Monday, April 05, 2010

തെരുവിന്റെ ഈണങ്ങള്‍

ഒന്ന്‌
പുതിയ പുസ്‌തകത്തിന്റെ
മണമുള്ള പെണ്‍കുട്ടി
പഴയ പുസ്‌തകങ്ങള്‍ക്കിടയിലിരുന്ന്‌
ഗസല്‍ മൂളുന്നു.
മുന്നീബീഗ*ത്തിന്റെ
നിറമുള്ള,
ശബ്‌ദമുള്ള
അവളുടെ കണ്ണുകള്‍
അഗാധഗര്‍ത്തങ്ങളായി
രൂപാന്തരപ്പെട്ട്‌ മഴ ചൊരിയുന്നു.
വിശപ്പ്‌ വരച്ചിട്ട
എല്ലിന്‍ക്കൂടുകള്‍ക്കുള്ളില്‍
വിതുമ്പുന്ന ഹൃദയം
നിരാശയില്‍ മിടിക്കുന്നു.
ആ സൂക്ഷ്‌മതാളം
ബിഥോവന്റെ
തന്ത്രികള്‍ പോലെ
ഇമ്പമാര്‍ന്ന ഈണമാവുന്നു.
ഷെല്ലിയെയും കീറ്റ്‌സിനെയും
തേടിയെത്തുന്ന
വിഡ്ഡികള്‍
ആംഗലേയ ചിരി പകര്‍ന്ന്‌ മറയുന്നു.
പട്ടിണിയുടെ പക മാറ്റാന്‍
പുസ്‌തകങ്ങള്‍ വില്‍ക്കാനെത്തിയ വൃദ്ധന്‍
പഴമയുടെ കഥ പറഞ്ഞ്‌
അട്ടഹസിക്കുന്നു.
`തെരുവ്‌'
ഇനിയും കണ്ടെത്തിയിട്ടില്ലാത്ത
സംഗീതരാഗമാവുന്നു.

രണ്ട്‌
`കവിതകള്‍'
ആത്മാന്വേഷകന്റെ പകര്‍ത്തെഴുത്താണെന്ന്‌ അവള്‍.
മുറിഞ്ഞ ഹൃദയം
തുന്നിക്കെട്ടുമ്പോള്‍
ബാക്കിയാകുന്ന വേദനയെന്ന്‌ അയാള്‍.
അനുഭവങ്ങളെയും
നേരറിവിനെയും
അക്ഷരങ്ങളാല്‍ കോര്‍ക്കുന്നതാണെന്ന്‌ അവള്‍.
ചോര പൊടിയുന്ന
ഓര്‍മ്മകളുടെ സന്നിവേശമാണെന്ന്‌ അയാള്‍.
വാഗ്‌ദാനലംഘനങ്ങളുടെ ഇരകള്‍
പോരടിക്കുമ്പോള്‍
`തെരുവ്‌'
നിര്‍വചനങ്ങളുടെ
നിശബ്‌ദതീരമാകുന്നു.

മൂന്ന്‌
പുതിയ താളുകള്‍
മഞ്ഞ നിറം പടര്‍ന്ന്‌ പഴകുന്നു.
ഉറുമ്പരിക്കാതെ കിടക്കുന്ന വാക്കുകളില്‍
ഏകാന്തത പകര്‍ന്ന്‌
വികൃതമാവുന്നു.
മാഞ്ഞുതുടങ്ങിയതെല്ലാം
വായിച്ചെടുക്കാന്‍
ശ്രമിക്കുന്ന അവളില്‍
സഹതാപരശ്‌മികള്‍ പതിയുന്നു.
ശൂന്യതയില്‍ നിന്നാണ്‌
മഹാസാഗരം പോലും
പിറവികൊണ്ടതെന്ന്‌ മൊഴിഞ്ഞ്‌
അവള്‍ ചിരിക്കുന്നു.
രാത്രിയുടെ മാറിലേക്ക്‌
നടന്നുകയറുന്ന
നിയോണ്‍ വെളിച്ചവും
മദ്യശാലയിലെ തിരക്കിനിടയിലേക്ക്‌
ഊളിയിടുന്നവന്റെ പ്രതീക്ഷയും
കൂടിക്കലര്‍ന്ന്‌
പുസ്‌തകങ്ങളില്‍ നിഴല്‍പരത്തുന്നു.
വായന മരിച്ച കാലത്തെ
ഏകപുസ്‌തകസ്‌നേഹിയായി
അവള്‍
അറിവിനെ ഭോഗിക്കുന്നു.
`തെരുവ്‌'
അപരിചിതരുടെ
കൂടിച്ചേരലുകളിലേക്ക്‌
ചുരുങ്ങുന്നു.


