Monday, October 03, 2011

സൈബര്‍രതി

നിരോഷയാണ് ആദ്യമിത് പറഞ്ഞത്...
നിന്റെ കവിതകളില്‍ പ്രണയത്തെക്കാള്‍ കൂടുതല്‍
മദ്യത്തിന്റെ ഗന്ധമാണെന്ന്...
ലോട്ടസ് ഗന്ധമുള്ള അത്തറുകളെ പിന്തള്ളി
ചോരനിറമുള്ള അക്ഷരങ്ങളില്‍
മുഖം പൂഴ്ത്തി രാത്രിയെ
ശ്വസിക്കാറുണ്ടെന്ന്...
സാറയുടെ പുറകെ
പ്രണയവുമായലഞ്ഞ
കോളറിഡ്ജിനെ പോലെ
ഒടുവില്‍, കറുപ്പിനെക്കാള്‍
ഭീകരമായി മദ്യം മറിഞ്ഞ്
നിന്റെ അക്ഷരങ്ങളില്‍
മഷി പടര്‍ന്ന് ജീവിതം വികൃതമാവുമെന്ന്...
ഒരു പകലില്‍
അഴുക്കുപുരണ്ട മുറിയില്‍
തൃഷ്ണയുടെ മറുകര തേടിയലഞ്ഞപ്പോള്‍
അവള്‍ പറഞ്ഞിരുന്നു...
പരസ്പരമോര്‍ക്കാന്‍
നഗ്നതയാണേറ്റവും നല്ലതെന്ന്...
എന്നിട്ടും മറവിയുടെ മറുകരയിലാണ്ടാണ്ട്
ഞാന്‍ പരിചയപ്പെടുത്തിയവന്റെ
വധുവേഷമാടാനണിയറയില്‍
അവള്‍ ഒരുങ്ങുന്നു...
ആടകളിലാര്‍ത്തിപൂണ്ടവന്‍ കാത്തിരിക്കുന്നു...
സൈബര്‍മുഖം പൂണ്ട രതി
ഇന്റര്‍നെറ്റ് കഫേകളിലെ അര്‍ദ്ധാന്ധകാരത്തില്‍
അടപ്പുതുറന്ന് പുറത്തുചാടുന്ന പ്രണയത്തെ
വിഷത്തില്‍ മുക്കി അവള്‍ക്ക് നീട്ടുന്നു...
ജീവന്റെ തുടിതാളമായി പിന്നെ ശൂന്യമായി
ഒരു വിരഹബീജമവശേഷിപ്പിച്ച്
അവളും അവനും
ഇരുട്ടിനെ വകഞ്ഞുമാറ്റി
പകലിലലിയുന്നു...

നിരോഷയാണിതും പറഞ്ഞത്;
പൂര്‍ണമായി സ്വന്തമാക്കി നഷ്ടപ്പെട്ടാലും
യഥാര്‍ത്ഥസ്‌നേഹം
ഒരു മുളന്തണ്ടായി മൂളിക്കൊണ്ടിരിക്കുമെന്ന്...
ഹൃദയമിടിപ്പിന്റെ അവസാനതാളം നിലക്കും വരെ
അത് മുരണ്ട് മുരണ്ട് ശബ്ദമുണ്ടാക്കുമെന്ന്....

6 comments:

Sandeepkalapurakkal said...

കൊള്ളാം ..ഇഷ്ടമായി

അഭിഷേക് said...

aadhunikam nannayi present cheythu..
aasamsakal

മൻസൂർ അബ്ദു ചെറുവാടി said...

വ്യത്യസ്തം .
നന്നായി
ആശംസകള്‍

Arjun Bhaskaran said...

നല്ല വരികള്‍ കൂട്ടുകാരാ

ഭാനു കളരിക്കല്‍ said...

വായിക്കുകയാണ് നോവുകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

ഇന്റര്‍നെറ്റ് കഫേകളിലെ അര്‍ദ്ധാന്ധകാരത്തില്‍
അടപ്പുതുറന്ന് പുറത്തുചാടുന്ന പ്രണയത്തെ
വിഷത്തില്‍ മുക്കി അവള്‍ക്ക് നീട്ടുന്നു...
ജീവന്റെ തുടിതാളമായി പിന്നെ ശൂന്യമായി
ഒരു വിരഹബീജമവശേഷിപ്പിച്ച്
അവളും അവനും
ഇരുട്ടിനെ വകഞ്ഞുമാറ്റി
പകലിലലിയുന്നു...

ഒരു വേറിട്ട കവിത