Tuesday, July 13, 2010

ഒടുവില്‍...

അയാള്‍ പാളവും
അവള്‍ തീവണ്ടിയുമാണ്‌.
തുരുമ്പെടുത്ത ഇരുമ്പുകഷ്‌ണങ്ങളിലൂടെ
ജീവിതത്തിലേക്കും
ലക്ഷ്യങ്ങളിലേക്കും
അയാളിലൂടെ ഉരസിയുരസി
അവള്‍ സഞ്ചരിക്കുന്നു.

വെറുമൊരു ബോഗിയില്‍ നിന്നാണ്‌
`അവള്‍' തീവണ്ടിയായതെന്ന്‌ അയാള്‍ പറയും.
ദൂരങ്ങളാണ്‌ അയാളെ
ജീവിപ്പിക്കുന്നതെന്ന്‌ അവള്‍ തിരിച്ചും.

ഒടുവില്‍,
അവളിലേക്കിരച്ചുകയറിയവരെ
ഹൃദയത്തോട്‌ ചേര്‍ത്തുവെച്ച
ഒരു പകലില്‍
അയാള്‍ തകര്‍ന്നു.
ശിഥിലമായ അവളുടെ
അവയവങ്ങളില്‍ നിന്നുതിര്‍ന്നുവീണ
നിലവിളികളില്‍ തൊട്ട്‌
ആരോ എഴുതി...
``നീയില്ലെങ്കില്‍
ഞാനും, ഞാനില്ലെങ്കില്‍
നീയുമില്ലാതാകുന്നതാണ്‌ പ്രണയം.''