Saturday, December 15, 2007

കുപ്പിചില്ല്‌

താഴെ വീണുപൊട്ടിപ്പോയ
സൗഹൃദദര്‍പ്പണം
ശൈഥില്യത്തിന്റെ
ചില്ലുകള്‍ വിതറി
കാത്തുകിടക്കുന്നതെന്തിനാവും...

നഷ്ടപ്പെട്ടവന്റെ
ആത്മവേദനക്കും
വിജയിച്ചവന്റെ
ആരവത്തിനും
ചെവിയോര്‍ത്ത്‌...
അല്ലെങ്കില്‍
പാദങ്ങളില്‍ ചുവപ്പണിയിച്ച്‌
വിവാഹമണ്ഡപത്തിന്റെ
ഒഴിഞ്ഞ കോണിലേക്ക്‌
ആരെയോ വലിച്ചെറിയാന്‍...

കാല്‍തെറ്റി വീഴുന്നവര്‍ക്ക്‌
ആഴത്തില്‍
മുറിവ്‌ തീര്‍ത്ത്‌ ചിരിക്കാന്‍...
അതിര്‍ത്തിലംഘിച്ചതിന്‌
ചിരിച്ചുകൊണ്ട്‌
യാത്ര പറഞ്ഞൊരു
ശിക്ഷ നല്‍കാന്‍...
അതുമല്ലെങ്കില്‍
മുറിവുകളില്‍ നിന്നും
മുറിവുകളിലേക്കുള്ള
പ്രധാന വാതിലാവാന്‍...

അടര്‍ന്ന്‌ വീണത്‌
തുടച്ചുമാറ്റും വരെ...
ഓരോ കണ്ണാടിയിലും...
ചോരയുടെ
പ്രളയം
ഒളിച്ചിരിപ്പുണ്ട്‌...

Monday, November 12, 2007

ആത്മഹത്യയുടെ നാനാര്‍ത്ഥം

ഒരോ മുറിവിന്റെ പരിണാമദിശക്കും
അസ്തമയമുണ്ട്‌.
കടലിന്റെ ഇരമ്പല്‍
മനസിന്റെ
മുരള്‍ച്ചയായി
മാറുമ്പോള്‍
അനുവാദം വാങ്ങാതെ വന്ന ജനനത്തെ
മരണം
മറുകരക്കെത്തിക്കാറുണ്ട്‌.

ഇതെന്റെ തടവറയിലെ
ചുവന്ന ചിന്തകളുടെ
നിഴലാണ്‌.
പരസ്പരം
പഴിപറയാതിരിക്കാന്‍
മിഴികളിലുറങ്ങിയ
നിന്റെ
കണ്ണുനീര്‍ത്തുള്ളികള്‍
ഉറക്കമുണരും മുമ്പുള്ള
എന്റെ യാത്രയാണ്‌...

ഇനി
പുകഴ്ത്തപ്പെട്ട്‌ കഴിയാം...
വേദനിപ്പിച്ചെങ്കിലും
നിന്റെ
സ്വപ്നങ്ങളെ
വിലാപങ്ങളുടെ
മെത്തയിലേക്ക്‌
ആനയിച്ചുകൊണ്ടിരിക്കാം...

മോര്‍ച്ചറിയുടെ ശൈത്യത്തില്‍
അണുക്കള്‍ പുതപ്പ്‌ തേടുന്നു...
ഈച്ചകള്‍ ഇര തേടുന്നു
ഉറുമ്പുകള്‍ നിര നില്‍ക്കുന്നു...
സ്വാര്‍ത്ഥരെന്ന്‌ പറയരുത്‌...
ഞാന്‍
അലങ്കാരപ്പെട്ടിക്ക്‌ കാത്തിരിക്കുമ്പോള്‍
കാവല്‍ക്കാരാകാന്‍
വിധിക്കപ്പെട്ടവരാണവര്‍..

നീയെന്തിന്‌ വിതുമ്പുന്നു...
വിഷമിട്ട്‌
മനസിനെ കൊന്നിട്ട്‌
എന്തിന്‌ വിധിയെ പഴിക്കുന്നു

Wednesday, October 24, 2007

ഉടുപ്പ്‌

കവചം
നിന്റെ കാഴ്ചയെ ഭയന്ന്‌...
അന്ധത നിന്നെ മൂടുമ്പോള്‍
നഗ്നയായി ലോകം കീഴടക്കുകയാണെന്റെ ലക്ഷ്യം...

ആണികള്‍
അഴകള്‍ക്ക്‌ താങ്ങായി
നനഞ്ഞ്‌ ഈറനായി
എന്റെ ഞാണിന്മേല്‍കളി കാണാന്‍
കാറ്റും
വെയിലും
കമിതാക്കളായെത്തി...

ഈര്‍പ്പമകലും തോറും
നോവുന്നുണ്ടെന്ന്‌
നീയറിഞ്ഞില്ല...
കടുത്ത ചൂടില്‍
ഞാനുരുകി തുടങ്ങിയിട്ടും
ഗൗനിക്കാതെ നീ നടന്നുപോയി
ഒടുവില്‍
വഴിതെറ്റിവന്ന
മഴയോട്‌
നന്ദി പറയേണ്ടി വന്നു...

