Monday, August 02, 2010

മഴക്കാലരാത്രികള്‍

(ഒന്ന്‌)
തോരാതെ പെയ്യുന്ന മഴയുടെ സംഗീതം,
ജാലകങ്ങളെ ചുംബിച്ച്‌
നിര്‍വൃതിയടഞ്ഞ്‌ മറയുന്ന കാറ്റിന്റെ ആരവം,
അന്ധകാരം നിറഞ്ഞ മുറിയിലേക്ക്‌
പറന്നിറങ്ങുന്ന മെഴുകുതിരിവെട്ടം,
കറുപ്പും വെളുപ്പും നിറഞ്ഞ
കളങ്ങള്‍ക്കിരുവശവുമിരുന്ന്‌
അവര്‍ കളിക്കുന്നു...
``ജീവിതവും മരണവും''
ഇതിലേതായിരുന്നു നീ...


(രണ്ട്‌)
കീറിമുറിച്ചു കടന്നുപോയ
സ്‌നേഹത്തിന്റെ ഒരു കനല്‍
ഓര്‍മ്മകളെ പൊളളിക്കുന്നു.
ചാമ്പലായിക്കൊണ്ടിരിക്കുന്ന സ്വപ്‌നങ്ങളുടെ
നിലക്കാത്ത നിലവിളികളിലേക്ക്‌
തണുത്ത നിശ്വാസങ്ങള്‍ പറന്നെത്തുന്നു.
തോരാതെ പെയ്യുന്ന മഴ
മുറിവിനെ ആര്‍ദ്രമാക്കുന്നു.

വേദനയുടെ മരമായിട്ടും
നിന്നിലെ ഫലങ്ങള്‍
വിഷമാണെന്നറിയാതെ
തിന്നുകയായിരുന്നു എന്നിലെ പ്രണയം.

(മൂന്ന്‌)
നീ തുറന്നുവെച്ചിരിക്കുന്ന പുസ്‌തകത്തിലെ
അവ്യക്തമായിക്കൊണ്ടിരിക്കുന്ന
അക്ഷരങ്ങളാണ്‌ ഞാന്‍.
മഴയെ കൂട്ടുപിടിച്ച്‌
മറക്കാന്‍ ശ്രമിച്ച്‌ നീ വിജയിക്കുമ്പോള്‍
ഞാന്‍ തോല്‍വിയിലും
നിന്നോടൊത്ത്‌ ചിരിക്കും.
മഴത്തുള്ളികളും കണ്ണുനീരും
വേര്‍തിരിച്ചെടുക്കാനാവാത്ത വിധം
കാഴ്‌ചകള്‍ കര്‍ക്കിടകമായി വന്ന്‌
നിന്നെ കബളിപ്പിക്കുന്ന
ആ പകല്‍
കാലത്തോട്‌ ഞാനിരന്നുവാങ്ങും.

10 comments:

ഗിരീഷ്‌ എ എസ്‌ said...

മഴക്കാലരാത്രികള്‍

Faisal Alimuth said...

മഴത്തുള്ളികളും കണ്ണുനീരും
വേര്‍തിരിച്ചെടുക്കാനാവാത്ത വിധം
കാഴ്‌ചകള്‍ കര്‍ക്കിടകമായി വന്ന്‌
നിന്നെ കബളിപ്പിക്കുന്ന
ആ പകല്‍
കാലത്തോട്‌ ഞാനിരന്നുവാങ്ങും.

നല്ല വരികള്‍.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

തുള്ളിവീണ്‌ പടര്‍ന്ന മഴക്കാലരാത്രികള്‍

ഉപാസന || Upasana said...

ദ്രൗപദി വര്‍മ്മ : എനിക്കൊരു ശീലമുണ്ടായിരുന്നു, മഴ പെയ്യുമ്പോള്‍ ലൈറ്റണച്ച് എവിടെ നിന്നോ മുറിയിലേക്കു പാറിവരുന്ന വെളിച്ചക്കീറില്‍ ഇരുന്ന് മഴ കാണുക എന്നത്.
ആദ്യകവിത വായിച്ചപ്പോള്‍ അതോര്‍ത്തു.
:-)
ഉപാസന

Unknown said...

മഴപ്പോലെ സുന്ദരമാണ് എന്റെ പ്രണയവും

jayanEvoor said...

നല്ല വരികൾ....
ആശംസകൾ!
(സമയം പോലെ ഈ ഞാറ്റുവേല ഒന്നു നോക്കണേ
http://jayandamodaran.blogspot.com/2010/07/blog-post.html)

വി.എ || V.A said...

പ്രണയവും മഴയും കിനാവുകളും ഒന്നുചേർന്നൊഴുകുന്നു... ശരിക്കും മഴക്കാലരാത്രി..

ഉസ്മാന്‍ പള്ളിക്കരയില്‍ said...

“വേദനയുടെ മരമായിട്ടും
നിന്നിലെ ഫലങ്ങള്‍
വിഷമാണെന്നറിയാതെ
തിന്നുകയായിരുന്നു എന്നിലെ പ്രണയം.“ വരികളിൽനിന്ന് മനസ്സിലേയ്ക്ക് നോവ് പടർന്നു..

അനൂപ്‌ .ടി.എം. said...

അവസാനത്തേത് കൂടുതല്‍ സുന്ദരം

Deepa Bijo Alexander said...

"നീ തുറന്നുവെച്ചിരിക്കുന്ന പുസ്‌തകത്തിലെ
അവ്യക്തമായിക്കൊണ്ടിരിക്കുന്ന
അക്ഷരങ്ങളാണ്‌ ഞാന്‍.
മഴയെ കൂട്ടുപിടിച്ച്‌
മറക്കാന്‍ ശ്രമിച്ച്‌ നീ വിജയിക്കുമ്പോള്‍
ഞാന്‍ തോല്‍വിയിലും
നിന്നോടൊത്ത്‌ ചിരിക്കും.
മഴത്തുള്ളികളും കണ്ണുനീരും
വേര്‍തിരിച്ചെടുക്കാനാവാത്ത വിധം
കാഴ്‌ചകള്‍ കര്‍ക്കിടകമായി വന്ന്‌
നിന്നെ കബളിപ്പിക്കുന്ന
ആ പകല്‍
കാലത്തോട്‌ ഞാനിരന്നുവാങ്ങും."


ഒരുപാട്‌...ഒരുപാടിഷ്ടപ്പെട്ടു....