപ്പോള്‍ നാണിച്ച്‌ നീ വന്നു...
മുന്നിലിരുന്നുഎന്നെ നോക്കി...
എന്റെ ആര്‍ത്തിയും...
നിന്നെ ഞാന്‍ ചുണ്ടോട്‌ ചേര്‍ത്തു...
ആദ്യത്തെ ഇക്കിളിയില്‍ നീ ചിരിച്ചു...
പല്ലുകള്‍ കൊണ്ട്‌ മുറിയുമ്പോഴും നീ തൃപ്തയായിരുന്നു
ശൂന്യമായ കീശയില്‍ വിരലുകളൊളിപ്പിച്ച്‌ നടക്കുമ്പോള്
‍ആദ്യത്തെ ചുംബനത്തിന്റെ ലഹരിയില്‍ നീ...
എണ്ണത്തോണിയില്‍ കുളിക്കുകയാവും...

ചൂടെത്തും പറയാതെ നിന്ന നിന്റെ സ്വപ്നങ്ങളില്‍
ഞാന്‍ എന്റെ മോഹങ്ങള്‍ തളക്കുകയാവും അപ്പോള്‍...
രാത്രിയും പകലും ശ്വാസം കിട്ടാതെ നീ ചില്ലുകൂട്ടില്
‍നീയില്ലാതെ ഉറക്കം നഷ്ടപ്പെട്ട എന്റെ രാത്രികള്‍.
ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയാനാവാതെ...
അരുകിലെത്താനാവാതെ..

.നീ.....അകന്നുപോകുന്നുവെന്നറിയാം..
നീയില്ലാതെ ജീവിക്കാനാവില്ലെന്നുമറിയാം...
ഇനി മൃതി...
അസ്തമയം നഷ്ടപ്പെട്ട കടലിന്റെ അടിവയറ്റിലേക്ക്‌....