നിന്റെ മെത്തയില്‍
അഗ്നിതുപ്പുന്ന
ഇരുമ്പിനെ ഭയന്ന്‌
അനങ്ങാതെ കിടക്കുമ്പോള്‍
എന്നിലേക്ക്‌
വീണ്ടും
അഗ്നി കുടഞ്ഞിട്ട്‌ ക്രൂരനായതെന്തിന്‌...
പാതി മരിച്ചിട്ടും
നിന്റെ
അലങ്കാരത്തിന്‌
കൂട്ടിരിക്കേണ്ടി വന്നപ്പോള്‍
ആദ്യമായി
ഓര്‍ത്തു...

പണ്ട്‌
ചില്ലുകൂട്ടില്‍
പ്രതിമയോടൊട്ടി കിടന്ന
എന്റെ ജീവിതത്തെ കുറിച്ച്‌...

Sunday, October 14, 2007

വാക്ക്‌

ആകസ്മികമായി
വായുവില്‍
രണ്ടു വാക്കുകള്‍ കണ്ടുമുട്ടി

ഒന്ന്‌
പിരിയും മുമ്പ്‌
കാമുകന്‍
കാമുകിയോട്‌ പറഞ്ഞത്‌
അവള്‍ കേള്‍ക്കാതെ പോയത്‌...

മറ്റൊന്ന്‌
വൃദ്ധസദനത്തിലാക്കി
തിരിച്ച്‌ പോകും മുമ്പ്‌
മകന്‍ അമ്മയോട്‌
യാത്ര പറഞ്ഞപ്പോള്‍
ചുണ്ടില്‍ നിന്ന്‌ വഴുതി പോയത്‌...

വിരഹത്തിന്റെ തണുപ്പും
നൊമ്പരത്തിന്റെ കനവും
ആലിംഗനനിമഗ്നരായി
ഒഴുകി നീങ്ങുമ്പോള്‍
മറ്റൊരു വാക്ക്‌
കടന്നുപോയി...

സ്നേഹത്തിന്റെ പരിമളവുമായി
ഏതോ
കാതുകളിലേക്ക്‌
പോകാന്‍ കൊതിച്ച്‌
പകുതി ഗദ്ഗധമായി
ഒറ്റപ്പെട്ടത്‌...

പിരിയാനാവാത്ത
സുഹൃത്തുക്കളായി
അവ താഴേക്ക്‌
ഒഴുകിയിറങ്ങി...

ഗതാഗതകുരുക്കുള്ള നഗരത്തില്‍
ചക്രങ്ങള്‍ക്കടിയിലോ
ഒരു വഴിയാത്രക്കാരിയുടെ
ചെരിപ്പിനടിയിലോ
വീണ്‌
ഞെരിഞ്ഞമര്‍ന്നിട്ടുണ്ടാവും അവ...

Friday, October 05, 2007

ദാനം

പ്രണയം
കരിയിലകളില്‍
പാദങ്ങളമരുമ്പോഴുള്ള ശബ്ദമാണ്‌...

മിഴികളില്‍ വീണ
കരടിന്റെ കിരുകിരുപ്പ്‌,
മോതിരവിരലില്‍
അവശേഷിച്ച വെളുത്തപാട്‌,
ദ്രവിച്ച്‌ ചാടും മുമ്പുള്ള
ചരടിന്റെ നിലവിളി...

അതിന്റെ പരിണാമദിശയിലെ
പകര്‍ന്നാട്ടങ്ങള്‍...

സൗഹൃദം
രണ്ടു ഹൃദയങ്ങള്‍ തമ്മിലുള്ള
ചുംബനമാണ്‌...

മുഴച്ചുനില്‍ക്കുന്നൊരേച്ചുകെട്ടല്‍,
ഇലയടര്‍ത്തുന്ന ശിശിരത്തിന്റെ പക,
അപകര്‍ഷതയുടെ
വെയില്‍...

മാറ്റത്തിന്റെ
ഭൂമിക തേടുമ്പോഴുള്ള
അവശിഷ്ടങ്ങള്‍...

കണ്ണുനീര്‍
മനസിലെ മോഹങ്ങള്‍
പെയ്തുതീരുന്നതാണ്‌...
വികാരങ്ങളുടെ ഉഛസ്ഥായിലുള്ള
ഒരൊഴുക്ക്‌,
കവിളിനെ ധന്യമാക്കുന്ന ഗംഗ...

ചില്ലുകളടര്‍ന്ന്‌
വികൃതമായ
ജാലകമായി
മിഴി കനവ്‌ തേടുന്നു...

അഴുകിയ സ്വപ്നങ്ങോട്‌
വെറുപ്പ്‌ തോന്നുമ്പോള്‍
ജഡ പിടിച്ച മുടിയില്‍
വിരലൂന്നി ചിരിക്കാന്‍
പ്രണയവും സൗഹൃദവും
പ്രേരിപ്പിക്കുന്നുണ്ട്‌...
ഹരിച്ചുകിട്ടുന്ന കണ്ണുനീര്‍
ദാനം നല്‍കാം...

ഇനി നീ ചിരിക്കുക!

Monday, September 03, 2007

ശവം

അളകാപുരി ബാറിലെ
ഒഴിഞ്ഞ കോണില്‍
വൃദ്ധന്റെ രൂപത്തില്‍...
തീവണ്ടിപാളത്തില്
ശിരസറ്റ പെണ്‍കുട്ടിയായി...
ശിഖരത്തില്
തൂങ്ങിയാടുന്ന വീട്ടമ്മയായി...
ലോഡ്ജ്മുറിയില്
വിഷം തിന്ന ഗൃഹനാഥനായി...
പുഴയിലൊഴുകിയ യുവതിയായി...
ഞരമ്പറുത്ത യുവാവായി...
വിശപ്പിന്റെ വിളിക്കൊടുവില്
ഓര്‍മ്മകള്‍ പണയം വെച്ചൊരു വൃദ്ധയായി...
അഗ്നി വിഴുങ്ങിയ ആണ്‍കുട്ടിയായി...
'ശവങ്ങള്‍'
ശവമാകാനുള്ള എന്റെ മോഹങ്ങളില്‍
രാത്രി സ്വപ്നമായി
കുറെ വേട്ടപക്ഷികള്‍...

