Tuesday, January 22, 2008

ജ്വാലാമുഖം

തോരാത്ത മിഴിയില്‍
കലങ്ങിയ കൃഷ്ണമണികളില്‍
ചോര പൊടിഞ്ഞ വെള്ളയില്‍
കണ്ണിന്റെ വിപ്ലവം നിലക്കുന്നു...
നനവ്‌ പടര്‍ന്ന പീലിയില്‍
വര്‍ണങ്ങളുടെ സമ്മേളനങ്ങളില്ല...
മുറിവ്‌ വീണ പോളകളില്‍
വേദനയുടെ പോര്‍വിളികളില്ല...
കൊഴിഞ്ഞു തീരുന്നൊരു മരമായി
ശൂന്യമായികൊണ്ടിരിക്കുന്നു...
ഓരോ കാഴ്ചയും...

ചുംബനത്തിന്റെ പാടുള്ള ചുണ്ടുകളില്‍
മുറിഞ്ഞൊഴുകിയ രക്തത്തില്‍
പ്രണയത്തിന്റെ പ്രക്ഷോഭം അവസാനിക്കുന്നു...
രുചി മാഞ്ഞ നാവില്‍
പാതിയടര്‍ന്നു പോയ ദന്തത്തില്‍
വിരഹത്തിന്റെ ശേഷിപ്പുകളില്ല...
ഉണങ്ങാത്ത മുറിവുകള്‍ തീര്‍ത്ത്‌
അലങ്കാരങ്ങളായി മാറുന്നു
ഓരോ വാതിലുകളും..

ശബ്ദങ്ങള്‍ ചോദിച്ചുവാങ്ങിയ ചെവികളില്‍
പാതിയടര്‍ന്ന കര്‍ണ്ണപടങ്ങളില്‍
പ്രതിഷേധത്തിന്റെ പ്രതിധ്വനികള്‍ മടങ്ങുന്നു..
ഒച്ചയുടെ പ്രഹരത്തില്‍
ഇനി അതിഭാവുകത്വത്തിന്റെ നിഴലുകളില്ല...
വളഞ്ഞുതൂങ്ങിയ മാംസത്തില്‍
തുള വീണ പാടുകളില്ല...
മുടികള്‍ മറയ്ക്കും വരെ
സ്വര്‍ണത്തിന്റെ തിളക്കം മാത്രമാവുന്നു...
ഓരോ കേള്‍വിയും...

സമരജ്വാലകളുടെ സുഗന്ധമേറ്റ നാസികയില്‍
വിയര്‍പ്പുമണികളുരുണ്ടു കൂടിയ വികൃതമാംസത്തില്‍
ഉപരോധത്തിന്റെ അന്ത്യവിധി കേള്‍ക്കുന്നു...
ദുര്‍ഗന്ധത്തിന്റെ മനംമടുപ്പില്‍
പ്രസംഗവേദിയിലിനി ആളനക്കങ്ങളില്ല...
ചെരിഞ്ഞ മേല്‍പാലത്തില്‍
അക്ഷരങ്ങളുടെ അടയാളങ്ങളില്ല...
ജീവന്റെ തിടുക്കം മാത്രം ബാക്കിയാക്കുന്നു
ഓരോ ശ്വാസവും...


മുഖത്തെ മുറിവുകളില്‍
ഗര്‍ത്തങ്ങളില്‍
വേദനയുടെ വിരല്‍പാടുകള്‍ തീര്‍ത്താണ്‌
ഓരോ പ്രണയവും മരണത്തിലേക്കടുക്കുന്നത്‌....

Wednesday, January 02, 2008

മിഴികള്‍ പണയം വെച്ചിട്ട്‌ പോയ പെണ്‍കുട്ടിക്ക്‌...

മഴ പെയ്യുന്ന മധ്യാഹ്നത്തില്‍
നീ
പുതുമണ്ണിന്റെ ഗന്ധം നുകരുമ്പോള്‍
നിന്റെ കണ്‍പീലികള്‍ ഞാനെണ്ണുകയായിരുന്നു...
അടര്‍ന്നുവീണ മഴതുള്ളിക്ക്‌
നിന്റെ ഹൃദയത്തിന്റെ തണുപ്പായിരുന്നു...

ചൂടുള്ള ആത്മാവിലേക്ക്‌
മരവിച്ച കാലുമായി നീ വന്നത്‌...
പാദസരം തട്ടി മുറിഞ്ഞത്‌..
ഞരമ്പുകളിലൂടെ ചോര പായാന്‍ തുടങ്ങിയത്‌...
ഒടുവിലൊന്നായി
പുതപ്പിനടിയിലൊളിച്ചത്‌...

ജനുവരിയില്‍
നീ വളര്‍ത്തിയ ജമന്തികളില്‍
വയലറ്റ്‌ പൂവിരിഞ്ഞതും അടര്‍ന്നതുമെത്രവേഗം...
താഴ്‌വരയില്‍ നിന്നും
വിരുന്നെത്തിയ ശീതക്കാറ്റില്‍
മൗനത്തെ സ്നേഹിച്ച്‌
വരാത്ത നിദ്രയെ പഴിച്ച്‌
കാത്തുനിന്നതാര്‍ക്ക്‌ വേണ്ടിയായിരുന്നു...
കൂട്ടുകാരനോടൊത്ത്‌
ഒരു രാത്രി മുഴുവന്‍ മുഖാമുഖമിരുന്ന്‌
പറഞ്ഞു തീര്‍ത്തതെന്തായിരുന്നു...

നീയറിയാതെ പോയ ഹേമന്തം
നിന്റെ വിഹിതം
അന്നും കാത്തുവെച്ചിരുന്നു..
അവിഹിതയാത്രയില്‍
പാതിവഴിയില്‍ ഉപേക്ഷിച്ചുപോയ
നിന്റെ സ്വപ്നങ്ങള്‍
അലഞ്ഞുനടന്നെത്തിയത്‌
എന്റെ ഗൃഹത്തില്‍...
നിനക്കായി പണിത മുറിയില്‍...

തിരിച്ചെടുക്കാന്‍ വരാത്തതെന്താണ്‌...
കരഞ്ഞുതീര്‍ന്ന രണ്ടു
മിഴികള്‍
പണയമെടുത്തവന്റെ
മുഖമറിയാതെ പോയതെന്താണ്‌...
പ്രണയത്തിന്റെ
തളര്‍ന്ന മേനിയില്‍
മരണം കൊണ്ടു നീയെഴുതിയിട്ടതെന്താണ്‌
...?