Tuesday, July 13, 2010

ഒടുവില്‍...

അയാള്‍ പാളവും
അവള്‍ തീവണ്ടിയുമാണ്‌.
തുരുമ്പെടുത്ത ഇരുമ്പുകഷ്‌ണങ്ങളിലൂടെ
ജീവിതത്തിലേക്കും
ലക്ഷ്യങ്ങളിലേക്കും
അയാളിലൂടെ ഉരസിയുരസി
അവള്‍ സഞ്ചരിക്കുന്നു.

വെറുമൊരു ബോഗിയില്‍ നിന്നാണ്‌
`അവള്‍' തീവണ്ടിയായതെന്ന്‌ അയാള്‍ പറയും.
ദൂരങ്ങളാണ്‌ അയാളെ
ജീവിപ്പിക്കുന്നതെന്ന്‌ അവള്‍ തിരിച്ചും.

ഒടുവില്‍,
അവളിലേക്കിരച്ചുകയറിയവരെ
ഹൃദയത്തോട്‌ ചേര്‍ത്തുവെച്ച
ഒരു പകലില്‍
അയാള്‍ തകര്‍ന്നു.
ശിഥിലമായ അവളുടെ
അവയവങ്ങളില്‍ നിന്നുതിര്‍ന്നുവീണ
നിലവിളികളില്‍ തൊട്ട്‌
ആരോ എഴുതി...
``നീയില്ലെങ്കില്‍
ഞാനും, ഞാനില്ലെങ്കില്‍
നീയുമില്ലാതാകുന്നതാണ്‌ പ്രണയം.''

6 comments:

ഗിരീഷ്‌ എ എസ്‌ said...

കവിത-"ഒടുവില്‍"

പാവത്താൻ said...

പാളമില്ലാത്ത തീവണ്ടിക്കു ശിഥിലമാവുകയേ തരമുള്ളൂ.....

തകര്‍പ്പന്‍ said...

``നീയില്ലെങ്കില്‍
ഞാനും, ഞാനില്ലെങ്കില്‍
നീയുമില്ലാതാകുന്നതാണ്‌ പ്രണയം.''


കവിത നന്നായി.

ചന്ദ്രകാന്തം said...

പരസ്പരപൂരകമാകുന്നവര്‍..

(ആരോ എഴുതി എന്നാക്കേണ്ടിയിരുന്നില്ലെന്നു തോന്നി)

അനൂപ്‌ .ടി.എം. said...

നീയില്ലെങ്കില്‍ ഞാനില്ലാതവുന്നതും പ്രണയമാണെങ്കില്‍ ഞാനും പ്രണയിക്കുന്നു..!
ആശംസകള്‍

...sijEEsh... said...

കവിത നന്നായി...

ആശംസകള്‍...