Tuesday, May 29, 2007

മകള്‍


അവളുടെ എഴുത്തുണ്ടായിരുന്നു....
ഇപ്പോള്‍ കരയാറില്ലത്രെ...
നനഞ്ഞ്‌ നനഞ്ഞ്‌
ആ മിഴിയിതള്‍ ശുന്യമാകുമെന്ന്‌
കഴിഞ്ഞ വര്‍ഷം തന്നെ ഞാന്‍ ഡയറിയില്‍ എഴുതിയിരുന്നു...

സാഹിത്യത്തില്‍ ഡോക്ടറേറ്റ്‌ എടുത്ത അവളിന്ന്‌
പാചകകുറിപ്പുകള്‍ ഹൃദിസ്ഥമാക്കുകയാണത്രെ....
പെട്ടിയുടെ ഒഴിഞ്ഞ കോണില്‍ ഒറ്റക്കിരുന്ന്‌
അവള്‍ തര്‍ജിമ ചെയ്തു തന്ന കുറിപ്പുകള്‍
വീര്‍പ്പുമുട്ടുന്നത്‌ കണ്ടു....

മാനാഞ്ചിറയില്‍ മഴയുണ്ടോയെന്നൊരു ചോദ്യമുണ്ടായിരുന്നു...
അവിടെ നിറയെ കണ്ണുനീര്‍ കെട്ടികിടക്കുകയാണെന്ന്‌
പറയണമെന്ന്‌ തോന്നി....
പക്ഷേ,
പഴയ സിമന്റുബെഞ്ചിന്‌ പകരം
ഫൈബര്‍ കസേരകള്‍ സ്ഥാനം പിടിച്ചെന്ന്‌ മാത്രം
മറുപടിയില്‍ എഴുതി....

പേനയുടെ മഷി തീരും വരെ
എഴുതുകയണെന്നുണ്ടായിരുന്നു.....
വാക്കുകള്‍ക്ക്‌ പിശുക്ക്‌ കാട്ടി..
എഴുതാന്‍ മടിച്ചതൊക്കെ ഇന്നെഴുതേണ്ടി വരുന്നല്ലോയെന്നോര്‍ത്തപ്പോള്‍
ചിരിക്കേണ്ടി വന്നു....

സഹയാത്രികന്‍ അരസികനാണത്രെ...
കാഴ്ചയുടെ ഭംഗി നുകര്‍ന്ന്‌ ഓടിയൊളിച്ചിട്ട്‌
സ്വപ്നങ്ങള്‍ യാന്ത്രികമായി പോയതുകൊണ്ടുള്ള...
ജ്വല്‍പനങ്ങളായേ തോന്നിയുള്ളു....

അവള്‍ ഒരു എന്‍ജിന്‍ ഡ്രൈവറുടെ മകളും...
തീവണ്ടിയാത്രക്കാരന്റെ മകളുടെ മകളുമായിരുന്നു...

കിടപ്പുമുറിയില്‍ നിശബ്ദതയാണെന്നും...
ചില്ലുകൂട്ടിനുള്ളില്‍ മത്സ്യങ്ങള്‍ ശ്വാസം കിട്ടാതെ മരിച്ചിട്ടും...
എടുത്തുകളഞ്ഞില്ലെന്നുമായിരുന്നു...
അവസാന വാചകങ്ങള്‍....

കാണണമെന്ന്‌ കരുതിയാണ്‌ വണ്ടി കയറിയത്‌...
മുറ്റത്തെത്തുമ്പോള്‍ കാഴ്ചക്കാര്‍ മാത്രമെ ഉണ്ടായിരുന്നുള്ളു...
കാഴ്ചവസ്തുവെന്തായിരുന്നുവെന്നറിയാന്‍ തിടുക്കമായിരുന്നു....
അവള്‍...

കണ്ണുനീര്‍ വറ്റി...
പാചകകുറിപ്പുകളോട്‌ പടപൊരുതി...
എഴുതി മടുത്ത്‌..
മോഹങ്ങളോട്‌ തോറ്റ്‌....അവള്‍....