Friday, August 17, 2007

ഇനിയെന്റെ സ്മൃതി നീ...

ഇനിയെന്റെ സ്മൃതി നീ...
ഉരുകിയൊലിച്ച്‌
എന്നിലലിഞ്ഞ്‌
നീ നിന്നിലൊരഗ്നി തിരഞ്ഞകന്നു പോയി...

സീനികാ വസ്ത്രം...
ഇതളുകളില്‍
ശലഭചിത്രം പതിഞ്ഞൊരോണക്കോടി...
ഒരു പാരിതോഷികത്തിന്‌
തിരിച്ചുനല്‍കിയ മറ്റൊന്ന്‌...

എന്റെ ചിറകിലെ
ചുവന്ന വര്‍ണങ്ങളിലൊന്ന്‌
നന്മകള്‍ നേര്‍ന്നകന്നു...
ഒരു സുക്ഷിരം മതി ആകാശയാത്രാഭംഗത്തിനെന്ന്‌
എന്തേ നീയിനിയുമറിഞ്ഞില്ല...

കടലെന്ന്‌ നിനച്ച്‌ കാത്തിരുന്നത്‌
തിരയായിരുന്നുവെന്നറിയാതെ...
ഉപ്പൊത്തിരി മിഴികള്‍ തന്നിരുന്നു
നീയെന്റെ അഞ്ജലിയില്‍
ചൊരിഞ്ഞിരുന്നുവെന്നറിയാതെ...

തുമ്പപൂവില്ലെങ്കിലും
പൂക്കളം നന്നായിരുന്നു...
എന്റെ കണ്ണുനീര്‍ വീണ്‌ നനഞ്ഞ്‌
ചുവന്നതായിരുന്നുവെന്ന്‌
പറയാതെ പോയത്‌ കാറ്റായിരുന്നില്ല...
നിന്റെ നിശ്വാസങ്ങള്‍

കണ്ടിട്ടില്ലാത്തതുകൊണ്ട്‌
പിരിയാനെളുപ്പമാണെന്ന്‌
പുസ്തകതാളിലൊരു വരിയുണ്ടായിരുന്നു...
മനസിലെ രൂപത്തിന്‌ വിഘ്നം വരുത്താതിരിക്കാന്‍...
കവി കാണിച്ച സൂത്രപണി...

Sunday, August 05, 2007

സൗഹൃദം നനയുമ്പോള്‍

ഋതുഭേദങ്ങള്‍ക്കൊടുവില്‍ കണ്ട
ഊര്‍വരത മാത്രമായിരുന്നു നീ...
സൗഹൃദമെന്ന്‌ പേരിട്ടത്‌
എന്റെ അധിനിവേശത്തെ ഭയന്ന്‌...
ഹൃദയത്തിന്‌ വാതില്‍ പണിയാന്‍ മറന്ന
ദൈവത്തെക്കാളും ഭീതിയായിരുന്നു
എന്റെ ആത്മാവിനെ...

ചോദിക്കാതെ കടന്നുവരില്ലെന്നറിഞ്ഞിട്ടും
നീ ഊഷരതയെ ഉള്ളിലൊളിപ്പിച്ചു....
കാണില്ലെന്നാശിച്ച്‌ നീ നട്ട മോഹങ്ങള്‍
മുളച്ചത്‌ നിന്നിലും
കൊഴിഞ്ഞത്‌ എന്റെ നീലഞ്ഞരമ്പുകളിലും

എന്റെ സ്വപ്നങ്ങള്‍ക്ക്‌
ഉപ്പില്ലെന്നറിഞ്ഞിട്ടും
നിന്റെ തുവാലയില്‍ നിന്നിറ്റു വീണ കണ്ണുനീര്‍
ഒളിപ്പിച്ചതെന്തിന്‌...?

എന്റെ നൊമ്പരങ്ങള്‍
മായ്ക്കാനാവില്ലെന്നറിഞ്ഞിട്ടും
സ്നേഹത്തിന്റെ മഷിത്തണ്ട്‌
മറച്ചുപിടിച്ചതെന്തിന്‌...?

പ്രണയത്തിന്റെ വറുതിയിലായിരുന്നോ..
നാം സുഹൃദ്ബന്ധത്തിന്റെ വിത്തുകള്‍ പാകിയത്‌...

Tuesday, July 10, 2007

പള്ളിക്കൂടം

ഒന്ന്‌

നിന്റെ
പുസ്തകതാളില്‍
‍പ്രണയത്തിന്റെ ആദ്യാക്ഷരം കുറിച്ചിട്ടത്‌...

സ്നിഗ്ധമായ
ഒരറിവ്‌ആലേഖനം ചെയ്ത നോട്ടുബുക്കില്‍
അതമര്‍ന്ന്‌ കിടന്നത്‌...

സൂത്രവാക്യങ്ങള്‍
‍സ്വപ്നങ്ങളെ വഴിതെറ്റിക്കുമെന്ന്‌
രസതന്ത്രം
അധ്യാപികയുടെ കുമ്പസാരം കേട്ട്‌ ചിരിച്ചത്‌...