*പാക്കിസ്ഥാനി ഗസല്‍ ഗായിക

11 comments:

ഗിരീഷ്‌ എ എസ്‌ said...

`കവിതകള്‍'
ആത്മാന്വേഷകന്റെ പകര്‍ത്തെഴുത്താണെന്ന്‌ അവള്‍.
മുറിഞ്ഞ ഹൃദയം
തുന്നിക്കെട്ടുമ്പോള്‍
ബാക്കിയാകുന്ന വേദനയെന്ന്‌ അയാള്‍.
അനുഭവങ്ങളെയും
നേരറിവിനെയും
അക്ഷരങ്ങളാല്‍ കോര്‍ക്കുന്നതാണെന്ന്‌ അവള്‍.
ചോര പൊടിയുന്ന
ഓര്‍മ്മകളുടെ സന്നിവേശമാണെന്ന്‌ അയാള്‍.
വാഗ്‌ദാനലംഘനങ്ങളുടെ ഇരകള്‍
പോരടിക്കുമ്പോള്‍
`തെരുവ്‌'
നിര്‍വചനങ്ങളുടെ
നിശബ്‌ദതീരമാകുന്നു.



"തെരുവിന്റെ ഈണങ്ങള്‍"

Junaiths said...

പുതുമ
കണ്ണടച്ച് തുറക്കും മുന്‍പേ
പഴമയുടെ മഞ്ഞയില്‍
മുങ്ങി നിവരുന്ന പുതുമ

നന്നായി തെരുവിന്റെ കവിത

രാജേഷ്‌ ചിത്തിര said...

മൂന്ന്‌......

anoopkothanalloor said...

നല്ല വരികൾ ഗീരിഷ്.

ഫ്രാന്‍സിസ് said...

അഭിനന്ദനങ്ങള്‍

ഫ്രാന്‍സിസ് said...

അഭിനന്ദനങ്ങള്‍

Deepa Bijo Alexander said...

"പുതിയ പുസ്‌തകത്തിന്റെ
മണമുള്ള പെണ്‍കുട്ടി
പഴയ പുസ്‌തകങ്ങള്‍ക്കിടയിലിരുന്ന്‌
ഗസല്‍ മൂളുന്നു.....

വായന മരിച്ച കാലത്തെ
ഏകപുസ്‌തകസ്‌നേഹിയായി
അവള്‍.........."

കാണാം..അവളേയും...നിഴൽ പടർന്ന ആ തെരുവും....

Unknown said...

"തെരുവിന്റെ ഈണങ്ങള്‍"

Good

വിചാരം said...
This comment has been removed by the author.
ഫ്രാന്‍സിസ് said...

`കവിതകള്‍'
ആത്മാന്വേഷകന്റെ പകര്‍ത്തെഴുത്താണെന്ന്‌ അവള്‍.
മുറിഞ്ഞ ഹൃദയം
തുന്നിക്കെട്ടുമ്പോള്‍
ബാക്കിയാകുന്ന വേദനയെന്ന്‌ അയാള്‍.



മേഖങ്ങളുടെ മറവില്‍ എന്തിനാണാവോ
ചന്ദ്രന്‍ ഇങ്ങനെ ഒളിച്ചുകളിക്കുന്നത്
കണ്ചിമ്മുന്ന താരങ്ങളെ കൂടുതല്‍
വ്യക്തമാകുന്നതിനകുമോ

Unknown said...

കുറേക്കാലത്തിനുശേഷം ഗിരീഷിന്റെ ശക്തമായ രചന