ഒന്നറിഞ്ഞു....
അവള്‍ അച്ഛന്റെ മകളായിരുന്നു......

22 comments:

ഗിരീഷ്‌ എ എസ്‌ said...

പറയാതെ പോയ ഒരു കൂട്ടുകാരിയുടെ ഓര്‍മ്മക്ക്‌...
ജീവിതം തമാശയാണെന്ന്‌ പഠിപ്പിച്ചത്‌ അവളായിരുന്നു..
മരണവീട്ടിലെ നിലവിളികള്‍ പോലും തമാശയാണെന്ന്‌ പറയുന്ന ഒരു കുസൃതിപെണ്ണിന്റെ ജീവിതം എന്തു വേഗമായിരുന്നു താളം തെറ്റിയത്‌....
അവളുടെ ഓര്‍മ്മകളിലൂടെ

മുസ്തഫ|musthapha said...

...സാഹിത്യത്തില്‍ ഡോക്ടറേറ്റ്‌ എടുത്ത അവളിന്ന്‌
പാചകകുറിപ്പുകള്‍ ഹൃദിസ്ഥമാക്കുകയാണത്രെ....

............
............

സഹയാത്രികന്‍ അരസികനാണത്രെ...
കാഴ്ചയുടെ ഭംഗി നുകര്‍ന്ന്‌ ഓടിയൊളിച്ചിട്ട്‌
സ്വപ്നങ്ങള്‍ യാന്ത്രികമായി പോയതുകൊണ്ടുള്ള...
ജ്വല്‍പനങ്ങളായേ തോന്നിയുള്ളു....


കൂട്ടുകാരിയെ കുറിച്ചുള്ള വരികള്‍ നൊമ്പരമുളവാക്കി

Dinkan-ഡിങ്കന്‍ said...

:)
ഈ കത്ത് ഒരഛന്‍ മകള്‍ക്കെഴുതുയതാണൊ അതോ ഒരമ്മ മകള്‍ക്കെഴുതിയതാണൊ?

Sona said...

ഈ വരികളില്‍ മുഴുവന്‍ നൊംബരമാണല്ലോ..വായിച്ചപ്പോള്‍ സങ്കടം തോന്നി.

വേണു venu said...

അവളെത്ര പെട്ടെന്നാണു് സ്വയം കാഴ്ച്ച വസ്തുവായി മാറിയതു്. പലപ്പോഴും ചിന്തിക്കുന്ന മനുഷ്യര്‍ക്കു മാത്രമേ ഇങ്ങനെ ആകാനൊക്കുന്നുള്ളല്ലോ. മറ്റൊരു ജീവിക്കും മോഹങ്ങളോടു തോറ്റാല്‍‍..... അവര്‍ക്കു തോല്‍വിയില്ലല്ലോ. ദ്രൌപദീ...ഇഷ്ടപ്പെട്ടു.:)

സാജന്‍| SAJAN said...

ദ്രൌപതിയുടെ പഴയ പോസ്റ്റുകള്‍ ഒരു സുഹൃത്ത് പരിചയപ്പെടുത്തിയിരുന്നു.. കുറേയൊക്കെ വായിക്കുകയും ചെയ്തിരുന്നു..
കവിതയെ പറ്റി മാത്രമേ എനിക്കെന്തെങ്കിലും പറയാനുള്ളൂ..
ഇതും നന്നായി.. എന്തോ ഒരു നൊമ്പരം ഈ കവിതയില്‍:)

സു | Su said...

നല്ല വരികള്‍.

അറിയാത്ത ഒരാളെ, വരച്ചുകാട്ടുന്ന വരികള്‍.

അഭയാര്‍ത്ഥി said...

മകള്‍ കവിതക്കും കഥക്കുമിടയിലായിപ്പോയി.

ദുരൂഹത കവിതക്ക്‌ ചേരുമ്പടി.
വരികള്‍ കഥയുടേയും.

എഴുതാനുള്ള കഴിവ്‌ മികച്ച്‌ നില്‍ക്കുന്നു.