പനിനീര്‍പ്പൂവിന്റെ രാസനാമം ചോദിച്ചത്‌
യൗവനതൃഷ്ണയിലും
റഫര്‍ ചെയ്യണമെന്ന്‌ പറഞ്ഞവര്‍ നടന്നത്‌...

ഫ്ലാറ്റിലൊരു പൂന്തോട്ടമായിരുന്നു
നഗരത്തിലെ ശിഷ്ടസ്വപ്നം...
അതില്‍ അവന്റെ ചുണ്ടുകളുടെ നിറമുള്ള പൂക്കളും...

ലാബിലെ ഏകാന്തതയില്‍
‍സള്‍ഫറും ഫോസ്ഫറസും
നൈട്രജനും കൂട്ടിക്കലടര്‍ത്തി...
പുതിയ സൂത്രവാക്യങ്ങള്‍ തേടി
പരാജിതയായി...

രണ്ട്‌
തുല്യമായി വീതിക്കണമെന്നാശിച്ച്‌
നല്‍കിയ പൂക്കളിലൊന്നിലും
വാതകത്തിന്റെ ഗന്ധമുണ്ടായിരുന്നില്ല...

''LOVE''
മൂല്യച്യുതി സംഭവിച്ചിട്ടില്ലാത്ത
പുതിയൊരു സൂത്രവാക്യമായി
കറുത്ത ബോര്‍ഡില്‍ കിടന്ന്‌ പിടഞ്ഞു...

ഇതളുകളടര്‍ത്തി
താളുകളിലിട്ട്‌
സമയപ്രതീകത്തിന്‌ കാതോര്‍ത്തു...

മൂന്ന്‌
തിരുത്തുണ്ടായിരുന്നു...
വെളുത്ത അക്ഷരങ്ങള്‍ കൊണ്ടവര്‍ വീണ്ടും എഴുതി
''TEARS''
ഓക്സിജന്‍ പോലുമില്ലാത്തൊരു
സൂത്രവാക്യംകണ്ടപ്പോള്‍...
ഉണങ്ങിതുടങ്ങിയ ഇതളുകള്‍വലിച്ചെറിയേണ്ടി വന്നു...

