Tuesday, December 02, 2014

പരിണാമം

കണ്ണുകളടച്ച് തിമിരം
അഭിനയിക്കുന്നവരുടെ മുന്നിലേക്കാണ്
അവള്‍ നടന്നുവന്നത്.

മഴ പുഴയെ നദിയാക്കിയ ബാല്യം
ഇലകളില്‍ ശൈത്യം മഞ്ഞുതൊട്ട കൗമാരം
വഴികളില്‍ പൂക്കള്‍ കൊഴിച്ചിട്ട യൗവ്വനം...
ഇതളുകള്‍ ചിതറിയ വഴികളിലൂടെ
പാദസരവും കുപ്പിവളയും നീലഭസ്മവും
തുളസിക്കതിരും പട്ടുപാവാടയും
സ്മരണകളുടെ കുടീരത്തില്‍
അന്ത്യവിശ്രമത്തിലേക്കാഴ്ന്നിറങ്ങുന്ന
രാത്രിയുടെ രണ്ടാംയാമം.

ആധൂനികതയുടെ ചുംബനമേറ്റ്
അഴിഞ്ഞുവീണ ഗൃഹാതുരതകള്‍
ചിതറിയ വളപ്പൊട്ടിന്മേലിരുന്ന്
കാല്‍ത്തളയുടെ മുത്തുകളടര്‍ത്തുന്നു.
കതിരരഞ്ഞ കാലടികള്‍ പൊക്കി
ഇരുണ്ട മുറികളിലേക്ക് പിച്ചവെക്കുന്നു.
മൂന്നാം കണ്ണുള്ള യന്ത്രങ്ങളില്‍
നിന്ന് പറയുന്നുയര്‍ന്നത് പടരുന്നു.

പീലികള്‍ ഇഴചേര്‍ന്നടഞ്ഞുപോയ
എന്റെ മിഴികള്‍ക്ക് മുമ്പില്‍
തീവണ്ടി ചുംബിച്ച ഒരു പ്രേതമുണ്ട്.
അത് അവളായിരിക്കല്ലേയെന്ന
പ്രാര്‍ത്ഥനയോടെ
ഞാനിനി കണ്ണുകള്‍ തുറക്കട്ടെ.