Wednesday, April 30, 2008

വിരഹം

പറിച്ചെടുക്കുന്നു ഞാനീ ഹൃദയം
നിന്‍ പാതിയടര്‍ന്നൊരാത്മാവില്‍
നിന്നിനിയെങ്കിലും...
ശോണിമ കലര്‍ന്ന നിന്‍
കവിള്‍ത്തടങ്ങളില്‍ നിന്നെന്‍
ആദ്യചുംബനം
ആറിതണുത്തുപോയി...
തേന്‍ കിനിഞ്ഞ നിന്‍ചുണ്ടില്‍
മറുവാക്ക്‌ തേടിയലഞ്ഞൊരെന്‍
സ്വപ്നനൗക പാടെ തകര്‍ന്നുപോയി...
വീണുമയങ്ങിയ നെഞ്ചില്‍
വിരഹ കലാപകൊടി നാട്ടികാലം...
തൃഷ്ണതന്‍ മൃത്യു തിരഞ്ഞുപോയി.

എവിടെ നീ
ചാരെ നില്‍ക്കാമെന്നോതി
യരികില്‍ വന്നൊരുവേള
ശങ്കിച്ചു നിന്നതും
വ്യര്‍ത്ഥമോഹങ്ങള്‍ ചൊരിഞ്ഞതും
ഒടുവിലിടറി വീണതും
യാത്ര പറഞ്ഞതും
എന്തുവേഗം...

കണ്ണുകളടര്‍ന്ന്‌ വേച്ചുവീഴും മുമ്പ്‌
തണലിന്റെ തണുപ്പിലേക്കലിയട്ടെ ഞാന്‍..
വഴിയേറെയുണ്ട്‌ പക്ഷേ,
തളര്‍ന്നുപോയി കാലുകള്‍
ചലനമറ്റൊരീ കൈകളും
താങ്ങിയിനിയേത്‌ പര്‍വതം താണ്ടാന്‍...

വരികയൊരിക്കല്‍ കൂടി
സാമീപ്യത്തിന്‍ മരുന്നുമായി
വഴിയിലുടനീളമെന്‍
വ്യര്‍ത്ഥസ്വപ്നമായി
പ്രണയരൂപമായി...

അരികില്‍ വരാതെയേതു ദിക്കിലേക്ക
ന്യയായി യാത്ര തുടരുന്നു നീ...
വിതുമ്പരുതൊരിക്കലും ചുണ്ടുകള്‍
സ്നേഹരാഗമായി
വിലസട്ടെയിനിയീ ഭൂവില്‍...

Tuesday, April 22, 2008

വലകള്‍

വിശപ്പിനെ മറക്കാന്‍
ഒരു ചിലന്തിക്കുമാവില്ല...
അതാവാം..
നൂലുകള്‍ കോര്‍ത്ത്‌
വലയുണ്ടാക്കി..
അവ..
ചതിച്ചുകൊണ്ടേയിരിക്കുന്നത്‌...
കാരുണ്യത്തിന്റെ
കണിക...
അവയില്‍ പ്രതീക്ഷിക്കുന്നതാണ്‌ തെറ്റ്‌...

പുകച്ചുകൊല്ലാനറിയാഞ്ഞല്ല...
നേര്‍ത്ത നെയിലോണ്‍
കണ്ണികള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടി കഴിയുന്നത്‌...
മൂളിപാട്ടുമായി
വന്ന്‌ ഡ്രാക്കുളയായി
മാറും മുമ്പെ...
സ്വപ്നങ്ങളെ തടയിടാന്‍
ഒരു വഞ്ചന തിരിച്ചുമാവാം...

ജലാശയങ്ങള്‍ക്കുള്ളിലേക്ക്‌
കാപട്യത്തിന്റെ കനത്ത പ്രഹരമായി
വീശിയെറിയുമ്പോള്‍
ആരും ദുഖിക്കാറില്ല...
കരയില്‍
ശ്വാസത്തിനായി
പിടക്കുന്നത്‌ കാണുമ്പോള്‍
ആരും കരയാറുമില്ല...
ചില മരണങ്ങള്‍
ചിരിയുടെ
പ്രതീകങ്ങളാണ്‌...

Wednesday, April 09, 2008

ഉദ്യാനം

ഇടറി നില്‍ക്കാതെന്‍
അരുകില്‍ വരിക..
ഇടമുറിയാതെ
മൊഴിഞ്ഞുകൊണ്ടിരിക്കുക...

മൗനമെഴുതിയ കണ്ണില്‍
ആഹ്ലാദത്തിന്‍ നെയ്ത്തിരിനാളമായി
ഒരു കുല കൊന്നപൂക്കള്‍..
വസന്തത്തിന്റെ കൊമ്പില്‍
തൂങ്ങിയാടുന്ന പ്രണയത്തിന്റെ മഞ്ഞ...

നാമൊന്നായി നില്‍ക്കുമ്പോള്‍
ഒരു മിടിപ്പാണ്‌
ഒറ്റ കാഴ്ചയാണ്‌
ശബ്ദമാണ്‌...നിശ്വാസമാണ്‌...

അടരാനാവാതെ നമ്മെ
ഊട്ടിയുറപ്പിച്ച
സ്നേഹത്തിന്റെ പശ...
ആശകളുടെ വാടിയിലെ
തേന്‍ നുകരുന്ന വണ്ടുകളുടെ
നിസ്വനങ്ങള്‍ കേട്ട്‌..
നിന്റെ പൂന്തോട്ടം ഞാനേറ്റുവാങ്ങുകയാണ്‌...

തല്‍പത്തില്‍
വീണുടയുന്ന മുല്ലതന്‍ രോദനം...
നെഞ്ചിലെ മുരള്‍ച്ച
ചുണ്ടുകളുടെ വിഹാരഭൂമിയില്‍
രതിയുടെ ചക്ഷകം..
വീഞ്ഞൊഴുകും നദിയില്‍
ലഹരിയുടെ നൗകകള്‍...
നഗ്നതയുടെ തടവറയിലായ
അനുരാഗത്തിന്‍ ചിത്രശലഭങ്ങള്‍...

ഗുല്‍മോഹറുകള്‍ തീര്‍ത്ത
ചുവന്ന ഉദ്യാനത്തില്‍..
പക്ഷിതൂവലുകള്‍ക്ക്‌ മുകളില്‍...
ഹൃദയങ്ങള്‍ ബന്ധിച്ചിരിക്കുമ്പോള്‍
തിരിച്ചറിയുകയാണ്‌...
ആലസ്യത്തിലമര്‍ന്നുപോയ
ഭൂതകാലത്തിന്റെ
വൃര്‍ത്ഥസ്മരണകള്‍...