Wednesday, July 04, 2007

വൈക്കം മുഹമ്മദ്‌ ബഷീര്‍-ഫാബിയുടെ ഓര്‍മ്മകള്‍


വേദനകളെല്ലാം അനുഭവിച്ചുകഴിഞ്ഞു ഇനിയെനിക്ക്‌ സ്വര്‍ഗം- മരണത്തിന്‌ മുമ്പുളള അദ്ദേഹത്തിന്റെ വാക്കുകള്‍. പതിറ്റാണ്ടുകളുടെ അനുഭവങ്ങളത്രയും സാഹിത്യലോകത്തിന്‌ സമ്മാനിച്ച്‌ നടന്നുമറഞ്ഞ മലയാളത്തിന്റെ സ്വന്തം വൈക്കം മുഹമ്മദ്‌ ബഷീര്‍ ഓര്‍മകളായായിട്ട്‌ പതിമൂന്ന്‌ വര്‍ഷം പൂര്‍ത്തിയാവുന്നു. ജീവിതയാഥാര്‍ഥ്യങ്ങള്‍ കൊണ്ട്‌ തനതായ സാഹിത്യശൈലി തീര്‍ത്ത എഴുത്തുകാരന്‍. ബേപ്പൂരിലെ വൈലാലില്‍ മാങ്കോസ്റ്റിന്‍ മരത്തിന്റെ ശിഖരങ്ങള്‍ പോലും ആ ഓര്‍മക്കു മുമ്പില്‍ നമിക്കുകയാണ്‌. ലളിതജീവിതം നയിച്ചിരുന്ന അദ്ദേഹത്തിന്റെ ഓര്‍മകളില്‍ ശിഷ്ടജീവിതം തള്ളിനീക്കുന്ന ഭാര്യ ഫാബി ബഷീര്‍ ഇപ്പോഴും വൈലാലിലെ ഉമ്മറത്തുണ്ട്‌. "വര്‍ഷം പന്ത്രണ്ടായിട്ടും അദ്ദേഹം പോയീന്ന്‌ തോന്നലില്ല, ഇവിടെയെവിയൊക്കെയോ ഉണ്ട്‌."- അവര്‍ പറയുന്നു.
ബഷീറിനെ കുറിച്ചു പറയുമ്പോള്‍ അവര്‍ക്ക്‌ മുന്നില്‍ നിശബ്ദതയില്ല.ഏതോ ഒരു സാഹിത്യസമിതിയുടെ ആഭിമുഖ്യത്തില്‍ ന്റുപ്പൂപ്പാക്കൊരാനണ്ടാര്‍ന്ന്‌ എന്ന നോവല്‍ നാടകമാക്കുന്നതുമായി ബന്ധപ്പെട്ട്‌ ബഷീറും സുഹൃത്തുക്കളും കോഴിക്കോട്ടെത്തിയ സമയത്താണ്‌ അദ്ദേഹത്തിന്റെ കല്യാണാലോചന വന്നത്‌. ബഷീറിന്റെ ഉമ്മ അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്ന കാലം. എം ടി, തിക്കോടിയന്‍, ഉറൂബ്‌, എം വി ദേവന്‍ തുടങ്ങിയ പ്രഗത്ഭരായ സാഹിത്യാകാരന്മാരായിരുന്നു അദ്ദേഹത്തിന്റെ കൂട്ടുകാര്‍.വല്ല്യാപ്പ മൊല്ലാക്കയായിരുന്നതിനാല്‍ ആചാരങ്ങള്‍ക്കനുസരിച്ചുള്ള ജീവിതമായിരുന്നു. പെണ്‍കുട്ടികളെ പഠിക്കാന്‍ വിടുന്നത്‌ പോലും തെറ്റാണെന്ന്‌ വിചാരിച്ചിരുന്ന കാലമായതിനാല്‍ തിരൂരായിരുന്നു പഠനം. പിന്നീട്‌ നാട്ടിലെത്തിയപ്പോള്‍ വീടിനടുത്തെ എല്‍ പി സ്കൂളിള്‍ അധ്യാപികയുടെ ഒരൊഴിവുണ്ടെന്നറിഞ്ഞു. അവിടെ നിന്നും യാദൃച്ഛികമായാണ്‌ സ്നേഹിതമാര്‍ക്കൊപ്പം ഒരു ഫോട്ടോയെടുത്തത്‌. അത്‌ സ്റ്റുഡിയോയില്‍ വെച്ചു കണ്ട ബാപ്പയുടെ സുഹൃത്ത്‌ എം അബ്ദുറഹ്മാന്‍ അതുമായി സാഹിത്യസമിതിയിലെത്തുകയും വിവാഹാലോചനയുടെ ഭാഗമായി ബഷീറിനെ കാണിക്കുകയും ചെയ്തു. രണ്ടു കാഫറിടങ്ങടെ എടേല്‌ ഒരു മസ്ലിംകുട്ടി അദ്ദേഹം പടം കണ്ട്‌ പറഞ്ഞതിങ്ങനെയാണ്‌.
കോഴിക്കോട്ട്‌ നിന്ന്‌ കല്യാണം കഴിച്ചാല്‍ അവരോടൊപ്പം ഉണ്ടാകുമെന്ന്‌ നിനച്ചിട്ടാവാം തിക്കോടിയനാണ്‌ അദ്ദേഹത്തെ വല്ലാതെ നിര്‍ബന്ധിച്ചത്‌. അബ്ദുറഹ്മാന്‍ സാഹിബ്‌ വിളിച്ചു ചോദിച്ചതിന്നും ഓര്‍മയുണ്ട്‌. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ വിവാഹാലോചന വന്നപ്പോള്‍ വല്ലാതെ അത്ഭുതപ്പെട്ടു. അദ്ദേഹം മരിച്ചില്ലേ? അങ്ങനെയാണ്‌ ആദ്യം ചോദിച്ചത്‌. ഓര്‍മ വെച്ച കാലം മുതല്‍ അദ്ദേഹത്തിന്റ നോവലുകള്‍ വായിക്കുന്നതുകൊണ്ടാവാം പ്രായമായ ആളാണെന്നാ വിചാരിച്ചത്‌. ഫാബി ബഷീര്‍ പറഞ്ഞു.പിന്നീട്‌ വോറൊരു വീട്ടില്‍ വെച്ചാണ്‌ ബഷീറിനെ ആദ്യമായി കാണുന്നത്‌. വിളിപ്പിച്ചത്‌ പ്രകാരം ബാപ്പയോടൊപ്പം പോയി. പ്രായം ഇത്തിരി അധികാണ്‌, എല്ലാത്തിലും യോജിച്ച്‌ പോകാന്‍ പറ്റുമെങ്കില്‍ വിവാഹം കഴിക്കാം. ആദ്യത്തെ ചോദ്യം. പേടിച്ച്‌ വിരണ്ട്‌ വെപ്രാളത്തോടെ നിന്നു. നിശബ്ദതക്ക്‌ വിരാമമിട്ട്‌ അദ്ദേഹം എം വി ദേവനെ വിളിച്ചു. ഞങ്ങടെ ഒരു പടം വരക്കാന്‍ പറഞ്ഞു. വിവാഹത്തിന്‌ മുമ്പ്‌ ബഷീര്‍ കൂട്ടുകാരനെ കൊണ്ട്‌ വരപ്പിച്ച ആ ചിത്രത്തിന്‌ മുന്നില്‍ നിന്ന്‌ ഫാബി ഓര്‍ക്കുന്നു.
ആദ്യമായി കണ്ട ശേഷം അദ്ദേഹം പറഞ്ഞതിങ്ങനെയാണ്‌ അബ്ദുറഹ്മാനേ, ഇതൊരു ഗോള്‍ഡന്‍ ഗേളാണല്ലോ! അതു പറയുമ്പോള്‍ അവര്‍ക്ക്‌ ചിരി വന്നു.1958 ഡിസംബര്‍ 18ന്‌ വിവാഹം. പിന്നീട്‌ 40 വര്‍ഷം അദ്ദേഹത്തോടൊത്തുള്ള ജീവിതം. വൈലാലില്‍ താമസിക്കാന്‍ അദ്ദേഹത്തിന്‌ വല്ലാത്ത ഇഷ്ടമായിരുന്നു. എപ്പോഴും വാതില്‍ അടച്ചിടാന്‍ പറയും. എന്തിനെന്ന്‌ ചോദിക്കുമ്പോള്‍ ഭവിഷത്തുണ്ടാകുമ്പോഴെന്നറിയാന്നു മറുപടി. അങ്ങനെയൊരു ദിവസമാണ്‌ മരുന്ന്‌ വെക്കുന്ന അലമാരയില്‍ പാമ്പ്‌ കയറിയത്‌. ഭൂമിയുടെ അവകാശികള്‍ എന്ന അദ്ദേഹത്തിന്റെ രചനയുടെ ഉത്ഭവം അങ്ങനെയാണ്‌. എഴുതാന്‍ തോന്നുമ്പോള്‍ കുറെ നേരം ചിന്തിച്ചിരിക്കും. എഴുതുമ്പോള്‍ ആരെങ്കിലുമൊക്കെ കാണാന്‍ വരും. പക്ഷേ ഒട്ടും വിദ്വേഷം കാണിക്കില്ല. എഴുതിതീരുമ്പോള്‍ വായിച്ചു കേള്‍പ്പിക്കും. രണ്ടുപേര്‍ക്ക്‌ എപ്പോഴും അധികം ഭക്ഷണം വെക്കണമെന്ന്‌ എപ്പോഴും പറയുമായിരുന്നു. മരുന്നും മറ്റും വാങ്ങാനായി പുറത്തുപോയി വന്നാല്‍ പടിക്കല്‍ വെച്ച്‌ തന്നെ എടിയേ...ന്ന്‌ വിളിക്കും. പിന്നെ പോയി കൂട്ടികൊണ്ടു വരണം. രാവിലെ ഒറ്റമുണ്ടും ധരിച്ച്‌ മാങ്കോസ്റ്റിന്‍ മരത്തിന്‌ ചുവട്ടില്‍ പോയിരിക്കും മഴ പെയ്താലാണ്‌ തിരിച്ചുവരുക. അവര്‍ പറഞ്ഞു.ഇടക്ക്‌ അദ്ദേഹത്തിന്റെ തറവാടായ തലയോലപറമ്പില്‍ പോകാറുണ്ട്‌. എല്ലാവരെയും കണ്ട്‌ തിരിച്ചുവരും. പകല്‍ സമയം മക്കളുടെ കുട്ടികളോടൊപ്പം തമാശയും കളികളും പിന്നെ അദ്ദേഹത്തിന്റെ ഓര്‍മ്മകളും. 70ാ‍ം വയസില്‍ ഫാബി പറയുന്നു.

