Thursday, May 21, 2009

ശമനം

``കണ്ണാ..
ഉരുകിയുറ്റിയ മിഴിനീരാല്‍
അവസാന തിരി തെളിക്കുന്നു ഞാന്‍..
കത്തുമീ ദീപ്‌തജ്വാലയില്‍
എന്റെ ജീവനെരിയുന്നുണ്ട്‌..
കണ്‍മഷി പടര്‍ന്ന മിഴികളില്‍
കലങ്ങിയ ചോരയില്‍
നീല ഞരമ്പുകളുടെ വിറയലില്‍
എന്റെ മരിച്ച മനസ്സുണ്ട്‌...

ശൂന്യമായ വൃന്ദാവനിയിലെ
ഉണങ്ങിയ ശിഖരത്തില്‍
ഒറ്റയാത്മാവായി
രണ്ടു ശരീരങ്ങള്‍ തൂങ്ങിയാടുമ്പോള്‍
നിയോഗമെന്നിനിയും
പുലമ്പരുത്‌ നീ...''

Friday, May 15, 2009

നോവുകളുടെ ഭൂമിയില്‍...

മേഘങ്ങള്‍ക്കിടയില്‍
നിന്റെ കണ്ണുകള്‍ കണ്ട്‌ ഭയന്നില്ല...
എന്റെ ശിരസ്സ്‌ മൂടുവാന്‍
മഴത്തുള്ളികള്‍ പൊഴിച്ചവ
മിഴി ചിമ്മിയപ്പോള്‍ കരഞ്ഞുമില്ല...
നിര്‍വചനങ്ങള്ളില്‍ നിന്ന്‌
പുറംചാടിയതിന്റെ
ആഹ്ലാദത്തിലായിരുന്നു ഞാന്‍...
പ്രളയത്തെക്കാള്‍ ഞാനറിഞ്ഞത്‌
പ്രണയമായിരുന്നു...
മരണശയ്യയിലേക്കമര്‍ത്തിയ
നിന്റെ കരലാളനങ്ങളില്‍
ഞാന്‍ കണ്ടതത്രയും
സാന്ത്വനമായിരുന്നു...

നിലാവിലിരിക്കുമ്പോള്‍
പൊഴിഞ്ഞുചാടിയ
നക്ഷത്രങ്ങളിലൊന്ന്‌
കണ്ണിലമര്‍ന്നുപോയി...
മഞ്ഞവെളിച്ചം പകര്‍ന്നത്‌
കാഴ്‌ചയെ മറച്ചു...
പഞ്ചകോണുകള്‍ തട്ടി
ഓര്‍മ്മകളെ മുറിവേല്‍പ്പിച്ച്‌
ചുവന്ന കണ്ണുനീരായി
ഇപ്പോള്‍ നിന്നിലേക്കവ
പടരാന്‍ കൊതിക്കുന്നു...

മഞ്ഞടര്‍ന്നുവീണത്‌
മരവിച്ച മനസ്സിലേക്കായിരുന്നു...
വിഹ്വലതകളും സ്വപ്‌നങ്ങളും
തണുത്തുറഞ്ഞ്‌ മരിക്കുമ്പോള്‍
ആര്‍ദ്രമായി തീര്‍ന്നൊരു
ആത്മബന്ധത്തിലെങ്കിലും
വെയില്‍ വീഴുമെന്നോര്‍ത്ത്‌
കാത്തുനിന്നതാവാം
ഹിമകണങ്ങളില്‍പ്പെട്ട്‌
ഞാനലിയാന്‍ കാരണം...
എന്നിട്ടും
ശരീരം പോലും രക്ഷിക്കാനനുവദിക്കാതെ
ഞരമ്പുകളിലൂടെ
മിന്നിമാഞ്ഞ ശൈത്യത്തോട്‌
മൗനത്തിന്റെ
കഥ പറഞ്ഞ്‌ ഞാന്‍ മോഹിപ്പിച്ചുകൊണ്ടിരുന്നു...