എംകിലും ഈ സെന്റിമെന്റ്സ്‌ എല്ലാറ്റിനും ഒരേ മുഖം കൊടുക്കുന്നു

മുസാഫിര്‍ said...

അവള്‍ അവസാനം തോറ്റുകൊടുത്തു അല്ലെ,കഷ്ടായി.നല്ല കവിത.

സാരംഗി said...

നല്ല വരികള്‍..ഇഷ്ടമായി.

qw_er_ty

chithrakaran ചിത്രകാരന്‍ said...

വലിയ കവിതകളാകുംബോള്‍ ക്ഷമ വേണം. ക്ഷമകുറഞ്ഞ സമയങ്ങളില്‍ കവിത വായിക്കാന്‍ ഞാന്‍ അയോഗ്യനാണെന്ന് തിരിച്ചറിയുന്നു... പിന്നെ കാണാം :)
qw_er_ty

ഗിരീഷ്‌ എ എസ്‌ said...

അഗ്രജന്‍,
ഡിങ്കന്‍,
സോണ,
വേണു,
സാജന്‍,
സൂവേച്ചി,
ഗന്ധര്‍വജീ,
മുസാഫിര്‍,
ശ്രീയേച്ചി,
ചിത്രകാരാ......
നന്ദി....
അവള്‍ തോറ്റു എന്നതാണ്‌ ശരിയെങ്കിലും സത്യത്തില്‍ അവളല്ലേ വിജയിച്ചത്‌...കപടമായ ലോകത്തിന്റെ മുഖമൂടിയുടെ ഒരു ചെറിയ ഭാഗമെങ്കിലും പിച്ചിചീന്താന്‍ അവള്‍ക്കായല്ലോ.....

Vanaja said...

ദ്രൌപതി,
ബ്ളോഗ്‌ കണ്ടു. വരികളിലൊക്കെ എന്തേ ഒരു ദുഃഖ ഭാവം? എല്ലാം വായിച്ചില്ല കേട്ടോ. സാവധാനം വായിക്കാമെന്നു കരുതുന്നു.
ഇന്ന്‌ ഇവിടെ അവധിദിവസമാണ്‌. അതുകൊണ്ട്‌ കുറച്ചു മടി പിടിച്ചിരിക്കുകയാണ്‌. വീണ്ടും വരും.

ശ്രീ said...

വളരെ നന്നായിരിക്കുന്നു....
ഒരു ചെറു നൊമ്പരം മനസ്സില്‍‌ ബാക്കിയാകുന്നു...

ഗുപ്തന്‍ said...

ദ്രൌപതി...

ഗന്ധര്‍വേട്ടന്‍ സൂചിപ്പിച്ചത് ഗൌരവമുള്ള ഒരു കാര്യമാണ്. എല്ലായിടത്തും കണ്ണീരിന്റെ നിറംകലരുമ്പോള്‍ സ്ത്രീത്വത്തിന് പൊലിമയില്ല്ലാതെ വരും.

നിങ്ങള്‍ക്ക് പങ്കുവയ്ക്കാനാവുന്ന സന്തോഷത്തെക്കുറിച്ചും നന്മയെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും കൂടി എഴുതൂ....

താ‍ങ്കള്‍ക്ക് നല്ല ഭാഷയുണ്ട്. (ജൂണ്മാസം പോലെയുള്ള രചനകളില്‍ അതിഭാവുകത്വം എഴുത്തിന്റെ ദിശാബോധത്തെമാത്രമല്ല വാക്യഘടനയെപ്പോലും ദോഷമായി ബാധിക്കുന്നത് കണ്ടു. എങ്കിലും താങ്കളുടെ എഴുത്ത് നല്ലതാണ്. കാല്‍പ്പനികതയുടെ സൌന്ദര്യമുള്ള ഭാഷ.)

വിഷയങ്ങളില്‍ വൈവിധ്യം വരുത്തുക. കണ്ണീര്‍മാത്രമല്ല സ്വപനങ്ങളും പുഞ്ചിരിയും ഞങ്ങളോട് പങ്കുവയ്ക്കുക..