Sunday, June 24, 2007

മറവി




പറയാന്‍ മറന്നു...
പ്രകൃതി എഴുതിയ
വിലാപകാവ്യത്തിലെ
അവസാന ഈരടികളിലെ അലങ്കാരങ്ങളെ പറ്റി...

സാദൃശ്യമില്ലാത്തവ...
അഭേദമില്ലാത്തവ...
ആശങ്കയില്ലാത്തവ...

പെയ്തുതോരില്ലെന്നറിഞ്ഞിട്ടും
ശിരസൊഴിച്ചിട്ടു...
വഴി മാറില്ലെന്നറിഞ്ഞിട്ടും
പോകാനൊരുങ്ങി...
ഉപമകള്‍ തലയറുക്കപ്പെട്ട നിലയില്‍...
ചുവന്ന ചേരികളില്‍
ശയിക്കുന്നതറിഞ്ഞിട്ടും
സന്ദര്‍ശകനാവാനായില്ല...

ആദ്യപാഠം
പാട്ടുകേട്ടാല്‍ കരയരുതെന്നായിരുന്നു...
തൊട്ടിലിന്റെ താളത്തിനൊത്ത്‌
ഹൃദിസ്ഥമാക്കിയ ഒരറിവ്‌...

മിഴിതുമ്പ്‌ നനയാതിരിക്കാന്‍
അമ്മ താരാട്ടെഴുതിയും പാടിയും തളര്‍ന്നു...
ലംഘനങ്ങളുടെ ചുഴിയില്‍ പെട്ട്‌ ഞാനും...

പാഠങ്ങളെല്ലാം മറന്നതുകൊണ്ടാവാം...
അലങ്കാരങ്ങളും വൃത്തങ്ങളെയും
കാലം കശക്കിയെറിഞ്ഞത്‌....

Tuesday, May 29, 2007

മകള്‍


അവളുടെ എഴുത്തുണ്ടായിരുന്നു....
ഇപ്പോള്‍ കരയാറില്ലത്രെ...
നനഞ്ഞ്‌ നനഞ്ഞ്‌
ആ മിഴിയിതള്‍ ശുന്യമാകുമെന്ന്‌
കഴിഞ്ഞ വര്‍ഷം തന്നെ ഞാന്‍ ഡയറിയില്‍ എഴുതിയിരുന്നു...

സാഹിത്യത്തില്‍ ഡോക്ടറേറ്റ്‌ എടുത്ത അവളിന്ന്‌
പാചകകുറിപ്പുകള്‍ ഹൃദിസ്ഥമാക്കുകയാണത്രെ....
പെട്ടിയുടെ ഒഴിഞ്ഞ കോണില്‍ ഒറ്റക്കിരുന്ന്‌
അവള്‍ തര്‍ജിമ ചെയ്തു തന്ന കുറിപ്പുകള്‍
വീര്‍പ്പുമുട്ടുന്നത്‌ കണ്ടു....

മാനാഞ്ചിറയില്‍ മഴയുണ്ടോയെന്നൊരു ചോദ്യമുണ്ടായിരുന്നു...
അവിടെ നിറയെ കണ്ണുനീര്‍ കെട്ടികിടക്കുകയാണെന്ന്‌
പറയണമെന്ന്‌ തോന്നി....
പക്ഷേ,
പഴയ സിമന്റുബെഞ്ചിന്‌ പകരം
ഫൈബര്‍ കസേരകള്‍ സ്ഥാനം പിടിച്ചെന്ന്‌ മാത്രം
മറുപടിയില്‍ എഴുതി....

