Thursday, November 11, 2010

ഐ പില്‍

വരണ്ട മുഖമുള്ള
കൈതമണമുള്ള
ചുണ്ടിനുമുകളില്‍ മറുകുള്ള
വെളുത്ത പെണ്‍കുട്ടിയുടെ
ഒടുവിലത്തെ കോള്‍ തന്ന
നടുക്കത്തിലേക്ക്‌
മിഴിതുറക്കുന്ന പ്രഭാതമായിരുന്നു
ഇന്ന്‌...

ഒരിക്കല്‍,
ഉപകാരങ്ങളുടെ ഉപദ്രവം
പിന്നീടെന്നോ,
ശവപ്പറമ്പിന്റെ നിശബ്‌ദത
എങ്കിലും,
ഓര്‍മ്മകളില്‍ നിന്നും കൊഴിയാതെ
വാടാമലരുകളുടെ
അഹന്തയായി
സിറ്റിഷോകളിലെ
മെര്‍ക്കുറിദീപങ്ങളിലും
കോഴിക്കോടിന്റെ
മിഠായിമണമുള്ള തെരുവുകളിലും
സൈഡ്‌ ഓപ്പണ്‍ ചുരിദാറിട്ട
നിഴല്‍ കണ്ടു...
ചലിക്കാത്ത അവയവങ്ങളിലേക്ക്‌
തുറക്കുന്ന മിഴികളില്‍ വീണവ
ചത്തുമലച്ചു കിടക്കുന്നു...
വെളിച്ചമണഞ്ഞാല്‍
ഇരുട്ടിലൊട്ടിപ്പോകുന്ന
പ്രണയത്തിന്റെയോ സൗഹൃദത്തിന്റെയോ
കറുപ്പുരൂപങ്ങള്‍ മാത്രമായി
ക്രൗണ്‍ തിയ്യറ്ററിന്റെ വരാന്തയിലേക്ക്‌ തുറക്കുന്ന
വാതില്‍പ്പടിയില്‍
മുടിയഴിച്ചിട്ട്‌ കിടന്നുറങ്ങും പോലെ...

ചരിത്രനഗരത്തിലെ
ഇംഗ്ലീഷ്‌ മെഡിക്കല്‍ ഷോപ്പുകള്‍ക്ക്‌
മുന്നില്‍ അവള്‍ അഭയാര്‍ത്ഥിയായി...
കട്ടിമീശയുള്ള
സീമന്തത്തില്‍ ചുവപ്പുള്ള
മനുഷ്യരെ കണ്ടവള്‍ ഭയന്നു പിന്മാറി...
വെയിലുകള്‍ നിറം നല്‍കിയ
ചുവരുകളുള്ള പാളയത്തെ കടകളും
അവളെ അനുഗ്രഹിച്ചില്ല...
മലര്‍ന്നുകിടക്കുന്ന സുന്ദരിയായ കടലും
ഗുജറാത്തി തെരുവും കടക്കുമ്പോഴാണ്‌
എന്റെ മുഖം മനസ്സില്‍ തെളിഞ്ഞതത്രെ...

വിസിറ്റിംഗ്‌ റൂമിയിലെ
പങ്കകള്‍ക്ക്‌ കീഴില്‍
ഒരെക്ഷിയെ പോലെ നിഴല്‍രൂപമായി...
വരണ്ടചുണ്ടുകളില്‍
മോഹശൂന്യത ദാഹമായി
അവളിരിക്കുന്നു...

``നന്ദി,
നിന്റെ മനസ്സിനെ കരിമ്പടം പുതപ്പിക്കുക''
അവളുടെ വാക്കുകള്‍.
ഐ പില്‍ തിന്നു ജീവിക്കുന്നവരുടെ
നീളന്‍ നെടുവീര്‍പ്പുകളിലേക്കും
ആര്‍ത്തവചക്രമുടയാന്‍ പോകുന്ന പെണ്ണിന്റെ
ദൈന്യതയിലേക്കും
അലിഞ്ഞുചേരുന്ന പകലില്‍
രാത്രി ഇപ്പോള്‍ കറുപ്പുതൊടുവിക്കുകയാണ്‌....