ഈ കുറിപ്പ് ഇഷ്ടപ്പെട്ടു...നോവുന്ന ഒരു ചിത്രമായി അവള്‍...

കൂടുതല്‍ എഴുതുക. ആശംസകള്‍

ഗിരീഷ്‌ എ എസ്‌ said...

വനജേ...
ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി...
അറിയാതെ വന്നുപോകുന്നതാണീ ദുഖഭാവം...അലോസരപ്പെടുത്തിയെങ്കില്‍ ക്ഷമിക്കുക...
ശ്രീ..നന്ദി...
മനൂ...അഭിപ്രായത്തിന്‌ നന്ദി...
എഴുതിയതില്‍ ഭൂരിഭാഗവും ഞാനറിയുന്നവരുടെ അനുഭവം തന്നെയാണ്‌..അതുകൊണ്ട്‌ തന്നെ മിക്കതിലും യാഥാര്‍ഥ്യം കടന്നുവരുമ്പോഴാണ്‌ ദുഖത്തിന്റെ നിഴലുകള്‍ ദര്‍ശിക്കാനാവുന്നത്‌...ഇനിയത്‌ ഇല്ലാത്ത വിധം എഴുതാന്‍ ശ്രമിക്കുമെന്ന്‌ ഉറപ്പ്‌ തരുന്നു....നന്ദി....

എം. മുഹമ്മദ് ഷാഫി said...

മനസ്സിന്‍റെ ആകാശങ്ങളില്‍ ഒറ്റപ്പെട്ട് പറക്കുന്ന ഒരു ചിറകരിയപ്പെട്ട പെണ്ണിന്‍റെ നിലവിളിക്കുന്ന മനസ്സുണ്ടല്ലോ ചേച്ചീ ഈ കവിതയില്‍...വീട്ടമ്മയുടെ വീര്‍പ്പു മുട്ടല്‍ വരികളില്‍ വായിക്കാം....തെറ്റെങ്കില്‍ ക്ഷമിക്കുക....

സ്നേഹതോടെ

ഷാഫി....

Irshad said...

ബ്ലോഗുകള്‍ വായിച്ചു.പറയാനുള്ളവ ബാക്കിയുള്ളവര്‍ പറഞ്ഞതു തന്നെ. വളരെ ഇഷ്ടപ്പെട്ടു എല്ലാ ബ്ലോഗുകളും അവയിലെ കവിതകളും. ദു:ഖങ്ങളുടെ കവിതകള്‍ക്കു കറുത്ത പശ്ചാത്തലം മറ്റൊരു അഴകായിരിക്കുന്നു.

ഗിരീഷ്‌ എ എസ്‌ said...

ഷാഫി..
ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി...
ഇര്‍ഷാദ്‌...
അവളെ നമുക്കിനി മറക്കാം ല്ലേ...ഓര്‍മ്മകളില്‍ ഇടക്കെങ്കിലും കടന്നുവരാനും പറയാം...
നിനച്ചിരിക്കാതെ മോഹങ്ങളുടെ കൂടുകൂട്ടാന്‍ ധൃതി കാണിച്ച്‌...ഒരു ജലകണമായി അലിഞ്ഞില്ലാതിപോയ അവളുടെ സ്മൃതി മൃതി വരെ പിന്തുടരുമെന്ന്‌ സാരം..
ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി...

സജീവ് കടവനാട് said...

അവള്‍ അച്ഛന്റെ മകളായിരുന്നു......
അവള്‍ ട്രൈനിന് തലവച്ചു എന്നാണോ പറഞ്ഞത്. നല്ല കവിത.

ആവനാഴി said...

പറയുമോദ്രൌപതീയെന്താണീക്കന്യക്കു
പശുവിന്‍‌കണക്കൊരുശ്രവണേന്ദ്രിയം?

ഗുപ്തന്‍ said...

zravaNendriyamalla maashe athu uTuppinte thumpaa..thala muuTaanuLLa bhaagam.