പേനയുടെ മഷി തീരും വരെ
എഴുതുകയണെന്നുണ്ടായിരുന്നു.....
വാക്കുകള്‍ക്ക്‌ പിശുക്ക്‌ കാട്ടി..
എഴുതാന്‍ മടിച്ചതൊക്കെ ഇന്നെഴുതേണ്ടി വരുന്നല്ലോയെന്നോര്‍ത്തപ്പോള്‍
ചിരിക്കേണ്ടി വന്നു....

സഹയാത്രികന്‍ അരസികനാണത്രെ...
കാഴ്ചയുടെ ഭംഗി നുകര്‍ന്ന്‌ ഓടിയൊളിച്ചിട്ട്‌
സ്വപ്നങ്ങള്‍ യാന്ത്രികമായി പോയതുകൊണ്ടുള്ള...
ജ്വല്‍പനങ്ങളായേ തോന്നിയുള്ളു....

അവള്‍ ഒരു എന്‍ജിന്‍ ഡ്രൈവറുടെ മകളും...
തീവണ്ടിയാത്രക്കാരന്റെ മകളുടെ മകളുമായിരുന്നു...

കിടപ്പുമുറിയില്‍ നിശബ്ദതയാണെന്നും...
ചില്ലുകൂട്ടിനുള്ളില്‍ മത്സ്യങ്ങള്‍ ശ്വാസം കിട്ടാതെ മരിച്ചിട്ടും...
എടുത്തുകളഞ്ഞില്ലെന്നുമായിരുന്നു...
അവസാന വാചകങ്ങള്‍....

കാണണമെന്ന്‌ കരുതിയാണ്‌ വണ്ടി കയറിയത്‌...
മുറ്റത്തെത്തുമ്പോള്‍ കാഴ്ചക്കാര്‍ മാത്രമെ ഉണ്ടായിരുന്നുള്ളു...
കാഴ്ചവസ്തുവെന്തായിരുന്നുവെന്നറിയാന്‍ തിടുക്കമായിരുന്നു....
അവള്‍...

കണ്ണുനീര്‍ വറ്റി...
പാചകകുറിപ്പുകളോട്‌ പടപൊരുതി...
എഴുതി മടുത്ത്‌..
മോഹങ്ങളോട്‌ തോറ്റ്‌....അവള്‍....

ഒന്നറിഞ്ഞു....
അവള്‍ അച്ഛന്റെ മകളായിരുന്നു......

Wednesday, February 21, 2007

നിശബ്ദതക്കൊടുവിലെ ആരവം



പഴി കേട്ട്‌ മുനയൊടിയാന്‍
എന്റെ തൂലിക നിര്‍മ്മിച്ചത്‌....നിന്റെ അസ്ഥികൊണ്ടല്ല...
ഇറ്റുവീഴുന്ന ചോരയില്‍ മുക്കി...
മനസിലെ അസ്ത്രം കൊണ്ട്‌ എഴുതുന്നത്‌...
കാലത്തിന്‌ മായ്ക്കാനുമാവില്ല....


നീ ചിന്തിച്ചു....
വേദനകള്‍ അത്‌ നിന്റെയുള്ളിലൊതുങ്ങുന്നുവെന്ന്‌....
പകുത്തെടുക്കാന്‍ വന്നപ്പോള്‍
പഴികള്‍ കൊണ്ടെന്ന വേദനിപ്പിച്ച്‌...
ഒരിറ്റ്‌ മദജലമായി മണ്ണിലലിയുമ്പോഴും...
സഹതപിക്കാന്‍ ഒരു കടലോളം കണ്ണുനീര്‍...
ഇന്നെന്റെ മിഴികളില്‍ ബാക്കിയുണ്ടെന്നറിയുക...

മരണത്തെ സുതാര്യമായി പൊതിഞ്ഞ്‌
കവിതകള്‍ ഭാണ്ഡമായി സൂക്ഷിച്ച
എന്റെ അധ്യാപികയോട്‌ കടപാട്‌ പോലും
ബാക്കിയില്ല...
എന്റെ ആദ്യവരികളില്‍ അഭിനന്ദനപ്രവാഹം ചൊരിഞ്ഞ്‌
അവര്‍ നടന്നുപോയ പകല്‍ മാത്രം ആത്മാവില്‍ അവശേഷിക്കുന്നു....
കോളറിഡ്ജിന്റെ നിരാശക്കപ്പുറം
അധികമായൊന്നും ചൊരിഞ്ഞതുമില്ല...
ഷെല്ലിയുടെ കാറ്റിലെത്തുമ്പോഴേക്കും
പ്രണയം അവരെ മരണമായി മടക്കിയിരുന്നു...


വേശ്യാതെരുവിലെ തൊലിവെളുപ്പ്‌ നോക്കി
ഇമ പൂട്ടാതിരിക്കുന്ന കൂട്ടുകാരാ....
എന്റെ മാംസത്തിനായി ഇനിയും കാത്തിരിക്കുക
രക്തത്തില്‍ കുളിച്ച്‌
നിലവിളികളില്‍ തല തോര്‍ത്തി ഞാന്‍ വരാം...
നിന്റെ വികാരതിമര്‍പ്പുകളുടെ അഗ്നിയില്‍
വെന്തു വിഭൂതിയാകാന്‍....

Friday, February 16, 2007

സീമന്തം

രക്തം കൊണ്ട്‌ നീ തീര്‍ത്ത ആദ്യത്തെ ക്ഷതം...
ചങ്ങലക്കെട്ടിലേക്ക്‌ ഞാന്‍ മടങ്ങിപോയ പകലില്‍
നീ തന്നെ ആദ്യത്തെ സമ്മാനവും...

റോസില്‍ നിന്നും ചുവപ്പിലേക്കുള്ള എന്റെ പ്രവേശനം...
ആദ്യം സമ്മാനിച്ചത്‌...നിന്റെ ഹസ്തങ്ങളുടെ കരുത്തിനെ...
നിന്നിലെ നിന്നെ എന്നിലേക്ക്‌ സന്നിവേശിച്ച രാത്രിയെ..

ആര്‍ത്തവം ബാധിച്ച സന്ധ്യയില്‍
നിന്റെ വിയര്‍പ്പുഗന്ധമില്ലാതെ ഉറങ്ങാന്‍ ശ്രമിക്കുമ്പോള്‍...
തെരുവ്‌ വേശ്യകളുടെ രക്തകറ പിടിച്ച നെറ്റിയില്‍
‍നീ അമര്‍ത്തി ചുംബിക്കുകയായിരുന്നു...

ഓരോ അടയാളങ്ങളും എന്നെ കൊന്നുകൊണ്ടിരുന്നു...
ഒടുവില്‍ ഒരു നാള്‍.....
എന്റെ അവയവങ്ങളിലെ വെളുപ്പിനെയും...

നനഞ്ഞ കണ്‍പീലികള്‍...
നീര്‍കണങ്ങളിറങ്ങി പോയ കവിള്‍ത്തടങ്ങള്‍...
ചിരിക്കാന്‍ മറന്ന പകലിന്റെ പൗരുഷത്തോട്‌.....
നീയെവിടെയെന്നൊരു ചോദ്യം ചോദിച്ച്‌ മടങ്ങി...

ദൂരെ...മോചിക്കപ്പെട്ട അസ്ഥിമാടങ്ങളിലെ..
അവസാനതിരിയായി നീ കത്തിതീരുമ്പോഴും......
എന്നിലെ വിഹ്വലതകള്‍...നിന്നെ തിരഞ്ഞുകൊണ്ടിരുന്നു....

മാറിടത്തിലെ മുറിവുണങ്ങി....
നെറ്റിയിലെ മുറിപാട്‌ കാലം മായ്ക്കുകയും ചെയ്തു....
സ്വപ്നങ്ങളിലെ ആശ്ചര്യചിഹ്നങ്ങള്‍ മാത്രം...
വിരാമമില്ലാതെ കാത്തുകിടന്നു.....
ഇനിയെന്ത്‌...? എന്ന ചോദ്യത്തിനുത്തരം തേടി..............


Wednesday, February 07, 2007

ജലം


നിനക്ക്‌ മുഖം നോക്കാനുള്ള
വെറുമൊരു ദര്‍പ്പണമായിരുന്നു ഞാന്‍...
വിഹ്വലതകളിലൂടെ
നിളയായ്‌ പരിണമിക്കുമ്പോള്
അസ്തമയത്തിനപ്പുറത്തെ ശോണിമയില്‍
മുങ്ങി മരിച്ചു പോയതെന്‍ സ്വപ്നങ്ങളും....

പിന്നീട്‌...
അരുവിയുടെ ആത്മസ്പന്ദനമായി മാറി..
ആദ്യമായി നീയെന്ന സ്പര്‍ശിച്ചതും...
ഞാന്‍ കടലിന്‌ വഴി മാറാന്‍
വിസമ്മതിച്ചതും...
ആ പകലിലായിരുന്നു....

പുഴയായി നിന്ന സമയത്തായിരുന്നു...
എന്റെ ഉള്ളറകളില്‍ ഉറഞ്ഞുകൂടിയ
സ്നേഹം...പാഴ്‌വാക്കുകളായി വാരിയെടുത്ത്‌...
നീ പോയ്‌ മറഞ്ഞത്‌....


നദിയായി...
അതിരുശിലകള്‍ ഛേദിച്ച്‌
ഞാന്‍ നിന്നരുകിലൂടെ വന്നു...
രാത്രിയുടെ അവസാന നാഴികയില്‍
നീയെന്നെ വഴി തിരിച്ചുവിടുകയും ചെയ്തു...
എന്റെ ഉപമകളില്‍ വീര്‍പ്പുമുട്ടിയ നിമിഷങ്ങള്‍...
നീ വിതുമ്പുന്നതറിഞ്ഞ്‌ ഞാന്‍ തിരിച്ചുവാങ്ങി...

കടലായിരുന്നു
ഞാനെന്നറിഞ്ഞത്‌ മഴ മോഹിച്ച വേനലില്‍...
വെറുക്കാന്‍ ആയിരം കാരണങ്ങളുണ്ടായിട്ടും...
ചിരിക്കുന്നതെന്തേയെന്ന്‌ സ്വയം ചോദിച്ചു....
തിരയോളം വന്നു നീ മടങ്ങിപോയി...
എന്റെയുള്ളില്‍ മുത്തും പവിഴവുമുണ്ടെന്നറിയാതെ....

ഒടുവിലിപ്പോള്‍...
ഒരിറ്റു കണ്ണുനീരായി...
വരണ്ട മണ്ണില്‍ വീണു പിടക്കുമ്പോഴും...
ഞാന്‍ തിരിച്ചറിയുന്നില്ല....
മുറിവുകളില്‍ നിന്നും ഞാന്‍ തൊട്ടെടുത്ത
സൂര്യരശ്മിയായിരുന്നു...നീയെന്ന്‌....